അനധികൃത താമസക്കാരായ 1 30,000 പ്രവാസികളെ ഒഴിവാക്കും, മാതൃ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കും , നടപടികളുമായി കുവൈത്ത് ഭരണകൂടം
സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്പോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കുവൈത്ത്. രാജ്യത്ത് താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി പരിശോധനകൾ കടുപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ അനധികൃത താമസക്കാരായ 130,000 പ്രവാസികളെ ഒഴിവാക്കാൻ കുവൈത്ത് നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കാനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കാൻ ഒരുങ്ങുകയാണ്.
മറ്റ് മന്ത്രാലയങ്ങളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയാകും കമ്മിറ്റി രൂപീകരിക്കുക. നിയമലംഘകരായ പ്രവാസികളെ കണ്ടെത്തി തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാനും ഇവരെ നാടുകടത്താനും ലക്ഷ്യമിട്ട് നിലവില്‍ രാജ്യത്ത് നടന്നുവരുന്ന റെയ്ഡുകളെ പുതിയ കമ്മിറ്റിയുടെ രൂപീകരണവും പ്രവര്‍ത്തനവും ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ അന്‍ അന്‍ബയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കണ്ടെത്തി നാടുകടത്തേണ്ട ഭൂരിപക്ഷം പ്രവാസികളില്‍ നല്ലൊരു ഭാഗവും വ്യാജ കമ്പനികളുടെ സ്‍പോണ്‍സര്‍ഷിപ്പിലാണ്.അനധികൃത താമസക്കാര്‍ക്ക് നിയമാനുസൃത സ്ഥാപനങ്ങളിലേക്ക് മാറുവാനുള്ള അവസരം നല്‍കാതെ മാതൃ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കുവാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇത്തരക്കാര്‍ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുവാനായി ട്രാവല്‍ ബാനും ഏര്‍പ്പെടുത്തുമെന്നാണ് സൂചന. നേരത്തെ നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും ഇവരില്‍ ഭൂരിപക്ഷം പേരും പ്രയോജനപ്പെടുത്തിയിരുന്നില്ല.
ഇവരില്‍ പലരും വര്‍ഷങ്ങളായി കുവൈത്തില്‍ അനധികൃതമായി താമസിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘകരില്‍ ഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് .അതില്‍ തന്നെ നല്ലൊരു ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി . അതിനിടെ നിയമ ലംഘനങ്ങൾക്കെതിരെ നിലവില്‍ നടക്കുന്ന സുരക്ഷാപരിശോധനകള്‍ തുടരുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha