ബലിപെരുന്നാൾ അവധിയാഘോഷിക്കാൻ നാലംഗ സംഘത്തിന്റെ ബഹ്‌റൈൻ യാത്ര, സൗദിയിൽ കാർ നിയന്ത്രണം വിട്ട് മണൽത്തിട്ടയിലേയ്ക്ക് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു, മറ്റ് രണ്ട് പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു....!!
ബലിപെരുന്നാൾ ദിനത്തിൽ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. അവധിയാഘോഷിക്കാൻ ഖത്തറിൽ നിന്ന് ബഹ്‌റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനം സൗദിയിൽ നിയന്ത്രണം വിട്ട് റോഡിലെ മണൽത്തിട്ടയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്.ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിർത്തി കടന്നതിനു പിന്നാലെ, ഹഫൂഫിൽ എത്തുന്നതിനും മുമ്പായിരുന്നു ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഗുരുതര പരിക്കേറ്റ അഗസ്റ്റിൻ എബിയെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു.മനോജിന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നാസർ പാറക്കടവിന്റെ നേതൃത്വത്തിലുള്ള ഹുഫൂഫ് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്. എബി അഗസ്റ്റിന്റെ കുടുംബം ഖത്തറിലുണ്ട്.
അതേസമയം, സൗദിയിൽ രണ്ടാഴ്ച്ചയ്ക്ക് മുമ്പ് കാര്‍ നിയന്ത്രണം വിട്ട് ഈന്തപ്പനയിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥി അമ്മാര്‍ അസ്ഹറാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഹറിന്റെ മകനാണ്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന മറ്റു രണ്ട് വിദ്യാര്‍ഥികള്‍ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
ഇതിലൊരാള്‍ അമ്മാറിന്റെ സഹാദരന്‍ ഇബ്രാഹീം അസ്ഹറും മറ്റൊരാള്‍ കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് ഹസന്‍ റിയാസുമായിരുന്നു. മൂവരും ഹൈദരാബാദ് സ്വദേശികളും ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുമാണ്. ഇവർ മൂന്നുപേരും അമ്മാറിന്റെ പിതാവിന്റെ മസ്ദ കാറുമായി പുറത്തേക്ക് പോയതായിരുന്നു. ഹസൻ റിയാസാണ് കാർ ഓടിച്ചിരുന്നത്. അതിവേഗതയിലായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്. അമ്മാര്‍ അസ്ഹറിന്റെ മൃതദേഹം സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ മറവ് ചെയ്യും. വിദ്യാർത്ഥികളുടെ മരണം ദമ്മാമിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആകമാനം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha