ഒമാനിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടുത്തം, അഞ്ച് പേര്‍ വെന്തുമരിച്ചു, മൃതദേഹങ്ങളും വാഹനവും പൂർണമായും കത്തിയതിനാൽ ആളുകളെ ഇതുവരെ തിരച്ചറിയാനായിട്ടില്ല

ഒമാനിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടോടെ ആണ് സംഭവം. സലാല ഹൈമ - തുംറൈത്ത് റോഡില്‍ തുംറൈത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മക്ഷനിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങളും വാഹനവും ഏതാണ്ട് പൂർണമായും കത്തിയതിനാൽ ആളുകളെ ഇതുവരെ തിരച്ചറിയാനായിട്ടില്ല. മൃതദേഹങ്ങളിലൊന്ന് ഒരു സ്ത്രീയുടേതാണ്.
വാഹനവും പൂര്‍ണമായും കത്തി നശിച്ച നിലയില്‍ ആയിരുന്നു. മസ്‌കത്തില്‍ നിന്ന് സലാലയിലേക്ക് പുറപ്പെട്ട മുംബൈ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മസ്‌കത്തിൽ നിന്ന് രാവിലെ സലാലയിലേക്ക് പുറപ്പെട്ട ഒരു കുടുംബത്തെ കുറിച്ച് ഇതുവരെ വിവരമില്ല.
എന്നാൽ ബോംബെ സ്വദേശികളായ ഇവർ തന്നെയാണോ അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാൽ ഇക്കാര്യം സ്ഥരീകരിക്കാനാകില്ല. ശാസ്ത്രീയപരിശോധനയുൾപ്പെടെ നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരൂ. മ്യതദേഹങ്ങള്‍ തുംറൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സാമൂഹ്യ പ്രവർത്തകൻ ഷജീർഖാൻ പറഞ്ഞു. അപകടത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും തന്നെ ലഭ്യമയിട്ടില്ല.
അതേസമയം സൗദിയിൽ രണ്ടാഴ്ച്ചയ്ക്ക് മുമ്പ് കാര്‍ നിയന്ത്രണം വിട്ട് ഈന്തപ്പനയിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥി അമ്മാര്‍ അസ്ഹറാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഹറിന്റെ മകനാണ്. അപകടത്തില്‍ കൂടെയുണ്ടായിരുന്ന മറ്റു രണ്ട് വിദ്യാര്‍ഥികള്‍ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
ഇതിലൊരാള്‍ അമ്മാറിന്റെ സഹാദരന്‍ ഇബ്രാഹീം അസ്ഹറും മറ്റൊരാള്‍ കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് ഹസന്‍ റിയാസുമായിരുന്നു.മൂവരും ഹൈദരാബാദ് സ്വദേശികളും ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുമാണ്. ഇവർ മൂന്നുപേരും അമ്മാറിന്റെ പിതാവിന്റെ മസ്ദ കാറുമായി പുറത്തേക്ക് പോയതായിരുന്നു. ഹസൻ റിയാസാണ് കാർ ഓടിച്ചിരുന്നത്.
അതിവേഗതയിലായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്. അമ്മാര്‍ അസ്ഹറിന്റെ മൃതദേഹം സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ മറവ് ചെയ്യും.
https://www.facebook.com/Malayalivartha



























