നിലവിളിച്ച് ആളുകൾ പുറത്തേക്ക് ചിതറിയോടി, മുപ്പത് നില കെട്ടിടത്തിലെ മലയാളികളുടേതടക്കമുള്ള 64 അപ്പാർട്ടുമെന്റുകളും 10 വാഹനങ്ങളും കത്തിനശിച്ചു, യുഎഇയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ വൻ നാശനഷ്ടം
യുഎഇയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. അഗ്നി ബാധയിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലയാളികളടക്കം 100 ഓളം കുടുംബങ്ങൾ താമസിച്ച് പോന്നിരുന്ന മുപ്പത് നില കെട്ടിടത്തിലെ 64 അപ്പാർട്ടുമെന്റുകളും കത്തിനശിച്ചു. കൂടാതെ 10 വാഹനങ്ങളും കത്തിനശിച്ചതായും ഒരു കാർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. പലർക്കും തങ്ങളുടെ വിലപ്പെട്ട വസ്തുക്കളും രേഖകളും നഷ്ടമായിട്ടുണ്ട്. പെരുന്നാൾ അവധിയായതിനാൽ കുടുംബങ്ങൾ പലരും പുറത്തുപോയതും, ഉറങ്ങാൻ വൈകിയതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
പലരും കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴിപ്പിക്കാൻ സാധിച്ചത് വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നിലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങളും പൊലീസും ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെയും ചാരിറ്റി അസോസിയേഷന്റെയും ഏകോപനത്തോടെ അജ്മാനിലെ ഹോട്ടലുകളിൽ 256 പേർക്ക് താമസസൗകര്യം നൽകുകയും ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് ഏഴ് ബസുകൾ നൽകുകയും ചെയ്തു.
26ന് രാത്രി പന്ത്രണ്ടോടെയാണ് അജ്മാൻ വൺ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിൽ തീപിടിത്തമുണ്ടായത്. മുകൾ നിലയിലാണ് ആദ്യം തീ പടർന്ന് പിടിച്ചതെന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഫ്ലാറ്റിലുണ്ടായ അഗ്നിബാധയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ടവറിലേയ്ക്കുള്ള വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെയും ചാരിറ്റി അസോസിയേഷന്റെയും നേതൃത്വത്തിൽ നടക്കുന്നുണ്ട്.
തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിക്കാത്ത അപ്പാർട്ടുമെന്റുകളിലേയ്ക്ക് മടങ്ങാൻ താമസക്കാരെ പ്രാപ്തരാക്കുന്ന സിവിൽ ഡിഫൻസ്. സേവനങ്ങൾ നൽകുന്നതിനുള്ള ഒരു കേന്ദ്രമായി സൈറ്റിലെ മൊബൈൽ ഓപറേഷൻസ് റൂം പൊലീസ് സജ്ജീകരിച്ചിട്ടുണ്ടെന്നും ഇത് കാര്യങ്ങൾ നിയന്ത്രിക്കാനും അഗ്നിശമന പ്രവർത്തനങ്ങളും സംഭവങ്ങളും പ്രധാന ഓപറേഷൻ റൂമിലേയ്ക്ക് മാറ്റാനും സഹായിച്ചതായും മൊബൈൽ ഓപറേഷൻ റൂം ലഫ്. കേണൽ അൽ കഅബി പറഞ്ഞു. താമസക്കാരുടെ അഭ്യർഥനകളും ആവശ്യങ്ങളും അവരുടെ കാര്യങ്ങളുടെ തുടർനടപടികളും സ്വീകരിച്ചുപോരുന്നു.
ടവർ ഓൺസൈറ്റിലെ താമസക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ആവശ്യങ്ങളും നൽകുമെന്നും വ്യക്തമാക്കി. തകർന്ന കെട്ടിടത്തിൽ നിന്നും അപാർട്ടുമെന്റുകളിൽ നിന്നുമുള്ള ഫോറൻസിക് തെളിവുകൾ പരിശോധിച്ച് തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണെന്നും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രതിസന്ധി നിയന്ത്രിക്കാൻ എല്ലാ ശ്രമങ്ങളും നടത്താൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താമസക്കാരെ പുനരധിവസിപ്പിക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച മാർഗത്തിലും വേഗത്തിലുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
അതുപോലെ അപകടം നടന്ന സ്ഥലത്ത് മൊബൈല്‍ പൊലീസ് സ്‌റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് സാധനങ്ങള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാനാണ് ഇതെന്ന് അജ്മാന്‍ പൊലീസിലെ ജനറല്‍ ഓഫ് പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചു. യു എ ഇയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കെട്ടിട തീപിടിത്തങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് അധികം ദിവസമായിട്ടില്ല. അതിനിടെയാണ് വീണ്ടും പ്രവാസികളെ നടുക്കി ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തം ഉണ്ടായത്. യുഎഇയിൽ ഈ വർഷമുണ്ടായ തീപിടുത്തത്തതിൽ ഇതിനോടകം തന്നെ മലയാളികളടക്കമുള്ള പ്രവാസികളുടെ ജീവൻ നഷ്ടപ്പെടുകയുണ്ടായി. അതിനാൽ വേനൽക്കാലം കടുത്തതോടെ വളരെ കരുതലോടെയും ജാഗ്രതയോടെയുമാണ് പ്രവാസികൾ നീങ്ങുന്നത്.
https://www.facebook.com/Malayalivartha