ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിനിടെ അപകട മരണം, ദുബൈയിൽ പെരുന്നാള്‍ ആഘോഷത്തിനായുള്ള യാത്രയ്ക്കിടെ അബദ്ധത്തിൽ സുഹൃത്തുക്കളുടെ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു
പെരുന്നാൾ ആഘോഷത്തിനായുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് മരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് സബീഹ് (25) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ദുബായ്-അൽഐൻ റോഡിലെ റുവയ്യയിലാണ് അപകടം.സുഹൃത്തുക്കളുടെ വാഹനം അബദ്ധത്തിൽ വന്നിടിച്ചാണ് മരണം.
തത്ക്ഷണം മരണം സംഭവിച്ചു. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് മുഹമ്മദ് സബീഹ് യു.എ.ഇയിൽ സന്ദർശകവിസയിലെത്തിയത്. ജൂലായ് എട്ടിന് ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകട മരണം. പെരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് മുഹമ്മദും മറ്റ് സുഹൃത്തുക്കളും രണ്ട് വാഹനങ്ങളിലായി മരുഭൂമിയിലേക്ക് യാത്ര പോകുന്നതിനിടെയായിരുന്നു അപകടം.
യാത്രയ്ക്കിടെ മൂന്നാമതൊരു വാഹനം മണലിൽ പെട്ടുകിടക്കുന്നത് കണ്ട് അവരെ സഹായിക്കാനായി പുറത്തിറങ്ങിയതാണ് മുഹമ്മദും സുഹൃത്തുക്കളും. ടയറുകൾ മണലിൽ ആണ്ടുപോയ വാഹനം മുന്നോട്ടെടുക്കാൻ സഹായിക്കുന്നതിനിടെ മണ്ണ് തെറിച്ച് കണ്ണിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഇയാൾ അബദ്ധത്തിൽ റോഡിലേക്ക് മാറിയതും പിറകെ വന്ന മുഹമ്മദിന്റെ കൂട്ടുകാർ സഞ്ചരിച്ച രണ്ടാമത്തെ വാഹനം അബദ്ധത്തിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സബീഹിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ദുബൈ ഫോറൻസിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹനമോടിച്ചിരുന്നയാൾക്കും പരിക്കുണ്ട്. ഇയാൾ ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് സിദ്ദീഖ് മാതാവ് റൂബി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണ്.
അതേസമയം കഴിഞ്ഞ ദിവസം ബലി പെരുന്നാൾ അവധിയാഘോഷിക്കാൻ പോയ മലയാളികൾ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചത്. ഖത്തറിൽ നിന്ന് ബഹ്‌റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനം സൗദിയിൽ നിയന്ത്രണം വിട്ട് റോഡിലെ മണൽത്തിട്ടയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്.ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിർത്തി കടന്നതിനു പിന്നാലെ, ഹഫൂഫിൽ എത്തുന്നതിനും മുമ്പായിരുന്നു ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഗസ്റ്റിൻ എബിയെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു.മനോജിന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നാസർ പാറക്കടവിന്റെ നേതൃത്വത്തിലുള്ള ഹുഫൂഫ് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്. എബി അഗസ്റ്റിന്റെ കുടുംബം ഖത്തറിലുണ്ട്.
https://www.facebook.com/Malayalivartha