ആ' മൃതദേഹങ്ങൾ പ്രവാസികളുടേത്, ഒമാനിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ 4 പേരുൾപ്പെടെ 6 പേർ
ഒമാനിൽ കഴിഞ്ഞ ദിവസം വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൃതദേഹങ്ങളും വാഹനവും ഏതാണ്ട് പൂർണമായും കത്തിയതിനാൽ ആളുകളെ ആദ്യ ഘട്ടത്തിൽ തിരിച്ചറിയാനാകുമായിരുന്നില്ല. മസ്‌കത്തില്‍ നിന്ന് സലാലയിലേക്ക് പുറപ്പെട്ട മുംബൈ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവന്നിരുന്നു.
എന്നാൽ പുറത്തുവന്ന സംശങ്ങൾപോലെ ഇന്ത്യൻ കുടുംബം തന്നെയാണ് അപകടത്തിൽപ്പെട്ടതെന്ന സ്ഥിരീകരണം വന്നിരിക്കുകയാണ്. ഇവരുടെ ഫോട്ടോയുൾപ്പെടെ വിശദമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മസ്‌കത്ത് സലാല റൂട്ടിൽ തുംറൈത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ മക്ഷനിലാണ് അപകടമുണ്ടായത്. അല്‍ ഖുവൈറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഷാഹിദ് ഇബ്രാഹിം സയീദ് (48), ഭാര്യ തസ്നീം ഷാഹിദ് സയീദ് (48), മക്കളായ സീഷാന്‍ അലി ഷാഹിദ് സയീദ് (25,) മെഹറിന്‍ സയീദ് (17) എന്നിവരാണ് മരിച്ചത്.
സീഷാന്‍ ബര്‍ക്കയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. മെഹ്റിന്‍ ഈ വര്‍ഷമാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. യമന്‍ സ്വദേശിയും കുട്ടിയും ഉള്‍പ്പെടെ ആറ് പേരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മസ്‌കത്തിൽനിന്ന് രാവിലെ സലാലയിലേക്ക് പുറപ്പെട്ട ഒരു കുടുംബത്തെ കുറിച്ച് ഇതുവരെ വിവരമുണ്ടായിരുന്നില്ല ഇതോടെയാണ് ഇവർ അപകടത്തിൽപ്പെട്ടതാകാം എന്ന സംശയം അദ്യ ഘട്ടത്തിൽ പുറത്തുവന്നത്.
അതേസമയം ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. യുഎസ് കോൺസുലേറ്റ് സുരക്ഷാ വിഭാഗത്തിലെ ഗാർഡും അക്രമിയുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൗദി അറേബ്യഅറിയിച്ചു .സൗദിയുടെ അന്വേഷണത്തിൽ സഹകരിക്കുന്നതായി യുഎസ് എംബസിയും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകിട്ട് 6.45നാണ് ജിദ്ദയിലെ യുഎസ് കോൺസുലേറ്റിനരികിൽ വെടിവെപ്പുണ്ടായത്. തോക്കുമായെത്തിയ ആൾ കാറിൽ നിന്നും പുറത്തിറങ്ങി വരുന്നത് കണ്ടതോടെ യുഎസ് കോൺസുലേറ്റിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാൾ സ്വദേശിയായ ഗാർഡ് വെടിവെച്ചു. ഇതോടെ അക്രമിയും തിരികെ നിറയൊഴിച്ചു. യുഎസ് സുരക്ഷാ വിഭാഗത്തിന്‍റെ വെടിയേറ്റ് അക്രമി മരിച്ചു.
വെടിയുണ്ടയേറ്റതോടെ പരിക്കേറ്റ നേപ്പാൾ സ്വദേശിയായ ഗാർഡും പരിക്ക് ഗുരുതരമായതിനാൽ മരണപ്പെട്ടു. സംഭവത്തിൽ സൗദിയുടെ അന്വേഷണത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതായി യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2016ലും 2004ലും നടന്ന ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു.
https://www.facebook.com/Malayalivartha