സ്വർണ തിളക്കത്തിൽ പ്രവാസികൾ...! പരീക്ഷയില്‍ മികവ് പുലര്‍ത്തിയ പ്രവാസി വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ സമ്മാനിച്ച് യു.എ.ഇ, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് നേരിട്ട് അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്
എക്കാലവും പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകുന്ന ഗൾഫ് രാഷ്ട്രമാണ് യുഎഇ. ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും അവരെ ചേർത്തുപിടിക്കുന്ന സമീപനമാണ് യുഎഇ ഭരണാധികാരികൾ സ്വീകരിക്കാന്നത്. അതിനാൽ തന്നെ യുഎഇ ഭരണാധികാരികൾ പ്രവാസികൾക്ക് എന്നും പ്രിയങ്കരരാണ്. യുഎഇയിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ബലിപെരുന്നാളിൽ ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരിക്കുകയാണ് അധികൃതര്‍.
രാജ്യത്തെ പബ്ലിക് സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും പഠിക്കുന്ന പ്രവാസി വിദ്യാര്‍ഥികളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് 10 വര്‍ഷത്തെ വിസ അനുവദിച്ചത്. ഇത് വീണ്ടും10 വര്‍ഷത്തേക്ക് പുതുക്കാനാവും. എന്നാൽ ഗോള്‍ഡന്‍ വിസ നേടിയ വിദ്യാര്‍ത്ഥികളുടെയും വിദ്യാര്‍ത്ഥികളുടെയും എണ്ണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം പബ്ലിക് സ്‌കൂള്‍ പരീക്ഷകളില്‍ യുഎഇയിലെ ഉന്നത വിജയം നേടിയവരെ ഫോണില്‍ വിളിച്ച് നേരിട്ട് അഭിനന്ദിച്ചിരുന്നു. യുവമനസ്സുകളെ രൂപപ്പെടുത്താന്‍ പ്രയത്‌നിച്ച സ്‌കൂള്‍ നേതാക്കളോടും അധ്യാപകരോടും അദ്ദേഹം നന്ദി പറഞ്ഞു.
അതുപോലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ അല്‍ ഖൈലി ഉന്നത വിജയം നേടിയവരെ അഭിനന്ദിക്കുകയും സമൂഹത്തിന്റെ പുരോഗതിയില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ വരും തലമുറയോട് ആഹ്വാനം ചെയ്യുകയും ചെയ്തു. പരീക്ഷയില്‍ 95 ശതമാനമോ അതിലധികമോ മാര്‍ക്ക് നേടി വിജയിച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
കഴിവുള്ളവര്‍ക്ക് ആകര്‍ഷകവും പ്രോത്സാഹജനകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള യുഎഇ ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമായമാണ് ഈ നീക്കമെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി. മികച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കാനുള്ള പദ്ധതി 2021ലാണ് യുഎഇ ആദ്യം പ്രഖ്യാപിച്ചത്.
അതേസമയം ബലി പെരുന്നാളിന് മുന്നോടിയായി തന്നെ യുഎഇയിലെ ജയിലുകളിൽ നിന്ന് 988 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഉത്തരവിട്ടിരുന്നു. തെറ്റ് തിരുത്തി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനും, കുടുംബ ബന്ധം ദൃഢമാക്കാനും തടവുകാര്‍ക്ക് അവസരം നല്‍കാനാണ് മോചനമെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടി. എല്ലാ സന്തോഷ നിമിഷങ്ങളിലും ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കുന്നത് അറബ് രാജ്യങ്ങളുടെ പതിവ് രീതിയാണ്. കഴിഞ്ഞ പെരുന്നാളിനും യുഎഇക്കു പുറമെ സൗദിയടക്കമുള്ള പ്രമുഖ അറബ് രാജ്യങ്ങളും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് മാതൃക കാണിച്ചിരുന്നു.
https://www.facebook.com/Malayalivartha