ഖത്തറിൽ നിയന്ത്രണം വിട്ട് വാഹനം പാലത്തിൽ നിന്ന് താഴെ വീണു, മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു
പെരുന്നാൾ അവധി ദിനങ്ങളിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ അപകടത്തിൽപ്പെട്ട് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെടുകയുണ്ടായി. കഴിഞ്ഞ ദിവസവും വാഹനാപകടത്തിൽപ്പെട്ട് മൂന്ന് മലയാളികൾ ഉൾപ്പെടെ 5 ഇന്ത്യക്കാരണ് മരിച്ചത്. കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ (38), ഭാര്യ ആൻസി ഗോമസ് (30), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരാണ് മരിച്ചത്. റോഷിന്റെയും ആൻസിയുടേയും മകൻ ഏദൻ (3) ഗുരുതരമായ പരുക്കുകളോടെ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി ഖത്തറിലെ അൽഖോറിൽവെച്ചാണ് ഇവർ സഞ്ചിരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അൽഖോറിലെ ഫ്‌ളൈ ഓവറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയും തുടർന്ന് നിയന്ത്രണം വിട്ട് വാഹനം പാലത്തിൽ നിന്ന് താഴെ വീഴുകയുമായിരുന്നു.വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുള്ള 5 പേരും തൽക്ഷണം മരിക്കുകയായിരുന്നു. വാഹനം പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് വാഹനം താഴെ വീണത് അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കി.
റോഷിൻ ജോൺ ഷപൂർജി പള്ളൻജി കമ്പനിയിലെ ജീവനക്കാരനാണ്. ഖത്തറിലെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിൽ താൽക്കാലിക ജീവനക്കാരിയാണ് നാഗലക്ഷ്മി. മരിച്ച 5 പേരുടെയും മൃതദേഹങ്ങൾ അൽഖോർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലയാളികളായ കൊല്ലം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്. ഖത്തറിൽ സർക്കാർ ഓഫീസുകൾക്കൊക്കെ ഈദ് അവധിയാണെങ്കിലും താമസം കൂടാതെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിനുള്ള ശ്രമങ്ങൾ മലയാളി സംഘടനകൾ നടത്തിവരുന്നു.
അതേസമയം ചൊവ്വാഴ്ച രാത്രിയിൽ ഖത്തറിൽ നിന്നുള്ള യാത്ര സംഘം സൗദിയിൽ അപകടത്തിൽപെട്ട് രണ്ട് മലയാളികൾ മരിച്ചിരുന്നു. അവധിയാഘോഷിക്കാൻ ഖത്തറിൽ നിന്ന് ബഹ്‌റൈനിലേയ്ക്ക് പോയ സംഘത്തിന്റെ വാഹനം സൗദിയിൽ നിയന്ത്രണം വിട്ട് റോഡിലെ മണൽത്തിട്ടയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്.ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നാലംഗ സംഘം ദോഹയിൽനിന്ന് യാത്ര പുറപ്പെട്ടത്. അബു സംറ അതിർത്തി കടന്നതിനു പിന്നാലെ, ഹഫൂഫിൽ എത്തുന്നതിനും മുമ്പായിരുന്നു ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞായിരുന്നു അപകടം. മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഗുരുതര പരിക്കേറ്റ അഗസ്റ്റിൻ എബിയെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു. മനോജിന്റെ മൃതദേഹം കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നാസർ പാറക്കടവിന്റെ നേതൃത്വത്തിലുള്ള ഹുഫൂഫ് കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്. എബി അഗസ്റ്റിന്റെ കുടുംബം ഖത്തറിലുണ്ട്.
https://www.facebook.com/Malayalivartha