മരണവിവരം അറിയിക്കാൻ എത്തിയവരെ നാട്ടുകാർ തടഞ്ഞു, ഖത്തറിൽ വാഹനാപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവൻ, മലയാളികളുടെ അപകടമരണത്തിൽ നടുക്കത്തോടെ പ്രവാസികൾ
ഖത്തറിൽ വാഹനാപകടത്തിൽപ്പെട്ട് മൂന്ന് മലയാളികൾ ഉൾപ്പെടെ 5 ഇന്ത്യക്കാരണ് മരിച്ചത്. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ പ്രവീണ്‍കുമാര്‍ ശങ്കര്‍ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (33) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേരുടെ ജീവനാണ് പൊലിഞ്ഞത്.
റോഷിന്റെയും ആന്‍സിയുടേയും മകന്‍ ഏദന്‍ (3) ഗുരുതരമായ പരുക്കുകളോടെ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണപ്പെട്ട റോഷിന്‍ ജോണ്‍, ആന്‍സി ഗോമസ്, ജിജോ ഗോമസ് എന്നിവൻ കൊല്ലം അഴീക്കല്‍ കഴുകന്‍തുരുത്ത് പുതുവന്‍ വീട്ടിലെ അംഗങ്ങളാണ്. ഓഗസ്റ്റില്‍ മകന്റെ മാമ്മോദീസ ചടങ്ങിന് നാട്ടിലേക്ക് വരാനിരിക്കുമ്പോഴാണ് ജിജോയെ മരണം കവർന്നത്.
രണ്ട് വര്‍ഷം മുമ്പ് വിവാഹം കഴിച്ച ജിജോ മകന്‍ ജനിച്ച് ഒമ്പതാം ദിവസം ഖത്തറിലേക്ക് പോയതാണ്. ആന്‍സിയും മകനും ഒന്നര മാസം മുമ്പാണ് ഖത്തറിലേക്ക് പോയത്. റോഷിന്‍ ജോണ്‍ നീണ്ടകര കല്ലൂമൂട്ടില്‍ കമ്പനി കട തോപ്പില്‍ ജോണിന്റെയും ഡോളയുടെയും മകനാണ്. ഇന്നലെ പുലര്‍ച്ചെയാണ് അപകട വാര്‍ത്ത നാട്ടില്‍ അറിയുന്നത്. ബന്ധുക്കള്‍ ആന്‍സിയുടെയും ജിജോയുടെയും വീട്ടില്‍ ആരെയും അറിയിച്ചില്ല. വിവരം അറിഞ്ഞ് വീട്ടിലേക്ക് എത്തിയവരെ നാട്ടുകാര്‍ തടഞ്ഞു തിരികെ അയച്ചു.
പതിവ് ഫോണ്‍ വിളി ഇല്ലാതിരുന്നതിന്റെ കാരണം പ്രിന്‍സി ഉള്‍പ്പെടെ ബന്ധുക്കളോട് അന്വേഷിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് ബന്ധുക്കള്‍ വിഷയം മാറ്റി. ബുധനാഴ്ച രാത്രി അല്‍ഖോറിലെ ഫ്‌ളൈ ഓവറില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനം പാലത്തില്‍ നിന്ന് താഴെ വീണത് അപകടത്തിന്റെ ആഘാതം കൂട്ടി. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുള്ള 5 പേരും തല്‍ക്ഷണം മരിച്ചതായാണ് വിവരം.
റോഷിൻ ജോൺ ഷപൂർജി പള്ളൻജി കമ്പനിയിലെ ജീവനക്കാരനാണ്. ഖത്തറിലെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിൽ താൽക്കാലിക ജീവനക്കാരിയാണ് നാഗലക്ഷ്മി. മരിച്ച 5 പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കേന്ദ്ര വിദേശകാര്യമന്ത്രിയോടും ഖത്തറിലെ ഇന്ത്യന്‍ എംബസി അംബാസഡറോടും ആവശ്യപ്പെട്ടു.ഖത്തറില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കൊക്കെ ഈദ് അവധിയാണെങ്കിലും താമസം കൂടാതെ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിനുള്ള ശ്രമങ്ങള്‍ മലയാളി സംഘടനകള്‍ നടത്തിവരുന്നു.
https://www.facebook.com/Malayalivartha