ഖുർആൻ കത്തിക്കാൻ അനുമതി നൽകിയ സ്വീഡന്റെ നടപടി, സംഭവത്തിന്റെ അനന്തരഫലങ്ങൾ ചർച്ച ചെയ്യാൻ സൗദി അറേബ്യ മുൻകൈയെടുത്ത് ഒ.ഐ.സി അടിയന്തര യോഗം ചേരുന്നു, അനന്തര നടപടികളിൽ കൂട്ടായ നിലപാട് സ്വീകരിക്കും
പെരുന്നാൾ ദിനത്തിൽ ഖുർആൻ കത്തിക്കാൻ അനുമതി നൽകിയ സ്വീഡനിനെതിരെ ഗൾഫ് രാജ്യങ്ങൾ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്. എന്നാൽ തുടർനടപടി, പ്രതിഷേധത്തിൽ മാത്രം ഒതുക്കാൻ സൗദി അറേബ്യ തയ്യാറല്ല. സ്വീഡനെതിരെ കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങും എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തിന്റെ അനന്തരഫലങ്ങൾ ചർച്ച ചെയ്യാൻ സൗദി അറേബ്യ മുൻകൈയെടുത്ത് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർക്കുന്നു.
ഹജ്ജ് മാസത്തിൽ ഈദ് ആഘോഷ സമയത്ത് നടന്ന ഹീനമായ ചെയ്‌തിക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും അനന്തര നടപടികളിൽ കൂട്ടായ നിലപാട് സ്വീകരിക്കുന്നതിനുമാണ് ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് വരുന്ന ആഴ്‌ച യോഗം ചേരും. ബുധനാഴ്ച പെരുന്നാൾ നമസ്‌കാരത്തിന് ശേഷം സ്വീഡനിലെ സ്റ്റോക്ക്‌ഹോം സെൻട്രൽ മസ്ജിദിന് സമീപം തീവ്രവാദിയായ വ്യക്തി ഖുർആനിന്റെ പകർപ്പ് കത്തിച്ചതിൽ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു.
ഖുർആന്റെയും മറ്റ് ഇസ്‌ലാമിക മൂല്യങ്ങളുടെയും ചിഹ്നങ്ങളുടെയും പവിത്രത ലംഘിക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കുന്നതിനെ വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് ശക്തിയായി അപലപിച്ചു. അതേസമയം... യുഎഇ, സ്വീഡിഷ് അംബാസറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചത്. തീവ്ര നിലപാടുകാർക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന സ്വീഡിഷ് സർക്കാറിന്റെ നടപടിയെ യു എ ഇ അപലപിച്ചു.
സാമൂഹിക മൂല്യങ്ങൾക്ക് വില കൽപിക്കാതെ സ്വീഡൻ അന്താരാഷ്ട്ര ഉത്തവാദിത്തങ്ങളിൽ നിന്ന് പിറകോട്ട് പോവുകയാണെന്ന് യു എ ഇ കുറ്റപ്പെടുത്തി. അതുപോലെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇത്തരം ഹീന കൃത്യങ്ങൾക്കായി ദൂരുപയോഗം ചെയ്യരുത്. വിദ്വേഷ പ്രചാരണത്തെയും വംശീയതയെയും ശക്തമായി നേരിടണമെന്നും യുഎഇ ആവശ്യപ്പെട്ടു.
എന്നാൽ കടുത്ത ഭാഷയിലാണ് സ്വീഡനിലെ ഖുർആൻ കത്തിക്കലിനെതിരെ ഖത്തർ പ്രതികരിച്ചത്. ലോകത്താകമാനമുള്ള 200 കോടി മുസ്ലിങ്ങളെ പ്രകോപിപ്പിക്കുന്നതാണ് നടപടിയെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. മതത്തിന്റെയും വിശ്വാസത്തിന്റെയും വർഗത്തിന്റെയും പേരിലുള്ള എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും ഖത്തർ എതിർക്കും.ലോകമെങ്ങും മുസ്ലിങ്ങളെ ലക്ഷ്യമിട്ട‌് ആസൂത്രിത ആഹ്വാനങ്ങളും ഇസ്ലാമോഫോബിക് പ്രചാരണങ്ങളും കൂടിവരികയാണ്.
ഇത്തരം സംഭവങ്ങൾക്കെതിരെ അന്താരാഷ്ട്ര ,സമൂഹം രംഗത്ത് വരണം. പെരുന്നാൾ ദിനത്തിൽ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ പള്ളിക്ക് മുന്നിൽ ഖുർആൻ കത്തിച്ചത് ഹീനവും അത്യന്തം പ്രകോപനപരവുമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലം കുറ്റപ്പെടുത്തി. ഈ നടപടിക്കെതിരെ കൂടുതൽ അറബ് രാജ്യങ്ങൾ കടുത്ത രീതിയിൽ പ്രതികരിക്കുമെന്ന കാര്യം ഉറപ്പാണ്. സ്വീഡനെതിരെ ഗൾഫ് രാഷ്ട്രങ്ങൾ എന്ത് നിലപാട് എടുമെന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha