കൈയ്യിൽ ഇതൊന്നു മതി...! പ്രവാസികൾക്ക് നോൾ കാർഡ് ഉപയോഗിച്ച് ഈ ഏഴ് കാര്യങ്ങൾക്ക് ഈസിയായി പണമടയ്ക്കാം, തീർച്ചയായും ഇത് അറിഞ്ഞിരിക്കണം...
2009 ഓഗസ്റ്റിൽ ദുബായിലെ എല്ലാ പൊതുഗതാഗത സേവനങ്ങൾക്കുമായി പുറത്തിറക്കിയ ഒരു ഇലക്ട്രോണിക് ടിക്കറ്റിംഗ് കാർഡാണ് നോൾ കാർഡ്. നിരവധി സേവനങ്ങൾ നടത്താൻ പ്രവാസികൾക്ക് പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് നോൾ കാർഡ്. ദുബായ് മെട്രോയ്‌ക്കോ പബ്ലിക് ബസ്സിനോ പണം നൽകുന്നതിന് മാത്രമുള്ളതാണെന്ന് ആരും വിചാരിക്കല്ലേ. അതിനും അപ്പുറമാണ് ഇതിന്റെ ഉപയോഗം.
പൊതുഗതാഗത സൗകര്യങ്ങൾക്കും നിങ്ങളുടെ പലചരക്ക് സാധനങ്ങൾക്കും പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനും പണമടയ്ക്കുന്നത് മുതൽ എമിറേറ്റ് മുഴുവൻ ചുറ്റി സഞ്ചരിക്കുന്നതിനുള്ള സൗകര്യപ്രദമായ പേയ്‌മെന്റ് രീതിയായി വരെ നിങ്ങൾക്ക് നോൾ കാർഡ് ഉപയോഗിക്കാം. ദുബായ്ക്ക് ചുറ്റുമുള്ള 2,000-ലധികം കടകളിൽ പണമടയ്ക്കാനും ഇത് ഉപയോഗിക്കാമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പറയുന്നു.
നീല, സിൽവർ അല്ലെങ്കിൽ ഗോൾഡ് നോൽ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ദുബായിയിൽ പാർക്കിംഗ് പേയ്‌മെന്റ് മെഷീനുകൾ വഴി പൊതു പാർക്കിംഗിന് പണമടയ്ക്കാൻ നിങ്ങൾക്ക് നോൾ കാർഡ് ഉപയോഗിക്കാം, ബസ്, ദുബായ് മെട്രോ, വാട്ടർ ബസുകൾ, ആർടിഎ ടാക്സി, പൊതു ടാക്‌സി എന്നിങ്ങനെ ദുബായിലെ മിക്കവാറും എല്ലാ പൊതുഗതാഗത സംവിധാനങ്ങൾക്കും നിങ്ങൾക്ക് നോൾ കാർഡ് ഉപയോഗിക്കാം.
അതുപോലെ പാം മോണോ റെയിലിന് പണം അടക്കാൻ നോൾ ഗോൾഡ്, സിൽവർ, ബ്ലൂ കാർഡുകൾ ഉപയോഗിക്കാമെന്ന് ആർടിഎ അറിയിച്ചു. ദുബായിലെ പ്രധാന പൊതു പാർക്കുകളിൽ പ്രവേശിക്കുന്നതിന് പണം നൽകാനും നോൾ കാർഡ് വഴി സാധിക്കും. സബീൽ പാർക്ക് ഒഴികെ എമിറേറ്റിലെ എല്ലാ പാർക്കുകൾക്കും നോൾ കാർഡ് ഉപയോഗിക്കാം. പലചരക്ക് സാധനങ്ങൾ, ചെറിയ കടകളിൽ നിന്നുള്ള ലഘുഭക്ഷണം അല്ലെങ്കിൽ ഒരു റെസ്റ്റോറന്റിലെ ഭക്ഷണം, ഫാർമസിയിൽ നിന്നുള്ള മരുന്നുകൾ എന്നിവയ്‌ക്ക് പണമടയ്‌ക്കാനും നോൾ കാർഡ് ഉപയോഗിക്കാം.
എന്നാൽ ആർടിഎ വെബ്സൈറ്റ് റിപ്പോർട്ട് പ്രകാരം, ദൈനംദിന അവശ്യവസ്തുക്കൾക്കായി പണമടയ്ക്കാൻ നിങ്ങൾ നോൾ കാർഡ് ഉപയോഗിക്കുകയാണെങ്കിൽ ഒരു ദിവസം ഉപയോഗിക്കാൻ കഴിയുന്ന പരമാവധി തുക 200 ദിർഹം ആണ്.
വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനും എല്ലാ ഇനോക് ഫ്യുവൽ സ്റ്റേഷനുകളിൽ നിന്നും പർച്ചേസുകൾ നടത്തുന്നതിനും നോൾ കാർഡ് വഴി സാധിക്കും. തസ്ജീൽ കേന്ദ്രങ്ങളിൽ വാഹന രജിസ്‌ട്രേഷനും വാഹന പരിശോധനയ്‌ക്കും പണം നൽകുന്നതിന് നോൾ കാർഡ് ഉപയോഗിക്കാമെന്ന് ആർടിഎ വെബ്‌സൈറ്റിൽ പറയുന്നു.
https://www.facebook.com/Malayalivartha