നാടുറോഡിൽ പ്രവാസികള്‍ തമ്മില്‍ പൊരിഞ്ഞ അടിപിടി, ഒമാനിൽ പതിമൂന്ന് പ്രവാസികൾ അറസ്റ്റിൽ
ഗൾഫ് രാജ്യങ്ങളിൽ ചില പ്രവാസികളുടെ പെരുമാറ്റം അതിരുവിടുകയാണ്. ഇപ്പോൾ നാടുറോഡിൽ പ്രവാസികള്‍ തമ്മില്‍ പൊരിഞ്ഞ അടിപിടി ഉണ്ടായിരിക്കുകയാണ്. തെരുവില്‍ അടിപിടി ഉണ്ടാക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്ത സംഭവത്തിൽ പതിമൂന്ന് പ്രവാസികള്‍ അറസ്റ്റിലായിരിക്കുകയാണ്. ഏഷ്യക്കാരായ 13 പേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം ഉണ്ടായത്. അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, ഇമറാത്തികളെ അഹങ്കാരികളും പണത്തോട് ബഹുമാനമില്ലാത്തവരുമായി ചിത്രീകരിച്ച് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രവാസി യുവാവിനെ പോലീസ് പിടികൂടി ജയിലിലടയ്ക്കുകയുണ്ടായി. ഇമറാത്തികളെ അഹങ്കാരികളും പണത്തോടു ബഹുമാനമില്ലാത്തവരുമായി ചിത്രീകരിക്കുന്നതാണ് വിഡിയോ എന്ന് യുഎഇ അറ്റോണി ജനറൽ ഓഫിസ് വിലയിരുത്തുകയും പ്രവാസിയെ ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യൻ വംശജനായ യുവാവിനെയാണ് പിടികൂടി ജയിലിലടച്ചത്.
ഇമറാത്തി വേഷത്തിൽ എത്തിയ ഇയാൾ ഷോറൂം ഉടമയുമായി സംസാരിക്കുകയും 20 ലക്ഷം ദിർഹത്തിൽ കൂടുതൽ വിലയുള്ള കാർ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.ഇയാൾക്ക് പിന്നാലെ നോട്ടുകെട്ടുകളുമായി രണ്ട് സഹായികളുമുണ്ടായിരുന്നു. അഹങ്കാരത്തോടെ സംസാരിച്ച പ്രതി മുന്നിൽ വന്നവർക്കെല്ലാം പണം എറിഞ്ഞു നൽകി. പണത്തിന് യാതൊരു വിലയും കൽപ്പിക്കാതെ പെരുമാറുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഇയാളുടെ പ്രകടനം സ്വദേശികളെക്കുറിച്ച് പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണയ്ക്കു കാരണമായെന്നും രാജ്യത്തെ ജനങ്ങളെ ആകെ അപമാനിക്കുന്നതാണ് വിഡിയോയെന്നും സൈബർ കുറ്റകൃത്യം അന്വേഷിക്കുന്ന വിഭാഗം കണ്ടെത്തി. വീഡിയോ നിർമാതാവിനെതിരെ വിശദമായ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. പൊതുജനങ്ങളെ അപമാനിക്കാനും പൊതുവികാരം വ്രണപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് വിഡിയോയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കാർ ഷോറൂം ഉടമയെ പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തി.
സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുമ്പോൾ രാജ്യത്തെ നിയമവും സംസ്കാരവും ധാർമികതയും ഉയർത്തിപ്പിടിക്കാൻ യുട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ശ്രദ്ധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അഭ്യർഥിച്ചു. രാജ്യത്തെ അപമാനിക്കുന്നതും ജനങ്ങൾക്ക് ഇടയിൽ സ്പർധ വളർത്തുന്നതുമായി ആശയങ്ങൾ പ്രചരിപ്പിക്കുന്നത് കർശന നിയമ നടപടികൾ ക്ഷണിച്ചു വരുത്തും. വ്യാപകമായി പ്രചരിക്കപ്പെട്ട വീഡിയോ യുഎഇ അറ്റോർണി ജനറലിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha