സ്വീഡനിൽ ഖുർആൻ കോപ്പികൾ വിതരണം ചെയ്യും, സ്വീഡിഷ് ഭാഷയിൽ ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കുവാൻ ഒരുങ്ങി കുവൈത്ത്
പെരുന്നാൾ ദിനത്തിൽ ഖുർആൻ കത്തിക്കാൻ അനുമതി നൽകിയ സ്വീഡന്റെ നടപടിയിൽ കടുത്ത ഭാഷയിലാണ് യുഎഇ, സൗദി അറേബ്യ, കുവൈത്ത്,ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. അതത് രാജ്യങ്ങളിലെ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധമാണ് യുഎഇയും സൗദിയുമുൾപ്പെടെ രേഖപ്പെടുത്തിയത്.
തീവ്രവലതുപക്ഷക്കാര്‍ ഖുറാന്‍ കത്തിച്ചതില്‍ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കുവാൻ ഒരുങ്ങുകയാണ് കുവൈത്ത്. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്.
വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് ഖുർആൻ കോപ്പികൾ സ്വീഡനിൽ വിതരണം ചെയ്യുക. സ്നേഹം, സഹിഷ്ണുത, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇസ്ലാം ഊന്നല്‍ നല്‍കുന്നത്. ഇസ്ലാമിക തത്വങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കാനും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സഹവർത്തിത്വം വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് ഖുർആൻ പതിപ്പുകള്‍ സ്വീഡനിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി. അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ചുമതല പബ്ലിക് അതോറിട്ടി ഫോർ പബ്ലിക് കെയറിനെ ഏൽപ്പിച്ചു.
നേരത്തെ സ്വീഡനിൽ ഖുർആൻ കത്തിച്ച നടപടിയിൽ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാൽ സ്വീഡന്റെ അപമാനകരമായ പ്രവൃത്തിയിൽ സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ വിതരണം ചെയ്യുന്നതിലൂടെ കുവൈത്ത് മധുര പ്രതികാരം വീട്ടുകയാണെന്നാണ് പൊതുവിലയിരുത്തൽ.
അതേസമയം, ലോക മുസ്‌ലിംകൾ ഈദ് അൽ അദ്ഹ ആഘോഷത്തിലും ഹജ്ജ് തീർഥാടനത്തിലും മുഴുകുന്ന സമയത്ത് തന്നെ സ്വീഡനിലെ
സ്റ്റോക്ക്ഹോം സെൻട്രൽ മസ്ജിദിന് പുറത്ത് ഖുർആൻ കത്തിച്ചതിനെ സൗദി മനുഷ്യാവകാശ കമീഷൻ ശക്തിയായി അപലപിച്ചു.
ബോധപൂർവം പ്രകോപനം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള നടപടിയാണ് ഇതെന്നും അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കമീഷൻ പ്രസിഡൻറ് ഡോ. ഹലാ അൽ തുവൈജിരിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിന് പിറകെ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും അടിസ്ഥാന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികളുടെ ആവശ്യകത പ്രസ്താവനയിൽ എടുത്തുപറഞ്ഞു.
https://www.facebook.com/Malayalivartha