ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് സലാം എയറിന്റെ കണക്ഷൻ ഫ്ലൈറ്റ്, മസ്കത്ത് വഴി തിരുവനന്തപുരത്തേയ്ക്ക് പറക്കാം
പ്രവാസികൾക്ക് ഏക്കാലവും പ്രിയം ബജറ്റ് എയർലൈൻസിനോടാണ്. കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട സേവനങ്ങൾ കിട്ടുന്നതിനാൽ നാട്ടിലെത്താൻ ഇത്തരം വിമാനങ്ങളെ ആശ്രയിക്കുന്നതാണ് കൂടുതൽ ലാഭം. യുഎഇയിലെ പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഒമാനിന്‍റെ ബജറ്റ് എയർലൈനായ സലാം എയർ ഒരു ഇടവേള്ക്ക് ശേഷം യുഎഇയിലെ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യാത്രാ വിമാനസർവീസ് പുനരാരംഭിച്ചിരിക്കുകയാണ്.
ഇവിടെ നിന്ന് ഇനി മസ്കത്ത് വഴി തിരുവനന്തപുരത്തേയ്ക്കും സലാം എയറിൽ പറക്കാം. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് കണക്ഷൻ ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫുജൈറ വിമാനത്താവളത്തിലേയ്ക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യ കമ്പനിയാണ് സലാം എയർ. ആഴ്ചയിൽ തിങ്കൾ ബുധൻ ദിവസങ്ങളിലായി നിലവിൽ നാല് സർവീസാണ് ഉള്ളത്. ഇന്ത്യയിൽ തിരുവനന്തപുരത്തിന് പുറമെ ലകനൗവിലേയ്ക്കും ജയ്പൂരിലേക്കും ഫുജൈറയിൽ നിന്ന് കണക്ടിങ് സർവീസ് ഉണ്ടായിരിക്കും.
ബജറ്റ് എയർലൈസുകളോട് കൂടുതൽ പ്രിയമുള്ള പ്രവാസികൾക്ക് ഈ കണക്ഷൻ സർവീസ് ഒരു അനുഗ്രമാകും. കാരണം ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് മൂലം പ്രവാസികൾ ആകെ ആശ്ങ്കയിലായിരിക്കുന്ന ഈ സമയത്ത് തന്നെ സലാം എയർ സർവ്വീസ് തുടങ്ങിയത് വിലയൊരു ആശ്വാസമാകും. കേരളത്തിലേക്ക് ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന മറ്റ് വിമാനക്കമ്പനികളേക്കാളും താരതമ്യേന കുറഞ്ഞ നിരക്കായിരിക്കും യാത്രക്കാരിൽ നിന്നും സലാം എയർ ഈടാക്കുക എന്നാണ് റിപ്പോർട്ട്.
മസ്കത്തിൽ നിന്ന് പുറപ്പെട്ട സലാം എയറിന്റെ ആദ്യവിമാനം രാവിലെ 8.45നാണ് ഫുജൈറ വിമാനത്താവളത്തിൽ ഇറങ്ങിയത്. ജലാഭിവാദനം നൽകിയായിരുന്നു സ്വീകരണം. സലാം എയർ സിഇഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദും 27 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഫുജൈറ വിമാനത്താവള അധികൃതരും സലാം എയർ ഉദ്യോഗസ്ഥരും ചേർന്ന് കേക്ക് മുറിച്ചാണ് പുതിയ തുടക്കം ആഘോഷിച്ചത്. രാവിലെ 10.38ന് 97 യാത്രക്കാരുമായി സലാം എയർ വിമാനം മസ്കത്തിലേക്ക് തിരിച്ചു പറന്നു.
വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ എയർലൈൻസ് ഫുജൈറയിൽ നിന്ന് സർവീസ് നടത്തിയിരുന്നു. എന്നാൽ 1999 ഓടെ അത് നിലച്ചു. പിന്നീട് ഭരണാധികാരികളുടെ വിമാനങ്ങളും ചരക്കുവിമാനങ്ങളും, പരിശീലന വിമാനങ്ങളുമാണ് ഫുജൈറയിലേക്ക് പറന്നിരുന്നത്. ഇടക്കാലത്ത് പാകിസ്ഥാനിലേക്കുള്ള ചില വിമാനങ്ങളും സർവീസ് നടത്തിയെങ്കിലും തുടരാനായില്ല. എന്നാൽ, സലാം എയർ ഇപ്പോൾ 18 നഗരങ്ങളിലേക്കാണ് ഫുജൈറയിൽ നിന്ന് സർവീസ് ആരംഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha