പ്രവാസികൾക്കുമേൽ അടുത്ത കുരുക്ക്, വൈദ്യുതി-ജല ഉപഭോഗ ബിൽ അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ലെന്ന് കുവൈത്ത്, സെപ്റ്റംബർ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും

പ്രവാസികൾക്കുമേൽ അടുത്ത കുരുക്കിട്ടിരിക്കുകയാണ് കുവൈത്ത് ഭരണകൂടം. രാജ്യത്ത് നിന്ന് ജോലി മതിയാക്കി പോകുന്നവർ ഇനി കുറച്ച് കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഇല്ലെങ്കിൽ പണിയാകും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ക്ക് പുറമേ ഇനി രാജ്യത്ത് താമസിക്കുന്ന പ്രവാസികൾ രാജ്യം വിടുന്നതിന് മുമ്പ് വൈദ്യുതി-ജല ഉപഭോഗ ബിൽ കൂടി അടയ്ച്ചെന്ന് ഉറപ്പാക്കണമെന്ന് വൈദ്യുതി, ജലം മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ ജല-വൈദ്യതി കുടിശ്ശിക ഉള്ളവർക്ക് അത് അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ല. മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും, ജല - വൈദ്യത ഓഫീസുകള്‍ വഴിയും പേയ്‌മെന്റുകൾ അടക്കാം.സാമ്പത്തിക നഷ്ടം തടയുന്നതിനും കടങ്ങൾ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായുമാണ് പുതിയ നീക്കം.
നേരത്തെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി പ്രവാസികൾ തങ്ങളുടെ ട്രാഫിക് പിഴകൾ അടക്കണമെന്ന നിയമം ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരുന്നു. ട്രാഫിക് പിഴ ഇനത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കകം മാത്രമായി ഒരു ലക്ഷത്തിൽ അധികം ദിനാറാണ് ആഭ്യന്തര മന്ത്രാലയം യാത്രക്കാരിൽ നിന്നും പിരിച്ചെടുത്തത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്തിന്റെ കര ,അതിർത്തി കവാടങ്ങൾ വഴിയും യാത്ര ചെയ്യുന്ന എല്ലാ വിദേശികൾക്കും തീരുമാനം ബാധകമായിരിക്കും. നിയമലംഘനങ്ങൾ കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്നാണ് സൂചന. നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലിലോ, ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഓഫീസിലോ, എയർപോർട്ട്, ബോർഡർ പോർട്ട് എന്നിവിടങ്ങളിലെ ഓഫീസികളിലും പിഴ അടക്കാൻ നിലവിൽ സംവിധാനങ്ങളുണ്ട്. അതിനിടെ അവശ്യ സേവനങ്ങൾ നൽകുന്ന മറ്റ് മന്ത്രാലയങ്ങളും സമാനമായ രീതി പിന്തുടരുമെന്ന് സൂചനയുണ്ട്.
അതിനിടെ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് രണ്ട് മാസത്തിനിടെ കുവൈത്തിൽ നിന്ന് നൂറോളം പ്രവാസികളെയാണ് നാടുകടത്തിയത്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി ട്രാഫിക് ലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു.അമിതവേഗതയിൽ വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനമോടിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, ടാക്സി പെർമിറ്റില്ലാതെ സ്വകാര്യ വാഹനത്തിൽ ആളുകളെ കയറ്റി അനധികൃതമായി ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾ നടത്തിയവരെയാണ് നാടുകടത്തിയത്.
ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് കുവൈത്ത് തീരുമാനം. പ്രവാസി താമസക്കാരോ തൊഴിലാളികളോ കൂടുതലുള്ള പ്രദേശങ്ങൾ കൂടുതൽ കർശനമായി നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. റോഡ് സുരക്ഷയും അച്ചടക്കവും നിലനിർത്തുന്നതിനുള്ള ശ്രമത്തിനായി അധികാരികൾ സമഗ്രമായ പദ്ധതി ആരംഭിച്ചതിന്റെ ഭാഗമായാണ് നടപടി.
പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കുന്ന നടപടിയും രാജ്യത്ത് തുടരുകയാണ്. കുവൈത്തില്‍ ഈ വർഷം രണ്ടാം പാദത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായി ട്രാഫിക് വകുപ്പ് അറിയിച്ചിരുന്നു.
പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഷൻ. ചില കേസുകളില്‍ മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. എന്നാല്‍ മറ്റ് ചില കേസുകളിൽ ലൈസന്‍സുകള്‍ സ്ഥിരം റദ്ദാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha