തല്ലാന്‍ ക്വട്ടേഷന്‍ കിട്ടിയാല്‍ 'തോട്ടയിടും' പെണ്‍ഗുണ്ട; പെണ്‍ഗുണ്ടാസംഘം ചുവടുറപ്പിക്കുന്നു
'തോട്ടയിടല്‍', ക്വട്ടേഷന്‍ നടപ്പാക്കല്‍ എന്നിവയൊക്കെ ഏറ്റെടുത്ത് നടപ്പാക്കുന്ന പെണ്‍ഗുണ്ടാസംഘം കൊല്ലം ജില്ലയില്‍ ചുവടുറപ്പിക്കുന്നു. മിക്ക ഗുണ്ടാസംഘങ്ങള്‍ക്കു പിന്നിലും വനിതകളുണ്ട്. സംഘം, ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത് തല്ലാനാണ് എങ്കില്‍ വനിതാഗുണ്ടകള്‍ക്കാണ് ആദ്യ ചുമതല. 'തോട്ടയിടേണ്ട' ആളിന്റെ അടുത്ത് അണിഞ്ഞൊരുങ്ങി ചെന്ന് നിന്നു തട്ടുകയോ മുട്ടുകയോ ചെയ്യും. പിന്നീട് അയാള്‍ ഇങ്ങോട്ട് ശല്യം ചെയ്‌തെന്നു പറഞ്ഞു ബഹളമുണ്ടാക്കും. സമീപത്തു ഗുണ്ടകള്‍ ഉണ്ടാകും. നാട്ടുകാരെന്ന ഭാവത്തില്‍ അവര്‍ രംഗത്തെത്തി ചോദ്യം ചെയ്യല്‍ തുടങ്ങും. ആളുകള്‍ കൂടുമ്പോള്‍ തല്ലും. പെണ്ണിനെ ശല്യം ചെയ്തതല്ലേ, രണ്ടു കൊള്ളട്ടേ എന്നു ആളുകള്‍ കരുതും. അടി കൊണ്ടയാള്‍ പൊലീസില്‍ പരാതി നല്‍കില്ല. പാവം എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ നോക്കും.
ആദ്യം ഫോണ്‍ മുഖേന പരിചയം സ്ഥാപിച്ച ശേഷം പിന്നീട് ഗുണ്ടാസംഘത്തിന്റെ നടുവിലേക്കു വിളിച്ചു വരുത്തുന്ന ഒരു രീതിയുണ്ട്. ഇങ്ങനെ വശീകരിക്കുന്നത് വ്യാപാരികളും വ്യവസായികളും ഉള്‍പ്പെടെയുള്ള സമ്പന്നരെയാണ്. കൈവശമുള്ള പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച്, അടികൊടുത്തു വിടുക മാത്രമല്ല, ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക് മെയിലിങ്ങിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യും. മാനഹാനി ഭയന്നു മിക്കവരും പരാതിപ്പെടാറില്ല.
സോഷ്യല്‍ മീഡിയയില്‍ വനിതാഗുണ്ടകളും സഹായികളും ഉള്‍പ്പെട്ട ഗ്രൂപ്പുകള്‍ സജീവമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ്മ എന്ന മറവിലാണ് ഇത്തരം ഗ്രൂപ്പുകള്‍ക്കു രൂപം നല്‍കിയത്. കേരളം ഏറെ ചര്‍ച്ചചെയ്യപ്പെട്ട, തിരുവനന്തപുരത്തു നടന്ന 'അവയവമെടുപ്പ്' സംഭവത്തോടെയാണ് ഇതു സജീവമായത്.
മിക്ക ഗുണ്ടകള്‍ക്കും കാമുകിമാരുണ്ട്. അവരിലേറെയും ഗ്രൂപ്പിലുണ്ട്. കാമുകിമാരുടെ പിണക്കവും മറ്റും തീര്‍ക്കുന്നതു ഗ്രൂപ്പിലെ ചേച്ചിമാരാണ്. ചേച്ചിമാര്‍ അംഗങ്ങളെ യാത്രകള്‍ക്കു കൊണ്ടുപോകാറുണ്ട്. ക്വട്ടേഷന്‍ നടപ്പാക്കാനുള്ള ഇരയാക്കാനാണു കൊണ്ടുപോകുന്നത്. ഒരു തവണ പോയാല്‍ രക്ഷപ്പെടാനാകാത്ത വിധം അവര്‍ കുരുക്കിലാകും. മറഞ്ഞിരിക്കുന്ന ലക്ഷ്യം മനസ്സിലാക്കാതെ പലരും വാട്‌സാപ് ഗ്രൂപ്പില്‍ ചേര്‍ന്നു. അടുത്തിടെ പെണ്‍ഗുണ്ടാസംഘത്തെ കുറിച്ചു വാര്‍ത്ത വന്നതോടെ, ഒറ്റ ദിവസം 63 പേര്‍ ഗ്രൂപ്പു വിട്ടു.
കൊലയോ അക്രമമോ നടത്തിയാല്‍ മിക്കപ്പോഴും ഗുണ്ടകള്‍ ഒളിവില്‍ കഴിയുന്നതു പാറക്ക്വാറികളിലാണ്. ഈ സമയത്തു പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതു പെണ്‍ഗുണ്ടാസംഘത്തിലെ അംഗങ്ങളാണ്. ചില പൊലീസുകാരുമായി സൗഹൃദം സ്ഥാപിച്ച സ്ത്രീകളുണ്ട്. ഗുണ്ടകളെക്കുറിച്ചു വിവരം ചോര്‍ത്തുന്നതിനും പൊലീസുകാര്‍ ഈ സംഘത്തിലെ സ്ത്രീകളെ ഉപയോഗിക്കുന്നുണ്ട്.
പെണ്‍ഗുണ്ടാസംഘം സജീവമായ ഓച്ചിറയില്‍ ഇതര ജില്ലക്കാരായ രണ്ടു വനിതകള്‍ക്കാണു നേതൃത്വം. ഈ വനിതകള്‍ക്ക് ആലപ്പുഴ ജില്ലയില്‍ ആശാട്ടി ഉണ്ടായിരുന്നു. കായംകുളത്തുള്ള സ്പിരിറ്റ് മാഫിയയുടെ സഹായിയായിരുന്ന 'ആശാട്ടി' ബുള്ളറ്റ് ഓടിക്കും, പുകവലിക്കും, ബാറില്‍ പോയി മദ്യപിക്കും. ഇവര്‍ ബാറിലെത്തുമ്പോള്‍ വലിയ തിരക്കാണ്. ബാറിന്റെ പ്രധാന ഹാളില്‍ ആശാട്ടിക്കു പ്രത്യേക ഇരപ്പിടം സജ്ജമാക്കുമായിരുന്നു.
സ്പിരിറ്റ് കടത്തായിരുന്നു പ്രധാന ജോലി. ആഡംബര കാറില്‍ സ്പിരിറ്റ് കടത്തുമ്പോള്‍ അണിഞ്ഞൊരുങ്ങി വാഹന ഉടമയുടെ മട്ടില്‍ ഇരിക്കും. സ്പിരിറ്റ് കടത്തു കുറയുകയും പ്രായം കൂടുകയും ചെയ്തതോടെ ഇവര്‍ക്കു കളം വിടേണ്ടി വന്നു. ഇവരുടെ ശിഷ്യകളാണ് ഇപ്പോള്‍ ഗുണ്ടാസംഘത്തില്‍ സജീവം. കായംകുളം ലോബിക്കു സ്പിരിറ്റ് കടത്തിയാണു ശിഷ്യകളും രംഗത്ത് എത്തിയത്. സ്പിരിറ്റ് കടത്തുന്ന വാഹനങ്ങളില്‍ പോകുമ്പോള്‍ കുട്ടികളെയും കൂട്ടും. കുടുംബസമേതമുള്ള യാത്രയാണെന്നു വരുത്താനാണിത്. സ്പിരിറ്റ് കടത്തിന്റെ കാലം കഴിഞ്ഞതോടെയാണ് ഗുണ്ടകള്‍ക്ക് ഒത്താശ നല്‍കുന്നതിലേക്കു തിരിഞ്ഞത്.
https://www.facebook.com/Malayalivartha