മണിക്കൂറുകള്‍ ഗതാഗതക്കുരുക്കിൽ കുടുങ്ങി ഇഴഞ്ഞിഴഞ്ഞുള്ള യാത്ര മടുത്തു; ഒാഫീസിലേക്കുള്ള യാത്ര നദിയിലൂടെയാക്കിയ ജർമ്മൻ സ്വദേശിയ്ക്ക് സോഷ്യൽ മീഡിയയിൽ കയ്യടി
ഗതാഗതക്കുരുക്കിൽപ്പെട്ട് സമയത്തു ജോലിയ്ക്കു പോലും കയറാൻ കഴിയാതെ വലയുന്നവർ ഒട്ടനവധിയാണ്. എന്തിനേറെ പറയുന്നു ആംബുലന്‍സുകള്‍ പോലും ബ്ലോക്കില്‍ പെട്ടു കിടക്കുന്നത് പതിവ് കാഴ്ച്ചകളാണ്. ദിവസേനയുള്ള ഇഴഞ്ഞിഴഞ്ഞുള്ള യാത്ര മടുത്ത ജര്‍മ്മന്‍ സ്വദേശി ബെഞ്ചമിന്‍ ഡേവിഡിന്റെ ഇപ്പോഴത്തെ യാത്രയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
ഗതാഗതക്കുരുക്ക് ദിനംപ്രതി പെരുകുന്നതോടെ ഒാഫീസിലേക്ക് ഇനി റോഡുവഴി യാത്ര ചെയ്യില്ലെന്നു തീരുമാനിച്ച ബെഞ്ചമിൻ, തന്റെ യാത്ര വീടിന് താെട്ടടുത്തുള്ള നദിയിലൂടെയാക്കി. തോണിയോ ബോട്ടോ ഉപയോഗിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി, നീന്തല്‍ തന്നെ.
മ്യൂണിച്ചിലെ ബര്‍ളി ബിയര്‍ ഗാര്‍ഡനിലെ ജീവനക്കാരനായ ബെഞ്ചമിന്റെ യാത്ര ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. വസ്ത്രങ്ങളും ഷൂസും മൊബൈലും ലാപ്ടോപ്പും ആഹാരസാധനങ്ങളും വെള്ളം കടക്കാത്ത വിധം ബാഗില്‍ പൊതിഞ്ഞ് തോളില്‍ തൂക്കും. പിന്നെ നീന്തല്‍വസ്ത്രങ്ങളണിഞ്ഞ് നദിയിലേക്ക് ചാടും. വെറും പന്ത്രണ്ടുമിനിട്ടുകൊണ്ട് ഒാഫീസിലെത്തും. നേരത്തേ മണിക്കൂറുകള്‍ എടുക്കുമായിരുന്ന യാത്ര ഒാഫീസിന് തൊട്ടടുത്തുകൂടെ ഒഴുകുന്ന നദി കാരണമാണ് കുറയ്ക്കാനായത്.
എന്നാൽ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മഞ്ഞുകാലത്ത് നദിയിലെ യാത്ര കടുപ്പമാണ്. 4 ഡിഗ്രിയായിരിക്കും ഇവിടത്തെ താപനില. പക്ഷേ, ട്രാഫിക്ക് ബ്ലോക്കിനെക്കുറിച്ചാലോചിക്കുമ്പോൾ ഇതൊക്കെ നിസാരമെന്നാണ് ബെഞ്ചമിന്‍ പറയുന്നത്. സഹിക്കാനാവാത്ത തണുപ്പാണെങ്കില്‍ യാത്ര ഉപേക്ഷിക്കും. രാവിലെയുള്ള നീന്തല്‍കാരണം ആരോഗ്യം മെച്ചപ്പെടുകയും ചെയ്തു. മറ്റുള്ളവരെയും തന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബെഞ്ചമിന്‍.
https://www.facebook.com/Malayalivartha