അഫ്ഗാനിസ്ഥാനെ സ്‌നേഹിച്ച ജാപ്പനീസ് ഡോക്ടര്‍... സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള മഗ്സേസെ അവാര്‍ഡ് ജേതാവായ ഡോ. നകമുര വെടിയേറ്റ് മരിച്ചു!
അഫ്ഗാനിസ്ഥാനിലെ സാമൂഹ്യ സേവകരെ ലക്ഷ്യം വച്ചുള്ള ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവം, അഫ്ഗാനിസ്ഥാനെ വല്ലാതെ വേദനിപ്പിച്ചു. 1980 -കളില്‍ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും കുഷ്ഠരോഗികള്‍ക്ക് ചികിത്സ നല്‍കാനായാണ് ഡോ. ടെറ്റ്‌സു നകമുര ജപ്പാനിലെ സ്വന്തം വീടുപേക്ഷിച്ച് അഫ്്ഗാനിസ്ഥാനിലെത്തിയത്. അദ്ദേഹം സഹായിച്ച ആളുകള്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ 'അങ്കിള്‍ മുറാദ്' എന്ന് വിളിച്ചു. എന്നാല്‍, വെറുമൊരു ഡോക്ടര്‍ മാത്രമായിരുന്നില്ല അദ്ദേഹം. ആ നാട്ടിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു പ്രതീക്ഷ കൂടി നല്‍കിയ ആളാണ്. അന്നുവരെ ആ നാട് നേരിട്ടുകൊണ്ടിരുന്ന ഒരു വലിയ പ്രശ്‌നത്തിനാണ് അദ്ദേഹം പരിഹാരം കണ്ടെത്തിയത്.
പക്ഷേ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഒരു നാടിനു മുഴുവന്‍ ജീവിതം കൊടുത്ത ഡോ. നകമുര ഒടുവില്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. ജോലിക്ക് പോകുന്നതിനിടെ ഡോ. നകമുരയെ കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ വച്ച് ഒരു കൂട്ടം തോക്കുധാരികള്‍ ആക്രമിച്ചു. 73 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്തിരുന്ന അഞ്ച് പേര്‍കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഡോ. നകമുരയുടെ കൊലപാതകം തീര്‍ത്തും ക്രൂരമായിരുന്നു. അഫ്ഗാനിസ്ഥാനെ ഇത് ദുഃഖത്തിലാഴ്ത്തി. ഒരു തീവ്രവാദ ഗ്രൂപ്പും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. എന്നാല്‍, താലിബാന് ഇതില്‍ പങ്കില്ലെന്ന് താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് പറയുകയുണ്ടായി.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സമാധാന പ്രതിനിധി സല്‍മൈ ഖലീല്‍സാദ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്പുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്താനായി തീരുമാനിച്ചിരുന്നു. ഈ വാര്‍ത്ത വന്നതും കൊലപാതകം നടന്നതും ഒരേദിവസമായിരുന്നു. പിന്നീട് പ്രസിഡന്റ് ട്രംപ് തീരുമാനം പിന്‍വലിക്കുകയും ചെയ്തു.
1946-ല്‍ ജപ്പാനില്‍ ജനിച്ച അദ്ദേഹം കിഴക്കന്‍ അഫ്ഗാനിസ്ഥാനിലേക്ക് വന്നത് മുപ്പതുകളുടെ തുടക്കത്തിലായിരുന്നു. 2003-ല്‍ ഏഷ്യയിലെതന്നെ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള റാമോണ്‍ മഗ്സേസെ അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
മെഡിക്കല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡോ. നകമുര പാകിസ്താന്‍ അതിര്‍ത്തി നഗരമായ പെഷവാറിലേക്ക് മടങ്ങി. അവിടെ അദ്ദേഹം സോവിയറ്റ് യുദ്ധത്തില്‍ നിന്ന് പലായനം ചെയ്ത നാട്ടുകാരെയും അഫ്ഗാന്‍ അഭയാര്‍ഥികളെയും ചികിത്സിക്കുന്നതിനായി ക്ലിനിക്കുകള്‍ സ്ഥാപിച്ചു. കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ നംഗര്‍ഹറില്‍ കടുത്ത വരള്‍ച്ച ബാധിച്ചപ്പോഴാണ് അദ്ദേഹം ആ പ്രദേശത്ത് ക്ലിനിക്കുകള്‍ തുറന്നത്. ശുദ്ധജല സ്രോതസ്സുകള്‍ കുറവായതിനാല്‍ അദ്ദേഹത്തിന്റെ രോഗികള്‍ക്ക് പോഷകാഹാരക്കുറവ് മാത്രമല്ല, അതിസാരവും പിടിപെട്ടു. പ്രാദേശിക ഭാഷയായ പാഷ്ടോ സംസാരിക്കാന്‍ പഠിച്ച ഡോ. നകമുര തുടക്കത്തില്‍ നൂറുകണക്കിന് കിണറുകള്‍ ശുദ്ധജലത്തിനായി കുഴിച്ച് സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അതുകൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല.
അതിനാല്‍ വരണ്ട പ്രദേശങ്ങളില്‍ ജലം ലഭ്യമാക്കാന്‍ കനാലുകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കനാലുകള്‍ കുഴിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ അദ്ദേഹം ബുദ്ധിമുട്ടി. ഒടുവില്‍ 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജപ്പാനിലെ സ്വന്തം പട്ടണത്തില്‍ നിലനിന്നിരുന്ന ഒരു ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് കനാലുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കുകയായിരുന്നു.
വരള്‍ച്ച ബാധിച്ച ഗ്രാമങ്ങളില്‍ നിന്ന് ഒരു തൊഴിലാളി സംഘത്തെ ഉള്‍പ്പെടുത്തി 15 മൈല്‍ നീളമുള്ള ഒരു പ്രധാന കനാല്‍ ആറ് വര്‍ഷം കൊണ്ട് നിര്‍മ്മിക്കാന്‍ ഡോ. നകമുരക്ക് കഴിഞ്ഞു. സഹപ്രവര്‍ത്തകരിലൊരാളായ കസൂയ ഇറ്റോയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊന്നതിനുശേഷവും അദ്ദേഹം ഈ ജോലി തുടര്‍ന്നു. അദ്ദേഹത്തിന്റെ സംഘം നിര്‍മ്മിച്ച ചെറിയ കനാലുകള്‍ നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. അദ്ദേഹത്തിന്റെ കനാലുകള്‍ ഒരു ദശലക്ഷം ആളുകളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തിയെന്നും മുമ്പ് വരണ്ട് കിടന്നിരുന്ന 60,000 ഏക്കറോളം ഭൂമിയില്‍ ജലസേചനം നടത്തിയെന്നും നംഗര്‍ഹറിലെ അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു.
ഡോ. നകമുരയുടെ സേവനങ്ങളെ മാനിച്ച് ഒക്ടോബറില്‍ ഓണററി പൗരത്വം നല്‍കിയിരുന്നു അഫ്ഗാനിസ്ഥാന്‍. പ്രസിഡന്റ് അഷ്റഫ് ഘാനി ഡോ. നകമുരയുടെ വധത്തില്‍ അതിയായ ഖേദം പ്രകടിപ്പിക്കുകയും കുറ്റവാളികളെ കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികളോട് ആവശ്യപ്പെടുകയും ചെയ്തു.
ഡോ. നകമുരയുടെ മരണം ഏറ്റവും കൂടുതല്‍ ബാധിച്ചത് നംഗര്‍ഹാറിലെ ഖേവ എന്ന ജില്ലയെയാണ്. അദ്ദേഹത്തിന്റെ സംഘടനയായ പീസ് ജപ്പാന്‍ മെഡിക്കല്‍ സര്‍വീസസിന്റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും ഈ മേഖലയെ കേന്ദ്രീകരിച്ചായിരുന്നു. ''അദ്ദേഹം ഞങ്ങള്‍ക്ക് ജീവിതം എന്തെന്ന് കാണിച്ചുതന്നു. ഞങ്ങളുടെ ഭൂമിയെ നന്നാക്കിയെടുത്തു. അദ്ദേഹം ഞങ്ങള്‍ക്ക് ഒരു നേതാവായിരുന്നു.'' ഖേവ നിവാസിയായ ഹാമിദുള്ള ഹാഷെമി പറഞ്ഞു. ''എന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തെ കൊന്നതുപോലെയാണ് എനിക്ക് തോന്നുന്നത്.'' എന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha