പിണറായിയേയും ഗോവിന്ദനേയും എട്ടു നിലയില്‍ പൊട്ടിച്ചു ജോസ് കെ മാണി എല്‍ഡിഎഫ് നേതാവായി ; അപ്പനാരാമോന്‍

26 ല്‍ പതിനേഴ് വോട്ടുകള്‍ നേടി കൊണ്ട് ജോസിന്‍ ബിനോ പാലാ നഗരസഭ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം ന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജോസിന്‍ ബിനോ വിജയിച്ചത്.സിപിഎം ന്റെ ഇടത് ചരിത്രത്തിലെ ആദ്യ സംഭവമാണ് പാലായില്‍ സംഭവിച്ചരിക്കുന്നത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച് ആളെ മാറ്റി ഘടകകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പാര്‍ട്ടിക്കാരല്ലാത്ത ഒരാളെ അധികാര സ്ഥാനത്തേയ്ക്ക് കൊണ്ടു വരുന്നത് സിപിഎം ന് എക്കാലത്തേയും നാണക്കേടായി മാറും. ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കലഹിച്ച് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന ജോസ് കെ മാണിയുടെ പാര്‍ട്ടിക്കിതും വിജയമാണ്. സ്ഥാനമാനങ്ങളില്‍ കലഹിച്ച് അങ്ങോട്ടുമിങ്ങോട്ടും ചാടി നില്ക്കുന്ന സ്വഭാവത്തിന് ഇപ്പോഴും ഇളക്കം വന്നിട്ടില്ലെന്ന് ജോസ് കെമാണി തെളിയിച്ചിരിക്കുന്നു.
പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ കാര്യം സി.പി.എമ്മിന് തീരുമാനിക്കാമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞ് കയ്യെഴിഞ്ഞെങ്കിലും സിപിഎം ചിഹ്‌നത്തില്‍ മത്സരിച്ച ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉറച്ച് സ്വരത്തില്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിപിഎം മാണി ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയത്.
നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ബിനു പുളിക്കക്കണ്ടത്തെ സി.പി.എം. നിശ്ചയിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ സി.പി.എം.- കേരളാ കോണ്‍ഗ്രസ് എം തര്‍ക്കം രൂപപ്പെട്ടത്. ബിനു പുളിക്കക്കണ്ടത്തിന്റെ സ്ഥാനാര്‍ഥിത്വത്തോട് എതിര്‍പ്പില്ലെന്ന് കേരളാ കോണ്‍ഗ്രസ് പരസ്യമായി പറയുമ്പോഴും രൂക്ഷമായ പ്രതിസന്ധിയാണ് പാലാ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസും സി.പി.എം. ബന്ധത്തില്‍ ഉടലെടുത്തിരുന്നത്..
കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലറായ ബൈജു കൊല്ലംപറമ്പിലിനെ നഗരസഭയ്ക്കുള്ളില്‍വെച്ച് മര്‍ദിച്ചു, ജോസ് കെ. മാണി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മാണി സി. കാപ്പന് അനുകൂലമായി നിലപാടെടുത്തു എന്നിങ്ങനെ പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ബിനുവിനെതിരേ കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചത്. മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ ചര്‍ച്ചയിലും ഇക്കാര്യങ്ങള്‍ കേരളാ കോണ്‍ഗ്രസ് എം ഉന്നയിച്ചിരുന്നു. ഒരു കാരണവശാലും ബിനുവിനെ അംഗീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പരസ്യപ്രതികരണങ്ങളില്‍ ബിനുവിനെ സിപിഎം സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പറയുമ്പോഴും വലിയൊരു സമ്മര്‍ദതന്ത്രം കേരളാ കോണ്‍ഗ്രസ് പുലര്‍ത്തുന്നുണ്ട്. നേരത്തെ പാറത്തോട് പഞ്ചായത്തിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും പ്രതിസന്ധി ഉടലെടുത്തപ്പോള്‍ സി.പി.എം. ജില്ലാ നേതൃത്വം അടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.
വിഷയത്തില്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തില്‍നിന്ന് വലിയസമ്മര്‍ദം ജില്ലാനേതൃത്വത്തിനുണ്ട്. മുന്നണിബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തേണ്ടെന്നും കേരളാ കോണ്‍ഗ്രസിനെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് പാലായില്‍ മുന്നോട്ടു പോയാല്‍ മതിയെന്നാണ് സി.പി.എമ്മും. എല്‍.ഡി.എഫും നിലപാട് എടുത്തിരുന്നത്. മാണി വിഭാഗത്തെ പിണക്കിയാല്‍ പാര്‍ലമന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടുമെന്ന് സിപിഎം ഭയക്കുന്നുണ്ട്.
അതേസമയം മുന്നണിയിലെ ധാരണകള്‍ കൃത്യമായി നടപ്പാക്കുന്നതിന് എല്‍.ഡി.എഫിന് കരുത്തുണ്ടെന്ന് സി.പി.ഐ. കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനു പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് വഴി ബിജെപിയിലൂടെ സിപിഎംല്‍ എത്തിയ ആളാണ് ബിനു പുളിക്കക്കണ്ടം. ബിജെപി മണ്ഡലം പ്രസിഡന്റായിരിക്കെ പാര്‍ട്ടി വോട്ട് കച്ചവടം നടത്തിയെന്ന പരസ്യമായി പ്രഖ്യാപിച്ചു. പരസ്യ പ്രതികരണം കേരളത്തില്‍ വലിയ ചര്‍ച്ചയായി. ഇതേതുടര്‍ന്ന ്ബിനുവിനെ ബിജെപി പുറത്താക്കി. പാലായില്‍ കടന്നു കയറാന്‍ യാതൊര് അവസരവുമില്ലാതെ നിന്ന സിപിഎം ആകട്ടെ ബിനുവിനെ രണ്ട് കയ്യുനീട്ടി സ്വീകരിച്ചു. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ വിജയിച്ചത് ബിനു മാത്രമായിരുന്നു.
മുന്‍ധാരണയനുസരിച്ച് സിപിഎംന് പകുതി വര്‍ഷത്തെ ചെയര്‍മാന്‍ സ്ഥാനം നല്കണമായിരുന്നു. അതനുസരിച്ച് മാണി ഗ്രൂപ്പ് ചെയര്‍മാന്‍ രാജിവെച്ചിരുന്നു. ബിനു പുളിക്കക്കണ്ടം ആയിരിക്കും ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് വരുന്നതെന്നറിയാവുന്ന ജോസ് കെ മാണിയും കൂട്ടരും ആദ്യം മുതലേ അതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ സിപിഎം ബിനുവിനായി വാദിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ജോസ് കെ മാണിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിപിഎം സ്വന്തം പാര്‍ട്ടിക്കാരനെ ബലി കൊടുത്തു. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ജോസിന്‍ ബിനോയുടെ പേര് നിര്‍ദ്ദേശിച്ചതു പോലും ജോസ് കെ മാണിയെന്നാണറിയാന്‍ കഴിയുന്നത്. വിലപേശലിലൂടെ ജോസ് കെ മാണി അധികാരം വീണ്ടും മാണി ഗ്രൂപ്പിന്റെ കൈകളില്‍ ഭദ്രമായി എത്തിച്ചു.
എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട ബിനുപുളിക്കക്കണ്ടം കറുത്ത വസത്രം ധരിച്ച് വേട്ടിംഗിനെത്തി തന്റെ പ്രതിഷേധം രേഖപ്പെടുത്തി , കൂടാതെ ജോസ് കെമാണി ക്ക് ഒരു തുറന്ന കത്ത് എഴുതി അദ്ദേഹം പാര്‍ട്ടിയുടെ നിലപാടും വ്യക്തമാക്കി. പാലായുടെ ചരിത്രത്തിലെ കറുത്ത ദിനമാണ് ജനുവരി 19. കാലങ്ങളായി സിപിഎം പ്രവര്‍ത്തകര്‍ മനസുകൊണ്ട് ആഗ്രഹിച്ചിരുന്ന മുഹൂര്‍ത്തത്തിനാണ് ജോസ് കെ മാണി തടയിട്ടത്. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാലായുടെ ഭരണ നേതൃത്വത്തിലേയ്ക്ക് പാര്‍ട്ടി വരണമെന്ന ആഗ്രഹത്തിലായിരുന്നു. അത് തകര്‍ത്ത താങ്കള്‍ വലിയ വില കൊടുക്കേണ്ടി വരും എന്നു തുടങ്ങുന്ന വൈകാരികമായ തുറന്ന കത്താണ് ബിനു പുളിക്കക്കണ്ടം ജോസ് കെ മാണിയ്ക്കായി തയ്യാറാക്കിയത്.
എല്‍ഡിഎഫില്‍ സിപിഎം ന്റെ കടക്ക് പുറത്തും, ഭീഷണി വേണ്ടെന്നുമുള്ള പദപ്രയോഗങ്ങള്‍ കേരള കോണ്‍ഗ്രസിന് മുന്നില്‍ എടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസുകളുടെ കരുത്തിന് മുന്നില്‍ തലകുമ്പിട്ട് നില്ക്കാനേ സിപിഎം ന് കഴിയുകയുള്ളൂ എന്ന് ഒന്നു കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. മുന്നണി മര്യാദ പാലിക്കാതെയാണ് ജോസ് കെ മാണി പാലാ വിഷയത്തില്‍ നടപടിയെടുക്കാത്തതെന്ന വാദം ശക്തമാണ്. എന്നാല്‍ എല്‍ഡിഎഫ് മുന്നണിയിലെ കക്ഷികളൊന്നും ഇതിനെ എതിര്‍ത്തിട്ടില്ല. സിപിഎം ന് അവരുടെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് പറഞ്ഞ് സിപി ഐ സെക്രട്ടറി കാനം രാജേന്ദ്രനും ഒഴിയുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ജെസ് കെ മാണിയുമായി ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം കടുമപിടുത്തത്തില്‍ ഉറച്ചു നിന്നു. സിപിഎം ആരെ അവതരിപ്പിച്ചാലും അംഗീകരിക്കാം എന്നാല്‍ ബിനുവിനെ മാത്രം അംഗീകരിക്കില്ലെന്ന് അവര്‍ നടത്തിയ പ്രഖ്യാപനത്തില്‍ അവസാന നിമിഷം വരെ ഉറച്ചു നിന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയ്‌ക്കെതിരെ നിന്നു എന്നു മാത്രമല്ല മാണി സി കാപ്പന് വേണ്ടി ബിനു ചരടുവലികള്‍ നടത്തുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റെന്നാണ് മാണി വിഭാഗം പറയുന്നത്. മറ്റുള്ള സ്ഥലങ്ങളില്‍ കാണിക്കുന്ന തിണ്ണമിടുക്ക് കാണിക്കാന്‍ സിപിഎം തയ്യാറാകാത്തതാണ് അദ്ഭുതം. സിപിഎം ന്റെ പാലായിലെ ചരിത്രത്തിനാണ് ജോസ് കെ മാണി തടയിട്ടതെന്നത് മറ്റൊരു കാര്യം. സിപിഎം എത്തിപിടിച്ചിട്ടും അധികാര കസേര പാര്‍ട്ടിക്ക് സ്വന്തമാക്കാന്‍ കഴിയാത്തതിന്റെ ജാള്യത പാര്‍ട്ടി പ്രവര്‍ത്തകര്‍ മറച്ചു വെയ്ക്കുന്നില്ല.
പാലാ വിഷയത്തില്‍ സിപിഎം കടുംപിടുത്തം പിടിച്ചിരുന്നെങ്കില്‍ മുന്നണി വിടുന്നതുവരെയുള്ള തീരുമാനങ്ങള്‍ കേരള കോണ്‍ഗ്രസിന്റെ ഭാഗത്ത നിന്നുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ലീഗിനെ കൂടെ കൂട്ടാന്‍ നില്ക്കുന്ന സിപിഎം മാണി കോണ്‍ഗ്രസ് പോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടിലായിരുന്നു നേരത്തെ. എന്നാല്‍ കുത്തിയും കിളച്ചും നോക്കിയിട്ടും ലീഗ് വരാനുള്ള സാധ്യത കാണുന്നില്ല. ഈ സാഹചര്യത്തില്‍ ക്രിസത്യന്‍ ന്യൂനപക്ഷങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടിയെ കളയുന്നത് അബദ്ധമാകുമെന്ന് പിണറായി വിജയന്‍ തീരുമാനമെടുക്കുകയായിരുന്നു.
26 വാര്‍ഡുള്ള പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ച 13 ല്‍ 10 സീറ്റിലും വിജയിച്ചിരുന്നു. സി പി എം 1, സിപിഎം സ്വതന്ത്രന്‍ 5, സിപിഐ 1 (എന്‍ സി പി അംഗം സിപിഎമ്മിനൊപ്പം ചേര്‍ന്നിരുന്നു) കോണ്‍ഗ്രസ് 5, കേരള കോണ്‍ഗ്രസ് ജോസഫ് 3, യു ഡി എഫ് സ്വതന്ത്രന്‍ 1എന്നിങ്ങനെയാണ് നഗരസഭയിലെ പാര്‍ട്ടി നില. വിജയിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കരയായിരുന്നു ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. എല്‍ ഡി എഫ് ധാരണ പ്രകാരം ഇദ്ദേഹം രാജിവെച്ചു. കേരള കോണ്‍ഗ്രസ് കൂടി വന്നതോടെ എല്‍ ഡി എഫിന് ആദ്യമായി പാലാ നഗരസഭയില്‍ ഭരണം പിടിക്കാന്‍ സാധിച്ചു എന്ന പ്രത്യേകതയും ഇത്തണവണയുണ്ടായി.
കേരള കോണ്‍ഗ്രസ് എമ്മിനെ യു ഡി എഫില്‍ നിന്നും എല്‍ ഡി എഫിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു. ജോസ് ജോസഫ് തര്‍ക്കത്തില്‍ യു ഡി എഫ് നേതൃത്വം ജോസഫിനൊപ്പം നിലയുറപ്പിച്ചപ്പോള്‍ മുന്നണിക്ക് പുറത്തായ ജോസും കൂട്ടരും എല്‍ ഡി എഫ് പാളയത്തിലെത്തുകയായിരുന്നു. ഈ സമയത്ത് തന്നെ പാല നഗരസഭയിലെ ജോസ് പക്ഷത്തെ ആറ് അംഗങ്ങള്‍ ജോസഫിനൊപ്പം പോവുകയും ചെയ്തു.
വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് കോണ്‍ഗ്രസിലെ കരുണാകരപക്ഷത്തായിരുന്നു ബിനു. അവിടെ നിന്ന് മുരളീധരനൊപ്പം ഡിഐസിയിലേക്കും എന്‍സിപിയിലേക്കും എത്തിയ ബിനു പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. 2010ല്‍ സ്വതന്ത്രനായും 2015ല്‍ ബിജെപിയായും നഗരസഭയിലേക്ക് ജയിച്ച ബിനു, പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്ന് മത്സരിച്ച് വീണ്ടും നഗരസഭാംഗമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പായിരുന്നു എല്‍ ഡി എഫിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ച നഗരസഭയിലെ കൂട്ടുത്തല്ല്. കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലിനെ ബിനു തല്ലുന്ന വീഡിയോ വൈറലായിരുന്നു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചേര്‍ന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യേറ്റത്തിലേക്ക് നീങ്ങിയത്. ബിനു പുളിക്കകണ്ടം മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തില്‍ എതിര്‍പ്പുമായി ബൈജു രംഗത്തുവന്നതോടെ തര്‍ക്കം ശക്തമാകുകയും കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയുമായിരുന്നു. എന്നാല്‍ ബിനുവിനെ ബൈജുവാണ് ആദ്യം തല്ലിയതെന്ന സൂചനകളും ഉണ്ട്. പാലാ നഗരസഭയിലെ കൈയാങ്കളി മറക്കാനാവാത്തതു കൊണ്ടാണ് സിപിഎം നഗരസഭാംഗത്തെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് അകറ്റി നിര്‍ത്താന്‍ മാണി കേരളാ കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചതെന്നാണ് പറയുന്നതെങ്കിലും മന്ത്രി സ്ഥാനം മോഹിച്ച് എന്‍ഡിഎഫിന്റെ പടികയറിയ ജോസ് കെ മാണിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് ഉള്ളിലുള്ള വിഷയം. ജോസ് കെ മാണി വിജയിക്കാത്തതു കൊണ്ട് മന്ത്രിസഭയില്‍ ഭേദപ്പെട്ട വകുപ്പുകളൊന്നും എല്‍ഡിഎഫ് നല്കിയതുമില്ല. പാര്‍ട്ടിക്കും തനിക്കും വളരെ വലിയ നഷ്ടമാണ് ബിനു വരുത്തിവെച്ചതിന്റെ പ്രതികാരം തീര്‍ത്ത സന്തോഷത്തിലാണ് ജോസ് കെ മാണിയും അനുയായികളും.
https://www.facebook.com/Malayalivartha