ഗ്രൂപ്പ് മത്സരങ്ങള്‍ കഴിയുമ്പോള്‍ തിരിച്ച് വണ്ടികയറുമെന്ന് ഉറപ്പിച്ച് എത്തിയവര്‍, ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ 1983-ലെ ഓര്‍മകളിലേക്കും അറിയാക്കഥകളിലേക്കും...
ഇന്ത്യയില്‍ ക്രിക്കറ്റിനെ ജീവവായുവായി കാണുന്നവര്‍ക്ക് മറക്കാനാകാത്ത ദിനമാണ്് 1983 ജൂണ്‍ 25. ക്രിക്കറ്റില്‍ ഇരട്ടക്കിരീടം ചൂടി, വെല്ലാന്‍ ആരുമില്ലാതെ നിന്ന വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകിരീടം ഉയര്‍ത്തിയ ദിവസമാണത്. ഇന്ത്യന്‍ ക്രിക്കറ്റിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനം. അന്ന് കപിലും സംഘവും തുറന്നു കൊടുത്ത വഴിയിലൂടെയാണ് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ന്നത്.
ആദ്യ ലോകകിരീടം നേടിയതിനു ശേഷം ടീം തിരിച്ച് ഇന്ത്യയിലെത്തി. ബി.സി.സി.ഐക്ക് ലോകകപ്പ് നേടിയ കളിക്കാര്‍ക്ക് പാരിതോഷികം കൊടുക്കേണ്ടിയിരുന്നു. എന്നാല്‍ ഇതിനായുള്ള ഫണ്ട് കണ്ടെത്താന്‍് അവര്‍ക്ക് സാധിക്കാതെ വന്നു എന്നു കൂടി അറിയുക. ഇന്ന് നമ്മള്‍ കാണുന്ന പണക്കൊഴുപ്പിന്റെ ബി.സി.സി.ഐ ആയിരുന്നില്ല അന്ന്. ഒടുവില്‍ ബി.സി.സി.ഐ പ്രസിഡന്റ് എന്‍്.കെ.പി സാല്‍വെ ഒരു വഴി കണ്ടെത്തി. പ്രശസ്ത ഗായിക ലതാ മങ്കേഷ്‌ക്കറെ സമീപിച്ച സാല്‍വെ ഒരു സംഗീതനിശ സംഘടിപ്പിക്കാന്‍ അനുവാദം വാങ്ങി. അങ്ങനെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആ സംഗീതനിശയില്‍ നിന്ന് ലഭിച്ചത് രണ്ടു ലക്ഷം രൂപയായിരുന്നു.
1983-ന്റെ ആ ചരിത്ര വിജയത്തിന്റെ അറിയാക്കഥകളിലേക്ക്, ഓര്‍മകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്താം.
1975, 1979 ലോകകപ്പുകളിലെ ആധികാരിക വിജയങ്ങള്‍ക്കു ശേഷം ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് വിന്‍ഡീസ് ഇംഗ്ലണ്ടിലെത്തിയത്. അന്നും ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ ക്ലൈവ് ലോയ്ഡ് നയിച്ച കരീബിയന്‍ പട തന്നെയായിരുന്നു. ദുര്‍ബലരായ ഇന്ത്യയെ ആരും കണക്കിലെടുത്തിട്ടുപോലുമില്ലായിരുന്നു.
എട്ടു ടീമുകള്‍ ഉള്‍പ്പെട്ടതായിരുന്നു ആ ലോകകപ്പ്. രണ്ട് ഗ്രൂപ്പുകളിലായി മത്സരം. ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ വീതം സെമിയിലേക്ക് മുന്നേറും. വിന്‍ഡീസ്, ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവരായിരുന്നു സെമിയിലേക്ക് മുന്നേറിയത്.
ലോകകപ്പ് നേടാന്‍ യാതൊരു സാധ്യതയും ആരും കല്‍പ്പിച്ചുകൊടുക്കാത്ത ഇന്ത്യ അന്ന് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചാണ് തുടങ്ങിയത്. മാഞ്ചെസ്റ്ററില്‍ നടന്ന ആദ്യ മത്സരത്തില്‍ 34 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. യശ്പാല്‍ ശര്‍മ 89 റണ്‍സുമായി തിളങ്ങിയപ്പോള്‍ മൂന്നു വീതം വിക്കറ്റുകളുമായി റോജര്‍ ബിന്നിയും രവി ശാസ്ത്രിയും വിന്‍ഡീസ് ബാറ്റിങ് നിരയ്ക്ക് കടിഞ്ഞാണിട്ടു.
ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്‌വെയെ രണ്ടാമത്തെ തവണ നേരിട്ടപ്പോഴാണ് ഇന്ത്യ ആ ലോകകപ്പില്‍ ശരിക്കും ഞെട്ടിയത്. ആദ്യം നേരിട്ടപ്പോള്‍ സിംബാബ്‌വെയ്‌ക്കെതിരേ വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ അഞ്ചിന് 17 എന്ന നിലയില്‍ തകര്‍ന്നുതരിപ്പണമായി. പിന്നാലെ സ്‌കോര്‍ 77-ല്‍ എത്തിയപ്പോള്‍ റോജര്‍ ബിന്നിയും 78-ല്‍ വെച്ച് രവി ശാസ്ത്രിയും മടങ്ങി.
പിന്നീടാണ് ലോകകപ്പുകളിലെ തന്നെ മഹത്തായ ഒരു ഇന്നിംഗ്‌സിന് അവിടെ തിരശ്ശീല ഉയരുന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് പതറിയില്ല. സയ്യിദ് കിര്‍മാനിയെ കൂട്ടുപിടിച്ച് കപില്‍ തന്റെ തട്ടുപൊളിപ്പന്‍ ്ഇന്നിങ്‌സിന്റെ കെട്ടഴിച്ചു. അങ്ങനെ ഒരു ഘട്ടത്തില്‍ അഞ്ചിന് 17 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ 138 പന്തില്‍ നിന്ന് ആറു സിക്‌സറുകളുടെയും 16 ബൗണ്ടറികളുടെയും അകമ്പടിയോടെ 175 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കപിലിന്റെ മികവില്‍ 266 റണ്‍ സെടുത്തു. ഇന്ത്യന്‍ ് ബൗളര്‍മാര്‍്ക്ക് അത് ധാരാളമായിരുന്നു. സിംബാബ്‌വെയെ അവര്‍ 235 റണ്‍സിന് എറിഞ്ഞിട്ടു. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഒറ്റയാള്‍ പ്രകടനം പക്ഷേ ഇന്ത്യക്കാര്‍ക്ക് ആസ്വദിക്കാനായില്ല. അന്ന് ബി.ബി.സിയുടെ ക്യാമറാമാന്മാര്‍ പണിമുടക്കിലായിരുന്നു.
ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ യാതൊരു പ്രതിരോധവും കാഴ്ചവെക്കാതെ 183 റണ്‍സിന് ഇന്ത്യ കൂടാരം കയറി. അതില്‍ കൂടുതലൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുതന്നെ പറയാം. ഓപ്പണിങ്ങിന് ഇറങ്ങിയ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ശരീരഭാഷയില്‍ തന്നെയുണ്ടായിരുന്നു വിന്‍ഡീസ് ഇന്ത്യയെ എത്ര ലാഘവത്തോടെയാണ് കണ്ടതെന്ന്. ഇന്ത്യന്‍ ബൗളിങ്ങിനെ റിച്ചാര്‍ഡ്‌സ് കശാപ്പു ചെയ്യുന്ന സമയത്ത് മദന്‍ലാല്‍ കപിലിനടുത്തെത്തി. നിങ്ങളെനിക്ക് പന്തു തരൂ. ഞാന്‍ മുമ്പ് റിച്ചാര്‍ഡ്‌സിനെ പുറത്താക്കിയിട്ടുണ്ട്, ഒരിക്കല്‍ക്കൂടി എനിക്ക് അതിന് സാധിക്കും.
മറ്റ് ബൗളര്‍മാര്‍ റിച്ചാര്ഡ്‌സിന്റെ തല്ലുവാങ്ങിക്കൂട്ടിയതിനാല്‍ കപിലിന് മറ്റു മാര്‍ഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് നടന്നതെല്ലാം ചരിത്രം. റിച്ചാര്‍ഡ്‌സിനെ പുറത്താക്കി മദന്‍ലാല്‍ വിന്‍ഡീസിനെ സമ്മര്‍ദത്തിലാക്കി. തുറന്നുകിട്ടിയ വഴിയിലൂടെ മുന്നേറിയ അമര്‍നാഥും മദന്‍ലാലും വിന്‍ഡീസിനെ 140 റണ്‍സിന് എറിഞ്ഞിട്ടു.
ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ തന്നെ തങ്ങള്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്കു ശേഷം തിരിച്ച് വണ്ടികയറുമെന്ന് ഉറപ്പിച്ച് എത്തിയവരായിരുന്നു. അതുകൊണ്ടുതന്നെ ടീം അംഗങ്ങള്‍ ഒട്ടുമിക്ക പേരും വെക്കേഷന് ആദ്യമേ പ്ലാന്‍ ചെയ്താണ് എത്തിയത്. ലോകകപ്പിനു തൊട്ടുമുമ്പ്് വിവാഹിതനായ കൃഷ്ണമചാരി ശ്രീകാന്ത് തന്റെ ഹണിമൂണ്‍ ട്രിപ്പ്് വരെ പ്ലാന്‍ ചെയ്താണ് എത്തിയത്. എന്നാല്‍ എല്ലാവരുടെയും എല്ലാ പ്ലാനുകളും തെറ്റി. ഗ്രൂപ്പ് ഘട്ടവും കടന്ന് ഇന്ത്യ മുന്നേറിയതോടെ കളിക്കാരെല്ലാവരും തങ്ങളുടെ വെക്കേഷന്‍ പ്ലാനെല്ലാം കാന്‍സല്‍ ചെയ്തു. ശ്രീകാന്തിന് തന്റെ ഹണിമൂണ്‍ വരെ മാറ്റിവെക്കേണ്ടി വന്നു.
https://www.facebook.com/Malayalivartha