വിന്‍ഡീസിനെതിരേയുള്ള അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; വിജയത്തോടെ മൂന്ന് മത്സരങ്ങളുണ്ടായിരുന്ന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി; കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത് വിന്‍ഡീസ് മുന്നോട്ടുവെച്ച 316 റണ്‍സ് വിജയലക്ഷ്യം എട്ടു പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്
രോഹിത് ശര്‍മ്മ (63 പന്തില്‍ 63 റണ്‍സ്), കെഎല്‍ രാഹുല്‍ (89 പന്തില്‍ 77 റണ്‍സ്), കോലി (81 പന്തില്‍ 85 റണ്‍സ്) എന്നിവരുടെ അര്‍ധസെഞ്ച്വറിയും അവസാന ഓവറുകളില്‍ സമ്മര്‍ദമില്ലാതെ ബാറ്റ് വീശിയ ജഡേജ (31 പന്തില്‍ 39 റണ്‍സ്), ശര്‍ദുല്‍ താക്കൂര്‍ (ആറ് പന്തില്‍ 17 റണ്‍സ്) എന്നിവരുടെ ബാറ്റിങ് മികവുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
താരത്യമേന അല്‍പം ഉയര്‍ന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി രോഹിത്തും രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ രാഹുലും മടങ്ങി. പിന്നീടെത്തിയ ശ്രേയസ് അയ്യരും റിഷഭ് പന്തും കേദാര്‍ ജാദവും പെട്ടെന്ന് കൂടാരം കയറിയതോടെ സമ്മര്‍ദത്തിലായ ഇന്ത്യയെ കരകയറ്റിയത് കോലി-ജഡേജ കൂട്ടുകെട്ടാണ്.
46-ാം ഓവറില്‍ കോലി മടങ്ങിയപ്പോള്‍ വിന്‍ഡീസ് പിടിമുറുക്കിയെന്ന് തോന്നിച്ചെങ്കിലും ഒട്ടും സമ്മര്‍ദമില്ലാതെ ബാറ്റ് വീശിയ ശര്‍ദുല്‍ താക്കൂറിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയെ വിജയത്തിലേക്കടുപ്പിച്ചു. താക്കൂര്‍-ജഡേജ കൂട്ടുകെട്ട് എട്ട് പന്തുകള്‍ ശേഷിക്കെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.
നേരത്തെ ആദ്യ ബാറ്റ് ചെയ്ത വിന്‍ഡീസ് നിക്കോളാസ് പൂരാന്‍ (64 പന്തില്‍ 89 റണ്‍സ്) പൊള്ളാര്‍ഡ് (51 പന്തില്‍ 74 റണ്‍സ്) എന്നിവരുടെ കരുത്തിലാണ് മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. ഇന്ത്യക്കായി നവ്ദീപ് സയ്‌നി രണ്ടും താക്കൂര്‍, ഷമി, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിരാട് കോലിയാണ് കളിയിലെ താരം. രോഹിത് ശര്‍മ്മയെ പരമ്പരയിലെ താരമായി തിരഞ്ഞെടുത്തു.
ഒരു ‘ഫൈനൽ’ പോരാട്ടത്തിന്റെ സകല സമ്മർദ്ദവും കൈമാറി കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റിൻഡീസും ‘കട്ടയ്ക്കു പൊരുതിയ മൂന്നാം ഏകദിനത്തിൽ വിജയം ഇന്ത്യയ്ക്കൊപ്പം കൂടുകയായിരുന്നു.. വെസ്റ്റിൻഡീസ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ പലവട്ടം സമ്മർദ്ദത്തിലേക്കു വഴുതിയെങ്കിലും, ഒടുവിൽ എട്ടു പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയം പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha