സച്ചിന്റെ ബാറ്റും അഫ്രീദിയുടെ സെഞ്ച്വറിയും; ബൗളര്‍ ബാറ്റ്‌സ്മാനായ കഥ ഇങ്ങനെ; ഷാഹിദ് അഫ്രീദിയുടെ ആദ്യ സെഞ്ചറി പിറന്ന് സച്ചില്‍ ടെണ്ടുല്‍ക്കറുടെ ബാറ്റില്‍ നിന്നും
ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തില്‍ മാത്രമല്ല ക്രിക്കറ്റിലും ശത്രുക്കള്‍ തന്നെയാണ്. ഓരോ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരങ്ങളും അത്യന്തം ആവേശം നിറക്കുന്നതിനുള്ള കാരണവും ഇതെല്ലാം തന്നെയാണ്. എന്നാല്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ക്രിക്കറ്റ് താരങ്ങള്‍ക്കിടിയില്‍ ഇത്തരമൊരു അകല്‍ച്ച ഇല്ലെന്നും വേണം കണക്കാന്‍. ചില തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഗ്രൗണ്ടിനുള്ളിലും പുറത്തും കാണാന്‍ സാധിക്കുമെങ്കിലും ഇന്ത്യന്‍ താരങ്ങളും പാക്കിസ്ഥാന്‍ താരങ്ങളും സൗഹൃദം പങ്കുവയ്ക്കുന്നവരാണ്. ഇതും അത്തരത്തിലൊരു കഥയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ ടെണ്ടുല്‍ക്കറും പാക്കിസ്ഥാനിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രീദിക്കും ഇടയിലെ ഒരു രഹസ്യം.
സച്ചില്‍ സമ്മാനിച്ച ബാറ്റ് ഉപയോഗിച്ചാണ് ഷാഹിദ് അഫ്രീദി തന്റെ ആദ്യ വെടിക്കെട്ട് സെഞ്ചറി അടിച്ചതെന്ന് ആര്‍ക്കൊക്കെ അറിയാം. അഫ്രീദിയുടെ സഹതാരം അസ്ഹര്‍ മഹ്മൂദാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ശ്രീലങ്കയ്‌ക്കെതിരായ തന്റെ രണ്ടാം ഏകദിനത്തില്‍ 37 പന്തില്‍ ഷാഹിദ് അഫ്രീദി സെഞ്ച്വറി നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഫ്രീദിയുടെ ആദ്യ സെഞ്ച്വറിയായിരുന്നു അത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ 40 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത ആ മത്സരത്തില്‍ അഫ്രീദി ഉപയോഗിച്ചത് സ്വന്തം ബാറ്റായിരുന്നില്ല. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബാറ്റായിരുന്നു അത്. ആ സംഭവമാണ് അഫ്രീദിയെ ഒരു ബാറ്റ്‌സ്മാനാക്കി മാറ്റിയതെന്ന് അന്ന് അഫ്രീദിയുടെ സഹതാരമായിരുന്ന അസ്ഹര്‍ മഹ്മൂദ് പറയുന്നത്.
സച്ചിന്‍ സമ്മാനിച്ച ബാറ്റ് വഖാര്‍ യൂനിസാണ് അഫ്രീദിക്ക് നല്‍കിയത്. ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു ബൗളര്‍ എന്ന നിലയില്‍ നിന്ന് അഫ്രീദിയെ ഒരു ബാറ്റ്‌സ്മാനാക്കി മാറ്റിയത് ആ സംഭവമാണെന്ന് മഹ്മൂദ് ഒരു പാകിസ്ഥാന്‍ മാധ്യമത്തിന്റെ പോഡ്കാസ്റ്റില്‍ പറഞ്ഞു. അരങ്ങേറ്റ മത്സരത്തില്‍ അഫ്രീദിക്ക് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. കാരണം അന്ന് അദ്ദേഹം ആറാം നമ്പറിലായിരുന്നു ബാറ്റിംഗിന് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ശ്രീലങ്കയുടെ സനത് ജയസൂര്യയും റൊമേഷ് കാലുവിതരണയും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് കാരണം ടീം മാനേജ്‌മെന്റ് അഫ്രീദിയെ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
''സഹാറ കപ്പിനു ശേഷം 1996ല്‍ നെയ്‌റോബിയിലാണ് ഷാഹിദ് അഫ്രീദി അരങ്ങേറ്റം കുറിക്കുന്നത്. എന്റെയും ആദ്യ മത്സരം അതായിരുന്നു. മുഷ്താഖ് അഹമ്മദിന് പരിക്കേറ്റതിനാല്‍ പാകിസ്ഥാന്‍ എ ടീമിനൊപ്പം വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുകയായിരുന്ന അഫ്രീദിയെ ടീമിലെടുക്കുകയായിരുന്നു. അതോടെ മൂന്നാം നമ്പറില്‍ നന്നായി കളിക്കാനാകുന്ന ഒരാളെ വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്നോടും അഫ്രീദിയോടും നെറ്റ്‌സില്‍ പരിശീലിക്കാന്‍ പറഞ്ഞു. ഞാന്‍ ശ്രദ്ധിച്ച് കളിച്ചപ്പോള്‍ അഫ്രീദി സ്പിന്നര്‍മാര്‍ അടക്കമുള്ള എല്ലാവരേയും കടന്നാക്രമിക്കുകയായിരുന്നു. അടുത്ത ദിവസം ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനു മുമ്പ് അഫ്രീദിയാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതെന്ന് ടീം പറഞ്ഞു.വഖാറിന് സച്ചിനില്‍ നിന്ന് ഒരു ബാറ്റ് ലഭിച്ചിരുന്നു. അന്ന് അഫ്രീദി സച്ചിന്റെ ആ ബാറ്റ് ഉപയോഗിച്ച് കളിച്ച് സെഞ്ച്വറി നേടി. അതോടെയാണ് അദ്ദേഹം ഒരു ബാറ്റ്‌സ്മാനാകുന്നത്. ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു ബൗളറായിരുന്നു അഫ്രീദി അതുവരെ. എന്നാല്‍ അതിനു ശേഷം അദ്ദേഹത്തിന് ലഭിച്ചത് മഹത്തായ ഒരു കരിയറായിരുന്നു.'' മഹ്മൂദ് പറഞ്ഞു.
ഏകദിനത്തിലെ പാക്കിസ്ഥാന്റെ ഏറ്റവും വലിയ കളിക്കാരിലൊരാളായി അഫ്രീദി മാറുന്ന കഴ്ച്ചയാണ് പിന്നീട് കണ്ടത്. ഏഴു വര്‍ഷത്തോളം അഫ്രീദി പാക്കിസ്ഥാന്റെ ക്യാപ്റ്റനുമായിരുന്നു. 2011 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് നയിച്ചു. ബും ബും അഫ്രീദി എന്ന വിളികളോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരും ലോകത്തിലെ മുഴുവന്‍ ക്രിക്കറ്റ് ആരാധകരും അദ്ദേഹത്തെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്തു. ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍ 2014 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അഫ്രീദിയുടെ റെക്കോര്‍ഡിനെ മറികടന്നു.
https://www.facebook.com/Malayalivartha