അജിങ്ക്യ രഹാനെ ക്യാപ്റ്റനായി തുടരും; പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിന് പകരം തങ്കരസു നടരാജൻ ടീമിൽ ഇടംകണ്ടെത്തി; ടെസ്റ്റ് സ്ക്വാഡിന്റെ വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മ
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിന് പകരം തങ്കരസു നടരാജനെ ഉള്‍പ്പെടുത്തും. നടരാജന്‍ ആദ്യമയാണ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഇറങ്ങാനൊരുങ്ങുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ നടരാജന്റെ ശ്രദ്ധേയമായ വളര്‍ച്ചയായി ഇത് വിലയിരുത്തപ്പെടുന്നു.
ഇന്ത്യയുടെ ഓസീസ് പര്യടനത്തിലാണ് ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ നടരാജന്റെ അരങ്ങേറ്റം. നെറ്റ് ബൗളറായി തുടങ്ങിയ 29 കാരന്‍ പിന്നീട് ടി 20, ഏകദിന ടീമുകളില്‍ ഇടം നേടി. ദേശീയ ജഴ്സിയില്‍ നാല് ലിമിറ്റഡ് ഓവര്‍ മത്സരങ്ങളിലായി എട്ട് വിക്കറ്റുകള്‍ അദ്ദേഹം നേടി. ഏകദിനത്തില്‍ രണ്ടും ടി20യില്‍ നാലും വിക്കറ്റുകളാണ് നേടിയത്. നേരത്തെ രണ്ടാം ടെസ്റ്റിന് മുമ്ബ് പരിക്കേറ്റ മുഹമ്മദ് ഷാമിക്ക് പകരം ഷര്‍ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരുക്കേറ്റ ഷമിയെയും ഉമേഷ് യാദവിനെയും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റും.
അതേസമയം ടെസ്റ്റ് സ്ക്വാഡിന്റെ വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മയെ തിരഞ്ഞെടുത്തു. പരുക്കിനെത്തുടര്‍ന്ന് വിട്ടുനില്‍ക്കുകയായിിരുന്ന രോഹിത്തിന് നേരത്തെ ലിമിറ്റഡ് ഓവര്‍ മത്സരങ്ങളും ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടപ്പെട്ടിരുന്നു. തിരിച്ചെത്തിയ രോഹിത് വ്യാഴാഴ്ചയാണ് മെല്‍ബണില്‍ ടീമിനൊപ്പം വീണ്ടും ചേര്‍ന്നു.
ഇന്ത്യ ടെസ്റ്റ് സ്ക്വാഡ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, നവദീപ് സൈനി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍, ടി നടരാജന്‍.
https://www.facebook.com/Malayalivartha