ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം; മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും എതിരായ കാണികളുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി ഇന്ത്യൻ ടീം മാനേജ്മെന്റ്
ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് സംഭവം. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കെതിരേയാണ് മൂന്നാം ദിനത്തിലെ കളിക്കിടെ കാണികളില്‍ നിന്നും മോശം പെരുമാറ്റമുണ്ടായത്. സംഭവത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നല്കി.
മദ്യപിച്ച് എത്തിയ ഒരുസംഘം കാണികളാണ് താരങ്ങളെ അധിക്ഷേപിച്ചതെന്നാണ് വിവരം. കാണികള്‍ മോശം പരാമര്‍ശം താരങ്ങള്‍ക്കെതിരേ നടത്തുകയും ചെയ്തു. മൂന്നാം ദിവസം കളിയവസാനിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ വിവരം ടീം മാനേജ്മെന്റിനെ അറിയിച്ചു. ഇതോടെയാണ് പരാതി നല്കാന് തീരുമാനിച്ചത്.
സിഡ്നിയില്‍ കോവിഡ് ഭീതി കണക്കിലെടുത്ത് 10,000 കാണികളെ മാത്രമാണ് സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതിനാല്‍ അധിക്ഷേപ വാക്കുകള്‍ കൃത്യമായി കേള്‍ക്കാന്‍ കഴിഞ്ഞെന്നാണ് താരങ്ങള്‍ മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്. ബിസിസിഐ വിഷയം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha