'എല്ലാവരും ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും'; ദ്രാവിഡിനെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്ത വാര്‍ത്തയിൽ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍
ആരാധകരുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുകയാണ്. ട്വന്റി-20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രവി ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ദ്രാവിഡിനെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്ത വാര്‍ത്തയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി എത്തുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. മറ്റു ടീമുകള്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് അദ്ദേഹം ഇതിനെ കാണുന്നത്.
അദ്ദേഹം പറയുന്നതിങ്ങനെ. 'ദ്രാവിഡ് ഇന്ത്യയുടെ പ്രധാന പരിശീലകനാകുമെന്ന് വാര്‍ത്തകള്‍ വരുന്നു. കേള്‍ക്കുന്നത് ശരിയാണെങ്കില്‍ ലോകത്തിലെ മറ്റുള്ള ടീമുകള്‍ ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും.'- വോണ്‍ ട്വിറ്ററില്‍ കുറിച്ചിട്ടു.
ഇന്ത്യന്‍ ടീമിന്റെ സ്ഥിരം കോച്ചാവാന്‍ താല്‍പ്പര്യമില്ലെന്നാണ് ദ്രാവിഡ് നേരത്തെ അറിയിച്ചിരുന്നത്. ന്യൂസിലന്‍ഡുമായുള്ള അടുത്ത പരമ്ബരയില്‍ മാത്രം താല്‍ക്കാലിക പരിശീലകനാവാമെന്നും അദ്ദേഹം ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റിയാണ് ഇപ്പോള്‍ ദ്രാവിഡ് സ്ഥിരം കോച്ചാവാന്‍ സമ്മതം മൂളിയിരിക്കുന്നത്.
ദ്രാവിഡിന്റെ അടുത്ത സുഹൃത്തും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ദ്രാവിഡ് മനസ്സു മാറ്റിയതെന്നാണ് സൂചന. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അധ്യക്ഷനാണ് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍.
നിലവിലെ ബോളിങ് കോച്ച് ഭരത് അരുണിന്റെ കാലാവധിയും അവസാനിക്കിനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദ്രാവിഡിനൊപ്പം പരസ് മാംബ്രെ ഇന്ത്യയുടെ ബോളിങ് പരിശീലകനായും സ്ഥാനമേല്‍ക്കും.
നേരത്തെ പരിശീലക ചുമതല ഏറ്റെടുക്കണമെന്ന ബിസിസിഐ(BCCI)യുടെ ആവശ്യം ദ്രാവിഡ് നിരസിച്ചിരുന്നു. കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍, മക്കളുടെ പഠിത്തം, ഇന്ത്യയുടെ ഡൊമസ്റ്റിക് ലെവലില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നെല്ലാമാണ് പരിശീലക സ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കുന്നതിന് കാരണമായി ദ്രാവിഡ് പറഞ്ഞത്.
2021 നവംബര്‍ മുതലായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ആരംഭിക്കുക. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് ബിസിസിഐയുമായി ദ്രാവിഡ് ഒപ്പുവയ്ക്കുക. ന്യൂസിലന്‍ഡിന് എതിരായ പരമ്ബര മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരും.
ടി20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.
https://www.facebook.com/Malayalivartha