ആതിഥേയരായ ഓസ്ട്രേലിയ ടി20 ലോകകപ്പിന്‍റെ സെമിയിലേക്ക് മുന്നേറുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെ ആ തീരുമാനം പുറത്ത്; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഡേവിഡ് വാര്‍ണര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് തന്‍റെ അവസാന വര്‍ഷമായിരിക്കുമെന്ന് വാര്‍ണര്‍ വ്യക്തമാക്കി. ആതിഥേയരായ ഓസ്ട്രേലിയ ടി20 ലോകകപ്പിന്‍റെ സെമിയിലേക്ക് മുന്നേറുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ടെസ്റ്റ് മതിയാക്കാനൊരുങ്ങുകയാണെന്ന് 36കാരനായ വാര്‍ണര്‍ സൂചിപ്പിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാവും ഞാന്‍ ആദ്യം വിടപറയുക. ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അതുണ്ടാവും. അടുത്ത വര്‍ഷം ഏകദിന ലോകകപ്പും 2024ല്‍ ടി20 ലോകകപ്പും നടക്കുന്നതിനാല്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതെന്‍റെ അവസാന 12 മാസങ്ങളായിരിക്കുമെന്നാണ് കരുതുന്നത്-ട്രിപ്പിള്‍ എമ്മിന്‍റെ ഡെഡ് സെറ്റ് ലെജെന്‍ഡ്സ് ടോക് ഷോയില്‍ പങ്കെടുത്ത് വാര്‍ണര്‍ വ്യക്തമാക്കി. അതേസമയം, ടി20 ക്രിക്കറ്റിനെ താനിപ്പോഴും സ്നേഹിക്കുന്നുവെന്ന് വ്യക്തമാക്കിയ വാര്‍ണര്‍ 2024ലെ ടി20 ലോകകപ്പില്‍ കളിക്കാനുളള ആഗ്രഹം പരസ്യമാക്കുകയും ചെയ്യുകയുണ്ടായി.
കൂടാതെ ടി20 ക്രിക്കറ്റിനെ ഞാനേറെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ 2024ലെ ലോകകപ്പില്‍ ഓസ്ട്രേലിയക്കായി കളിക്കാന്‍ ഞാന്‍ ശ്രമിക്കും. ടി20 ക്രിക്കറ്റില്‍ എന്‍റെ കാലം കഴിഞ്ഞുവെന്ന് പറയുന്നവരോട് എനിക്കൊന്നെ പറയാനുള്ളു. നമുക്ക് കാണാം. ക്രിക്കറ്റില്‍ നിന്ന് താന്‍ മനസിലാക്കിയ കാര്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കണമെന്നാണ് എന്‍റെ ആഗ്രഹം. ബിഗ് ബാഷില്‍ സിഡ്നി തണ്ടേഴ്സിനായി കളിക്കുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ എന്‍റെ അറിവുകള്‍ ജേസണ്‍ സാംഗയെ പോലുള്ള മറ്റ് കളിക്കാര്‍ക്ക് ഞാന്‍ പകര്‍ന്നു നല്‍കാറുണ്ട്. അതുപോലെ യുവതലമുറ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ട ഉപദേശം നല്‍കാന്‍ താന്‍ തയാറാണെന്നും വാര്‍ണര്‍ കൂട്ടിച്ചേർത്തു.
അതേസമയം ഓസ്ട്രേലിയക്കായി 96 ടെസ്റ്റുകളില്‍ കളിച്ച വാര്‍ണര്‍ 46.53 ശരാശരിയില്‍ 7817 റണ്‍സ് നേടിയിട്ടുമുണ്ട്. 24 സെഞ്ചുറിയും 34 അര്‍ധസെഞ്ചുറിയും നാലു വിക്കറ്റുകളും ടെസ്റ്റില്‍ വാര്‍ണര്‍ നേടിയിട്ടുണ്ട്. 2018ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ണറെ ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കിയ ഓസ്ട്രേലിയയുടെ നായകനാവുന്നതില്‍ നിന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha