അവസാനം ഗെയിലിനും ടീമായി; ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ജയദേവ് ഉനദ്ഘട്ട്; സ്റ്റെയിനെയും മലിംഗയെയും ആർക്കും വേണ്ട
ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലാം അവസാനിച്ചു. ഇന്ന് നടന്ന രണ്ടാം ഘട്ട ലേലത്തിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത് ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ടായിരുന്നു. 1.5 കോടി രൂപ അടിസ്ഥാന വിലയായിരുന്ന ജയദേവിനെ രാജസ്ഥാൻ സ്വന്തമാക്കിയത് 11.5 കോടി രൂപയ്ക്കാണ്. ഇന്ത്യൻ താരം നേടുന്ന ഉയർന്ന തുകയാണിത്.
ഐപിഎല്ലിലെ പഴയ പടക്കുതിരകളെ ഫ്രാഞ്ചൈസികൾ ഒഴിവാക്കുന്ന കാഴ്ച്ചയാണ് ഇന്നും കണ്ടത്. പക്ഷെ ഇന്നലെ ലേലത്തിൽ ആരും എടുക്കാതിരുന്ന വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് സ്വന്തമാക്കി. ഗെയ്‌ലിന്റെ അടിസ്ഥാന വിലയായ രണ്ട് കോടിയ്ക്കാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ലസിത് മലിംഗയെ ഇന്നും ആരും ലേലത്തിൽ എടുത്തില്ല.
ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിനെ ടീമിലെടുക്കാത്തത് ഏവരെയും അത്ഭുതപ്പെടുത്തി. സ്റ്റാർ ബാറ്റ്സ്മാൻ അംല, ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് തുടങ്ങിയ പ്രമുഖരെയും ഫ്രാഞ്ചൈസികൾ തഴഞ്ഞു. ആദ്യ ഘട്ടത്തിൽ ലേലത്തിലെടുക്കാത്ത മുരളി വിജയിയെ ചെന്നൈ സ്വന്തമാക്കി.
12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ ബെന്‍ സ്റ്റോക്ക്സാണ് സീസണിൽ ഏറ്റവും ഉയർന്ന തുക നേടിയത്.അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മുജീബ് സദ്രാനാണ് ലേലത്തില്‍ തിളങ്ങിയ മറ്റൊരു താരം. 16 വയസ്സ് മാത്രം പ്രായമുള്ള സദ്രാനെ നാലു കോടി രൂപയ്ക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha