മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു; അന്ത്യം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഒളിമ്ബ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു. മറവിരോഗവും മറ്റു വാര്‍ധക്യസഹജമായ അസുഖങ്ങളെയും തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. ഇന്ന് കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു.
പ്രതിരോധ താരമായി കളിച്ചിരുന്ന ചന്ദ്രശേഖരന്‍ 1960ലെ റോം ഒളിമ്ബിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. രാജ്യം അവസാനമായി ഒളിമ്ബിക്സില്‍ ഫുട്ബോള്‍ കളിച്ചത് ആ വര്‍ഷമാണ്. അന്നത്തെ ഒളിമ്ബിക്സ് ടീമില്‍ അംഗമായിരുന്ന എസ്‌എസ് ഹക്കിം അന്തരിച്ചതിന് തൊട്ടുപിന്നാലെയാണ് ചന്ദ്രശേഖരന്റെ മരണവും.
1962ല്‍ സ്വര്‍ണം നേടിയ ഏഷ്യന്‍ ഗെയിംസ് ടീമിലും വെള്ളി നേടിയ 1964ലെ എഎഫ്സി ഏഷ്യന്‍ കപ്പിലും വെള്ളി നേടിയ മെര്‍ഡേക്ക ടൂര്‍ണമെന്റിലും (1959, 1964) ചന്ദ്രശേഖരനും ഉണ്ടായിരുന്നു. പികെ ബാനര്‍ജി, ചുനി ഗോസ്വാമി, തുളസീദാസ് ബലരാമന്‍, സൈമണ്‍ സുന്ദര്‍രാജ്, പീറ്റര്‍ തങ്കരാജ്, ജര്‍നയില്‍ സിംഗ്, മാരിയപ്പ കെമ്ബയ്യ തുടങ്ങിയ ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം അദ്ദേഹം കളിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ ജനിച്ച ചന്ദ്രശേഖരന്‍ എറണാകുളം മഹാരാജാസ് കോളേജിലെ പഠനകാലത്താണ് തന്റെ ഫുട്ബോള്‍ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തിയത്. പിന്നീട് 1956 മുതല്‍ മുംബൈയിലെ കാല്‍ടെക്സിന് വേണ്ടി കളിച്ചു .1966ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കായും അദ്ദേഹം ബൂട്ട് കെട്ടി. 1963ല്‍ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha