രാഹുല്‍മാര്‍ ഉണ്ടാകുന്നത്

ചെങ്ങന്നൂരില്‍ ഒരു പിതാവു സ്വന്തം മകളെ അവളുടെ കാമുകനില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കവെ കാമുകന്റെ കുത്തേറ്റു മരിച്ചു. മകള്‍ വര്‍ഷ ഗുരുതരമായ നിലയില്‍ ആശുപത്രിയിലുമായി. കാമുകന്‍ രാഹുല്‍ എന്ന 23കാരന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായതുകൊണ്ടാവാം പ്രേമാഭ്യര്‍ത്ഥന നടത്താന്‍ മുളകുപൊടി, കഠാര, ഇരുമ്പുവടി തുടങ്ങിയ `പ്രേമോദാര ഉപഹാരങ്ങ'ളുമായിട്ടാണ് എത്തിയത്. ഈ വാര്‍ത്ത മാധ്യമങ്ങള്‍ ഇതിനകം ഏറെ ചര്‍ച്ചചെയ്‌തു കഴിഞ്ഞു. അതുകൊണ്ട് ആ വഴിക്കൊരു ചര്‍ച്ചയ്‌ക്കല്ല തുനിയുന്നത്.
നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈചാരികവും വൈകാരികവുമായ ജീര്‍ണത എത്ര ഭയാനകമാണ് എന്നതാണ് ഇവിടെ ചിന്തനീയമാകുന്നത്. ജപ്പാനിലെ സുനാമിയെ തുടര്‍ന്നുണ്ടായ ആണവകേന്ദ്ര സ്‌ഫോടനങ്ങളും തത്‌ഫലമായുണ്ടായ ആണവ വികിരണവും പോലെ തന്നെ രൂക്ഷമായ വൈകാരികജീര്‍ണതാ വികിരണമാണ് ഇന്നു നമുക്കു ചുറ്റും പടരുന്നത്. രാഹുല്‍ ഒരൊറ്റപ്പെട്ട പ്രതീകമല്ല. വൈകാരിക ജീര്‍ണത ബാധിച്ച യുവതലമുറയുടെ മുഴുവന്‍ പ്രതിപുരുഷനാണയാള്‍. ഹൃദയം പ്രവര്‍ത്തിക്കാത്ത ഒരു `യന്തിരന്‍!'
പ്രേമം, പ്രേമനൈരാശ്യം എന്നൊക്കെ ഈ വാര്‍ത്തയില്‍ ഉപയോഗിച്ചു കണ്ടു. വാസ്‌തവത്തില്‍ പ്രേമം എന്ന വികാരം ഇന്നത്തെ തലമുറയ്‌ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടോ? പ്ലേറ്റോണിക് ലൗ അല്ലെങ്കില്‍ ദിവ്യപ്രേമം എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന ഒരു സ്വര്‍ഗീയ വികാരം, അതിന്റെ പ്രകാശപൂര്‍ണിമ, വികാര മാധുര്യം ഒക്കെ തിരിച്ചറിയുന്നുവെങ്കില്‍ ഒരു കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തന്റെ പ്രേമധാമത്തെ വഴിയിലിട്ടു കുത്തിക്കൊല്ലാന്‍ ശ്രമിക്കുമോ? അതും മുളകുപൊടി, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങളുമായി വന്നിട്ട് ? ചങ്ങമ്പുഴയുടെ രമണന്റെ കാലമല്ല ഇതെന്നു സമ്മതിക്കുന്നു. എങ്കില്‍ കൂടിയും?
കാലത്തിനൊത്തു മനുഷ്യന്റെ കോലത്തിന് ഒരുപാടു മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ, എത്രയേറെ യാന്ത്രികതയില്‍ മുങ്ങിയാലും പ്രകൃതിദത്തമായ അനുരാഗത്തില്‍, സ്‌ത്രീപുരുഷന്മാര്‍ക്കു ദൈവികമായി ലഭിച്ച ആ ദിവ്യവികാരത്തില്‍, യാന്ത്രികത ഉണ്ടാവുമോ? പ്രേമവും കാമവും ഒന്നായി മാറുമോ? പ്രേമവും കാമവും പരസ്‌പരപൂരകമാണ്. പക്ഷേ, പ്രേമമില്ലാത്ത കാമം ശുദ്ധ അശ്ലീലമാണ്. ഇന്നത്തെ നമ്മുടെ യുവതലമുറ ഈ അശ്ലീലത്തിലാണോ അഭിരമിക്കുന്നത്?
പ്രേമനൈരാശ്യം ബാധിച്ചവര്‍ പണ്ട് ആത്മഹത്യ ചെയ്‌തിട്ടുണ്ട്. നിരാശാകാമുകന്മാരായി താടി വളര്‍ത്തി നടന്നിട്ടുണ്ട്. മദ്യപിച്ചു ശോകഗാനം പാടിനടന്ന് മരിച്ചവരുണ്ട്. ദേവദാസ് എന്ന സിനിമ കോട്ടയം സ്റ്റാര്‍ തീയേറ്ററില്‍ കൊല്ലത്തില്‍ രണ്ടു തവണ വീതം വരുമ്പോഴും സ്ഥിരമായി അതുപോയി കാണുന്നവരായിരുന്നു അന്നത്തെ യുവതീയുവാക്കള്‍. നഷ്‌ടപ്രേമത്തിന്റെ കണ്ണീര്‍കഥയാണല്ലൊ ദേവദാസ്. നാടകത്തിലും, സിനിമയിലും കഥയിലും കവിതയിലുമെല്ലാം ഒരു കാലത്തു ജ്വലിച്ചു നിന്നതു പ്രേമമാണ്. ഇന്നും അതില്ലേ എന്നു ചോദിച്ചാല്‍ വാദത്തിനുവേണ്ടി മാത്രം ഉണ്ടെന്നു പറയാം. ആ ഊഷ്‌മള വികാരം എത്ര യുവഹൃദയങ്ങളെ തട്ടിയുണര്‍ത്തുന്നുണ്ട് എന്നതാണു യഥാര്‍ത്ഥ ചോദ്യം.
ഇന്നത്തെ നമ്മുടെ ജീവിതത്തിന്റെ യാന്ത്രികപ്പാച്ചിലില്‍ കാണാതായതു പ്രേമം മാത്രമല്ല.സ്‌നേഹം, വാത്സല്യം, സഹതാപം, സഹജീവികളോടുള്ള പരിഗണന, സത്യസന്ധത, ആര്‍ദ്രത തുടങ്ങി ഒട്ടേറെ മൃദുല വികാരങ്ങള്‍ നമുക്കിന്ന് അന്യമാണ്. ഐ.ടി.യുഗത്തില്‍ ഐസൈറ്റ് നഷ്‌ടെപ്പടുകയാണോ നമുക്ക്? സ്വാര്‍ത്ഥത എന്ന ഭീകരസത്വത്തിന്റെ പിടിയില്‍ അമര്‍ന്ന നാം വെറും യന്ത്രങ്ങളായി അധ:പതിച്ചു കഴിഞ്ഞോ?
നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണിത്. ഇനിയും വൈകിയാല്‍ ചോദ്യങ്ങള്‍ കൂടി നമുക്ക് അന്യമാവും.
ഈ വൈകാരിക ജീര്‍ണത എങ്ങനെയുണ്ടാവുന്നു? നമ്മുടെ ഇന്നത്തെ ജീവിതശൈലി എത്രമാത്രം അതിനെ പ്രോത്സാഹിപ്പിക്കുന്നു? രാഹുല്‍ എന്ന ക്രിമിനല്‍ ക്രിമിനലായി ജനിച്ചവനാണോ? സമൂഹം അവനെ ശപിക്കുകയും പഴിക്കുകയും ചെയ്യുമ്പോഴും അവനുവേണ്ടി കേഴുന്ന ഒരു മാതാവും പിതാവുമുണ്ടല്ലൊ? എന്തായിരിക്കും അവരുടെ ഇന്നത്തെ മാനസികാവസ്ഥ? തകര്‍ന്നു തരിപ്പണമായ അവരോട് അല്‌പം സഹതാപം കാട്ടാന്‍ പോലും ആരെങ്കിലുമുണ്ടാവുമോ? എത്ര വലിയ സ്വപ്‌നങ്ങളാവും അവര്‍ തന്റെ മകനെ ചുറ്റിപ്പറ്റി നെയ്‌തുണ്ടാക്കിയിരുന്നത്? ഒരുവര്‍ഷം കഴിഞ്ഞാല്‍ എന്‍ജിനീയറായി ഏതെങ്കിലും വലിയ ഒരു കമ്പനിയില്‍ ജോലി നേടിവരുന്ന മകന്റെ വിജയസ്‌മിതം കാണാന്‍ അവര്‍ കൊതിച്ചിരുന്നില്ലേ?
എല്ലാം ചോദ്യങ്ങളാണ്. ഇതിനൊക്കെയും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഉത്തരം തേടി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ഓരോരുത്തര്‍ക്കും അതറിയാം. പച്ച മലയാളത്തില്‍ `വളര്‍ത്തുദോഷം' എന്നു പറയാമെങ്കിലും ആ വാക്ക് അല്‌പം വേദനയുളവാക്കും. പക്ഷേ സത്യമതാണ്. ഒരു കുഞ്ഞു ജനിച്ചാല്‍ കുറഞ്ഞത് അഞ്ചുവയസ്സുവരെ അവനെ അമ്മയില്‍ നിന്നും വേര്‍പെടുത്താന്‍ പാടില്ല എന്നാണു ശിശുമനശ്ശാസ്‌ത്രം. കുട്ടി അമ്മയോടൊട്ടി നില്‌ക്കുമ്പോഴാണ് അവനില്‍ മൃദുലവികാരങ്ങളും വിചാരങ്ങളും സഹജമായി ഉണരുന്നതും ഉന്മിഷത്താകുന്നതും. അതു പ്രകൃതിയുടെ ഒരു കോച്ചിംഗാണ്. നാം പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. പണ്ടൊക്കെ കുട്ടികള്‍ അഞ്ചുവയസ്സുവരെ അമ്മയുടെ മുലകുടിക്കുമായിരുന്നു. അപ്പോള്‍ ലഭിക്കുന്നതു ശാരീരികവും മാനസികവുമായ കറയറ്റ ആരോഗ്യമാണ്. അറുപതുവയസ്സുവരെ അവന്റെ ശരീരത്തിനാവശ്യമായ മൂലകങ്ങള്‍ ഈ അഞ്ചുകൊല്ലത്തെ മുലകുടിയില്‍ നിന്നു ലഭിക്കുമെന്നു പണ്ടുള്ളവര്‍ കരുതിയിരുന്നു. മുലപ്പാലിനൊപ്പം അവനു ലഭിച്ചിരുന്നത് ഒട്ടേറെ മൂല്യങ്ങളും കൂടിയാണ്.
ഇന്ന് ആറുമാസം മുലകുടിക്കാന്‍ കുഞ്ഞുങ്ങള്‍ക്കു ഭാഗ്യം ലഭിക്കുന്നുണ്ടോ എന്നു സംശയമാണ്. അതിനു പോലും ടി.വി.പരസ്യബോധനം കൂടിയേ കഴിയൂ. രണ്ടരവയസ്സുവരെ ഡേകെയറിലും തുടര്‍ന്നു പ്ലേ സ്‌കൂളിലും പിന്നീടു ഭീകരവിദ്യാഭ്യാസത്തിലേക്കും നടത്തപ്പെടുന്ന ഒരു കുഞ്ഞിനു നഷ്‌ടമാകുന്നതു മാതൃവാത്സല്യവും അതിലൂടെ ലഭിക്കേണ്ട സ്വഭാവമഹിമയുമാണ്. കുഞ്ഞുങ്ങള്‍ക്കു അര്‍ഹമായ ബാല്യകൗമാര കൂതുഹലങ്ങള്‍ പോലും നാം അവരില്‍ നിന്നു തട്ടിയെടുക്കുന്നു.
കുഞ്ഞിനെ പഠിക്കുന്ന യന്ത്രമായി മാത്രം കാണുന്ന മാതാപിതാക്കള്‍, `അടയ്‌ക്കാ മരമായാല്‍ മടിയില്‍ വയ്‌ക്കാനാവില്ലെ'ന്ന പഴഞ്ചൊല്‍ സത്യം ഓര്‍ക്കാറില്ല. യന്ത്രങ്ങള്‍ ഒരിക്കലും കരയില്ല, ചിരിക്കാറുമില്ല. മറ്റുള്ളവരുടെ ചിരിയും കരച്ചിലും ശ്രദ്ധിക്കുകയുമില്ല.
ഇവിടെ രാഹുല്‍മാര്‍ ഇനിയുമുണ്ടാവും. കടലും കടലാടിയും തിരച്ചറിയാത്ത, രണ്ടു കാലില്‍ നടക്കുന്ന മനുഷ്യക്കോലങ്ങള്‍ക്കു വികാരങ്ങളുണ്ടാവില്ല. പക്ഷേ, വിക്ഷോഭങ്ങള്‍ ധാരാളമായി ഉണ്ടാവുകയും ചെയ്യും. അവര്‍ കിട്ടാത്തതിനെയൊക്കെ ഉന്മൂലനം ചെയ്യും. അതിലൊരു പാപബോധവും അവര്‍ക്കുണ്ടാവില്ല. പാപവും പുണ്യവും അവര്‍ക്കു തിരിച്ചറിയില്ലല്ലൊ. മലയാള മനോരമ വാരിക (2011 മാര്‍ച്ച് 19) യുടെ കവര്‍പേജില്‍ കൊടുത്തിരിക്കുന്ന കാപ്‌ഷന്‍ ``മധുവിധു കഴിഞ്ഞാല്‍ ഭാര്യയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു'', എന്നാണ് വിശദമായ ലേഖനവും ഉള്ളിലുണ്ട്. അപ്പോള്‍ രാഹുലിന്റെ പ്രേമാഭ്യര്‍ത്ഥന വര്‍ഷ എന്ന പെണ്‍കുട്ടി സ്വീകരിച്ചിരുന്നെങ്കിലും അവര്‍ക്കൊരു നല്ല ജീവിതം ഉണ്ടാകുമായിരുന്നെന്നു നമുക്കു സങ്കല്‌പിക്കാനാവില്ല. വിവാഹം സോഫ്‌റ്റ് വെയര്‍ നിര്‍മാണമല്ലല്ലോ!അതു നിലനില്‌ക്കണമെങ്കില്‍ അല്‌പം വൈകാരികമായ ഊഷ്‌മളത വേണം. ഹൃദയബന്ധം വേണം. പരസ്‌പര പ്രേമവും ആകര്‍ഷണവും നിലനില്‌ക്കണം. ഇതൊന്നും ഇല്ലാത്തവര്‍ ഐസ്‌ക്രീം നുണഞ്ഞു കപ്പു വലിച്ചെറിയുംപോലെ ഭാര്യമാരെ ഉപേക്ഷിക്കും. പുതിയതൊന്നു വാങ്ങും. പ്രേമാഭ്യര്‍ത്ഥന (കാമാഭ്യര്‍ത്ഥന) നിരസിക്കുന്ന പെണ്ണിനെ കൊല്ലും. അച്ഛനമ്മമാരെ പോലും കൊല്ലാന്‍ അവര്‍ മടിക്കില്ല.
ഇനിയെങ്കിലും വസ്‌തുതയുടെ യഥാര്‍ത്ഥ ഗുരുത്വം തിരിച്ചറിഞ്ഞു `പണമാണു പരമേശ്വരന്‍' എന്ന ചിന്ത വെടിഞ്ഞു `സ്‌നേഹമാണഖിലസാരം' എന്നു സ്വയം മനസ്സിലാക്കുകയും മത്സരബുദ്ധികള്‍ മാറ്റി വച്ചു നമ്മുടെ കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി, സ്‌നേഹവാത്സല്യങ്ങളൂട്ടി നമുക്കു വളര്‍ത്താം. സ്‌നേഹം നല്‌കിയാലേ തിരികെ ലഭിക്കൂ എന്ന ലളിതമായ പ്രാഥമികസത്യം നമുക്കു മറക്കാതിരിക്കാം. നമ്മുടെ വരുംതലമുറ മാനവികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടു പ്രകാശപൂര്‍ണമായ ഒരു ലോകം സൃഷ്‌ടിക്കട്ടെ!
https://www.facebook.com/Malayalivartha