ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് സാങ്കേതിക വിദ്യയും സർഗാത്മകതയും സമന്വയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ആർ. ബിന്ദു

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് സാങ്കേതിക വിദ്യയും സർഗാത്മകതയും സമന്വയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി ദേശീയ തലത്തില്‍ ഹൈസ്‌കൂള്‍ മുതല്‍ എഞ്ചിനീയറിങ് വരെയുള്ള വിദ്യാര്‍ഥികളുടെ സാങ്കേതിക-കലാ പരിപാടികള്‍ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന തരംഗ് മേള കല്ലേറ്റുങ്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികൾക്ക് നൂതന ആശയങ്ങൾ മുന്നോട്ടുവെക്കാനും അവരുടെ കഴിവ് പ്രകടിപ്പിക്കാനും അവസരമൊരുക്കുകയാണ് ഇത്തരം പരിപാടികളിലൂടെ. സാങ്കേതികവിദ്യ എന്ന് പറഞ്ഞാൽത്തന്നെ സർഗാത്മകതയുമായി കൂട്ടിവായിക്കേണ്ട ഒന്നാണ്. നാം ജീവിക്കുന്ന പരിസരങ്ങളിൽ ഗുണപരമായ മാറ്റമുണ്ടാക്കുന്നതിന് ഏറ്റവും സർഗ്ഗശേഷിയോടെ ഇടപെടാൻ കഴിവുള്ളവരാണ് സാങ്കേതിക മേഖലയിൽ ശോഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ വിദ്യാർത്ഥികൾ തയ്യാറാക്കിയ നൂതനാശയങ്ങളുടെ ആവിഷ്കാരങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജിൽ ടെക്‌നിക്കല്‍ ക്വിസ് മത്സരങ്ങള്‍, ഡിബേറ്റ്, ടൈപ്പ് റേസിംഗ്, റോബോ റേസ്, ഹാക്കിങ് റിയൽ വേൾഡ് സീനാരിയോ ഇൻ റിയൽ ടൈം, സെർവിക്കൽ കാൻസർ സ്ക്രീനിംഗ് ആൻഡ് തെറാപ്പി എന്നീ വിഷയങ്ങളില്‍ വര്‍ക്ക് ഷോപ്പുകള്‍, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് ഫ്യുച്ചർ എന്ന വിഷയത്തില്‍ സെമിനാറും നടന്നു.
ഇന്ന് രാവിലെ 10 മുതല്‍ സര്‍ക്യൂട്ട് ഫ്യൂഷന്‍, ഡിസൈന്‍ ഡൈവ് (വെബ് പേജ് ഡിസൈനിങ്), കോഡ് സ്പ്രിന്റ് (കമ്പ്യൂട്ടര്‍ കോഡിങ്ങിലുള്ള മികവ് വിലയിരുത്തല്‍), സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. സമാപനസമ്മേളന ചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും. വിവിധ മത്സരങ്ങളിൽ നടത്തിയ വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടാകും.
https://www.facebook.com/Malayalivartha


























