50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മിന്നൽ മരണങ്ങൾ ഉയരുന്നു...

കേരളത്തിലെ വിവിധ ജില്ലകളിൽ വീണ്ടും കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശാൻ സാധ്യത. വിവിധ ജില്ലകളിൽ മഴയുടെ ശക്തി വ്യത്യാസപ്പെട്ടേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴെ പറയുന്ന നദിയിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് നൽകിയിരിക്കുന്നു. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
മഞ്ഞ അലർട്ട്
തിരുവനന്തപുരം : വാമനപുരം (മൈലമൂട് സ്റ്റേഷൻ)
പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ)
പാലക്കാട് : ഭാരതപുഴ (വണ്ടാഴി സ്റ്റേഷൻ)
തൃശൂർ :ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
ഇതിനിടെ ഇന്ത്യയിൽ മിന്നലേറ്റുള്ള മരണ നിരക്ക് കൂടുന്നതായി റിപ്പോർട്ട്. 1967 മുതൽ 2020 വരെ രാജ്യത്ത് മിന്നലേറ്റ് 1,01,309 പേർ മരിച്ചതായാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ഒരിക്കൽ അപൂർവമായി സംഭവിച്ചിരുന്ന മിന്നൽ ഇപ്പോൾ രാജ്യത്ത് സ്ഥിരം ജീവഹാനി വിതയ്ക്കുന്ന ഭീഷണിയായി മാറി. 2025 മാർച്ച് മുതൽ ജൂലൈ വരെ ആന്ധ്രാപ്രദേശിൽ മാത്രം 54 പേർ മിന്നലേറ്റ് മരിച്ചു. ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബംഗാൾ, ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും മിന്നൽ മരണങ്ങൾ വർധിച്ചിട്ടുണ്ട്.
മിന്നൽ സ്വാഭാവികമായ ഒരു പ്രതിഭാസമാണെങ്കിലും കാലാവസ്ഥാ മാറ്റം, നഗരവൽക്കരണം, വനനശീകരണം, വായുവിലെ ഉയർന്ന ഏറോസോളിന്റെ അളവ് തുടങ്ങിയവ മിന്നലിന്റെ ആവർത്തനവും തീവ്രതയും വർധിപ്പിക്കുന്നു. കോൺക്രീറ്റ്-അസ്ഫാൾട്ട് പോലുള്ള ചൂട് ആഗിരണം ചെയ്യുന്ന വസ്തുക്കളുടെ സാന്നിധ്യം മൂലം നഗരങ്ങളിൽ ചൂട് കൂടുകയും, അർബൻ ഹീറ്റ് ഐലൻഡ് എഫക്ട് എന്ന പ്രതിഭാസം ഉണ്ടാകുന്നു. ഇതുമൂലം അന്തരീക്ഷത്തിലെ ചൂടുള്ള വായു വേഗത്തിൽ ഉയർന്ന് ശക്തമായ ഇടിമിന്നൽ മേഘങ്ങളായി രൂപപ്പെടുന്നു. കൂടാതെ, മലിനീകരണം മൂലമുള്ള ഏറോസോൾ കണങ്ങൾ മേഘങ്ങളിലെ ഐസ് അളവ് കൂട്ടി വൈദ്യുത ചാർജ് വർധിപ്പിക്കുന്നു. ഇങ്ങനെ ശക്തിയേറിയ മിന്നലിനുള്ള സാധ്യത കൂടുന്നു.
ഇതിനിടെ മുംബൈയില്‍ കനത്ത മഴ; ഉരുള്‍ പൊട്ടലില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക് - വിക്രോളിയിലെ വര്‍ഷനഗര്‍ മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറഷന്‍ ദുരന്ത നിവാരണ വകുപ്പ് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സുരേഷ് മിശ്ര(50), ശാലു മിശ്ര(19) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2.30ഓടെ കുന്നിന്‍മുകളില്‍ നിന്ന് മണ്ണും പാറകളും ഒരു കുടിലിന് മുകളിലേക്ക് ഒലിച്ചെത്തുകയായിരുന്നു. കുടിലില്‍ ഉറങ്ങിക്കിടന്ന നാല് പേര്‍ക്കും പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ആരതി മിശ്ര(45) ഋതുരാജ് മിശ്ര(20) എന്നിവരാണ് ചികിത്സയിലുള്ളത്.
വെള്ളിയാഴ്‌ച രാത്രി മുതല്‍ നഗരത്തില്‍ കനത്ത മഴ തുടരുകയാണ്. താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ചിലയിടങ്ങളില്‍ വീടനകത്തും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാത്രി മാത്രം നഗരത്തില്‍ ശരാശരി 99.61 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കിഴക്കന്‍ പ്രദേശങ്ങളില്‍ 142.80 മില്ലിമീറ്റര്‍ മഴ പെയ്‌തു. നഗരത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 144.57 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയത്
.അര്‍ദ്ധരാത്രി കഴിഞ്ഞാണ് മഴയുടെ ശക്തി കൂടിയത്. അന്ധേരി, കുര്‍ല, ചെമ്പൂര്‍, തുടങ്ങിയ ഇടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വന്‍തോതില്‍ വെള്ളക്കെട്ടുമുണ്ട്. റോഡുകളും റെയില്‍വേ ട്രാക്കുകളുമെല്ലാം മുങ്ങിക്കിടക്കുകയാണ്.
മുംബൈയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലും റായ്‌ഗാഡിലും അതിതീവ്ര മഴ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ആരും വീടിന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് മുംബൈ പൊലീസും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമുണ്ടെങ്കില്‍ല 100, 112, 103 തുടങ്ങിയ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രി മുഴുവന്‍ തെലങ്കാനയിലും കനത്ത മഴയായിരുന്നു. കുക്കാട്ട്പള്ളിയിലെ ചില മേഖലകളില്‍ മരങ്ങള്‍ കടപുഴകി കനത്ത നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സെക്കന്തരാബാദ്, തിരുമലഗിരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. നഗരത്തില്‍ മിക്കയിടത്തും വെള്ളക്കെട്ടുണ്ട്. അഴുക്കുചാലുകള്‍ കവിഞ്ഞൊഴുകുകയാണ്. സുരറാം ജംഗ്ഷനില്‍ മുട്ടോളം വെള്ളമുണ്ട്. ഇത് മൂലം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കമ്പോളം നടക്കുന്നതിനിടെയുണ്ടായ കനത്ത മഴ കച്ചവടക്കാരെ പച്ചക്കറികളും മറ്റ് അവിടെയുപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരാക്കി.
ഹിമാചല്‍പ്രദേശില്‍ കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെയുളള മരണസംഖ്യ 257 ആയി ഉയര്‍ന്നു. ഇതില്‍ 133 മരണങ്ങള്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായവയാണ്. മഴയുമായി ബന്ധപ്പെട്ടുള്ള റോഡപകടങ്ങളില്‍ 124 പേര്‍ മരിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ, മിന്നൽപ്രളയം എന്നിവ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം രണ്ട് ദേശീയപാതകളടക്കമുള്ള 406 റോഡുകളില്‍ ഗതാഗതത്തിന് തടസ്സം നേരിടുന്നുണ്ട്. ഹിമാചല്‍പ്രദേശ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എച്ച്പിഎസ്ഡിഎംഎ) പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്തെ 222 ജലവിതരണ പദ്ധതികളും 457 ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകളും (ഡിടിആര്‍) തകരാറിലായി.
മണ്ഡി ജില്ലയിലാണ് ഏറ്റവുമധികം റോഡുകള്‍ അടച്ചിട്ടിരിക്കുന്നത്. ജില്ലയിലെ 174 റോഡുകള്‍ ഗതാഗതത്തിന് തടസ്സം നേരിടുന്നുണ്ട്. ഏറ്റവുമധികം ജലവിതരണ പദ്ധതികള്‍ നാശം നേരിട്ടതും മണ്ഡി ജില്ലയിലാണ്. ലാഹൗള്‍-സ്പിറ്റി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതിവിതരണവും തകരാറിലായി. വരുംദിവസങ്ങളില്‍ കനത്ത മഴ തുടരാനുള്ള സാഹചര്യമുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച അധികൃതര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രതികരിച്ചു.
https://www.facebook.com/Malayalivartha