വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ ഇതിഹാസതാരം
അര നൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെയും കേരള കോണ്‍ഗ്രസിന്റെയും നെടുംതൂണായി നിന്ന കെ.എം.മാണിക്ക് അന്തിമോപചാരമര്‍പ്പിച്ച് മലയാളികള്‍. രാവിലെ കൊച്ചിയിലെ ആശുപത്രിക്ക് മുന്നില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സ്വദേശമായ പാലായിലേക്കുള്ള യാത്രയില്‍ വഴിയിലുടനീളം വന്‍ ജനാവലിയാണ് കാത്തുനിന്നത്. ജന്മദേശമായ പാലായില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ തുടര്‍ച്ചയായ അമ്പത്തിനാല് വര്‍ഷം നിയമനിര്‍മാണസഭയില്‍ അംഗമാവുക എന്നത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ്. 1965 മുതല്‍ നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം പാലാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മുന്നണികള്‍ മാറി മത്സരിച്ചിട്ടും തുടര്‍ച്ചയായി ജയിച്ചുവെന്നത് അദ്ദേഹത്തിന്റെ അസാമാന്യ ജനപിന്തുണയുടെ ദൃഷ്ടാന്തമാണ്.
ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായും ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചും ആഭ്യന്തരം, ധനകാര്യം, റവന്യൂ മുതലായ പ്രധാന വകുപ്പുകളുടെയെല്ലാം ചുമതല വഹിച്ചും മാണി ഭരണപാടവം തെളിയിച്ചു. 25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ തന്റേതായ സംഭാവന നല്‍കിയിട്ടുണ്ട്.
തീരുമാനമെടുക്കാനുള്ള കഴിവ്, അതില്‍ ഉറച്ച് നില്‍ക്കാനുള്ള ചങ്കുറ്റം. അതായിരുന്നു ഭരണാധികാരി എന്ന നിലയില്‍ കെ.എം. മാണിയുടെ പ്രത്യേകത. കുടിയേറ്റ കര്‍ഷകരുടെ പട്ടയം മുതല്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ചികില്‍സാ പദ്ധതി വരെ അരനൂറ്റാണ്ടിലെ ഭരണ നേട്ടങ്ങളില്‍ ചേര്‍ത്തുവയ്ക്കാന്‍ കെ.എം. മാണിയുടെ പേരില്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. റബറിന്റെ താങ്ങുവിലയുടെ കാര്യത്തിലായാലും മലയോര കര്‍ഷകരുടെ പട്ടയത്തിന്റെ കാര്യത്തിലായാലും മാണിയുടെ ബജറ്റുകളെല്ലാം കര്‍ഷക ക്ഷേമത്തില്‍ ഊന്നിയുള്ളവയായിരുന്നു. 1980 ല്‍ മിച്ചബജറ്റ് അവതരിപ്പിച്ചും മാണി ചരിത്രം സൃഷ്ടിച്ചു..
പി.ടി. ചാക്കോയുടെ ജന്മദിനത്തിലാണ് കെ.എം. മാണിയുടെ വേര്‍പാട്. പി.ടി. ചാക്കോയുടെ 104 - ാം ജന്മദിനമായിരുന്നു ഇന്നലെ. കെ.എം. മാണിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കിയത് പി.ടി. ചാക്കോ ആയിരുന്നു.
https://www.facebook.com/Malayalivartha