ഹോട്ടലുകളിലെ സര്‍വീസ് ചാര്‍ജുകൾക്ക് നികുതി ഏർപ്പെടുത്തുന്നു
ഉപയോക്താവിന്റെ സമ്മതമില്ലാതെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും വേറെ നികുതി ഏര്‍പ്പെടുത്തുമെന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രിലില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖ പല ഹോട്ടലുകളും പാലിക്കുന്നില്ലെന്നു ഗവണ്മെന്റും സന്നദ്ധസംഘടനകളും കരുതുന്നു. സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ തുക ഈടാക്കാന്‍ ഹോട്ടലുകള്‍ക്ക് അധികാരമില്ലെന്നു മാര്‍ഗരേഖയില്‍ ഗവണ്മെന്റ് വ്യക്തമാക്കിയിരുന്നു. ടിപ്പിനു പകരമായാണു പലരും സര്‍വീസ് ചാര്‍ജ് ബില്ലില്‍ ചേര്‍ക്കുന്നത്. ബില്‍ തുകയുടെ അഞ്ചു മുതല്‍ 20 വരെ ശതമാനം തുക ഇപ്രകാരം ഈടാക്കാറുണ്ട്.
എന്നാല്‍, മെനു കാര്‍ഡില്‍ രേഖപ്പെടുത്തിയ വിലയും ബാധകമായ നികുതികളും അല്ലാതെ എന്തെങ്കിലും ചാര്‍ജ് ചെയ്യുന്നതു നിയമവിരുദ്ധമാണെന്നു ഗവണ്മെന്റ് ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാരരീതിയാണിത്; അതുവഴി ശിക്ഷാര്‍ഹവും. ഈ മാര്‍ഗരേഖ പലരും പാലിക്കാത്ത സാഹചര്യത്തില്‍ ഈ സര്‍വീസ് ചാര്‍ജിന് നികുതി ചുമത്താനാണ് ഉപഭോക്തൃകാര്യമന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ചു മന്ത്രി രാംവിലാസ് പസ്വാന് ചൊവ്വാഴ്ച രാത്രി ട്വീറ്റ് ചെയ്തു. പ്രത്യക്ഷ നികുതികള്‍ക്കായുള്ള കേന്ദ്ര ബോര്‍ഡി (സിബിഡിടി)നോട് ഈ സര്‍വീസ് ചാര്‍ജിനു നികുതി ചുമത്തുന്നതിനെപ്പറ്റി പഠിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഹോട്ടലുകള്‍ ടിപ്പിനു പകരം എന്ന മട്ടില്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് സെര്വര്മാര്ക്കു നല്‍കുന്നില്ലെന്നും ഗവണ്മെന്റ് കരുതുന്നു.
https://www.facebook.com/Malayalivartha