ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) നടപ്പിൽ വരുന്നു. സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനം ഉൾപ്പെടെ 29 വകുപ്പുകളും മറ്റു വകുപ്പുകളിലെ സമാനതസ്തികകളും കെ.എ.എസിൽ ഉൾപ്പെടും.ഈ വർഷം പ്രായപരിധി അവസാനിക്കുന്നവർക്കുകൂടി അപേക്ഷിക്കാൻ അവസരം നൽകുന്ന വിധത്തിൽ ഡിസംബറിൽ ആണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. സംസ്ഥാന സർക്കാർ സർവീസിലെ ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവർക്ക് വകുപ്പുതലപരീക്ഷയിലൂടെ കെ.എ.എസിന്റെ മൂന്നിലൊന്ന് ഒഴിവുകളിൽ നിയമനം നേടാമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. അതായത് മൂന്നു സ്ട്രീമുകളായാണ് കെഎഎസ് നിയമനം . പൊതുവിഭാഗത്തിലുള്ള ഉദ്യോഗാർഥികളിൽ നിന്നു നേരിട്ടുള്ള നിയമനത്തിനു പുറമേ സർക്കാർ ജീവനക്കാർക്കു തസ്തികമാറ്റം വഴിയും അപേക്ഷ നൽകാം. ഇതിൽതന്നെ ഒന്നാം ഗസറ്റഡും അതിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കും, മറ്റുള്ളവർക്കും രണ്ട് വ്യത്യസ്ത സ്ട്രീമുകളുണ്ട്. സർക്കാർ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയുടെയും മറ്റു വകുപ്പുകളിലെ സമാനതസ്തികകളുടെയും പത്തു ശതമാനം ഒഴിവുകളിലേക്കാണു കെഎഎസ് വഴി നിയമനം നടത്തുന്നത് പി.എസ്.സി. പ്രഖ്യാപിച്ച രണ്ടുഘട്ടം പരീക്ഷ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ കെ.എ.എസ്.മുതല്‍ നടപ്പാക്കും എന്ന പ്രത്യേകതയുമുണ്ട്. ഇതനുസരിച്ച് പ്രാഥമിക ഒബ്ജക്ടീവ് പരീക്ഷ, വിവരാണാത്മക മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നേരിട്ടുള്ള നിയമനത്തിന്റെ പ്രായപരിധി 21–32 വയസ്സായിരിക്കും. . മറ്റു പിന്നാക്ക വിഭാഗക്കാർക്കു മൂന്നും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. സ്ട്രീം രണ്ടിന്റെ (വിവിധ സർക്കാർ വകുപ്പുകളിലെ സ്ഥിര ജീവനക്കാരൻ അല്ലെങ്കിൽ അപ്രൂവ്ഡ് പ്രൊബേഷനർ) പ്രായപരിധി 21–40 വരെയും, സ്ട്രീം മൂന്നിന്റെ (ഒന്നാം ഗസറ്റഡും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരും) പ്രായപരിധി 50 വയസ്സ് വരെയും ആയിരിക്കും. പരീക്ഷയുടെ സിലബസ്, ഘടന എന്നിവ സർക്കാരുമായി കൂടിയാലോചിച്ചു പിഎസ്‌സി നിശ്ചയിക്കും. നേരത്തേ പിഎസ്‌സിയുമായി കൂടിയാലോചിച്ചു പൊതുഭരണ വകുപ്പ് തീരുമാനിക്കും എന്ന് തീരുമാനിച്ചതിനെതിരെ എതിർപ്പുയർന്ന സാഹചര്യത്തിലാണു പിഎസ്‌സിയെ ചുമതല ഏൽപ്പിച്ചത് . ഇപ്പോൾ സർവീസിൽ ഉള്ളവർക്ക് പ്രത്യേക സംവരണം ഉണ്ടായിരിക്കുന്നതല്ല . ഇവർ നിയമനം നേടിയത് സംവരണാടിസ്ഥാനത്തിലായതിനാൽ തസ്തികമാറ്റ നിയമനത്തിന് സംവരണം നൽകേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നത്