സർക്കാർ ഉദ്യോഗസ്ഥർക്ക് മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഇനി എൻ.ഒ.സി. വേണ്ട......

പി.എസ്.സി. അപേക്ഷ ക്ഷണിക്കുമ്പോൾ ഉദ്യോഗാർഥികൾക്കൊപ്പം സാധാരണ സർക്കാർ ഉദ്യോഗസ്ഥരും അപേക്ഷിക്കുന്ന പതിവുണ്ട്. ഇങ്ങനെ സർക്കാർ ഉദ്യോഗസ്ഥർക്ക് പി.എസ്.സി. വഴി മറ്റുതസ്തികകളിൽ അപേക്ഷിക്കാൻ വകുപ്പുമേധാവിയുടെ നിരാക്ഷേപപത്രം (എൻ.ഒ.സി.) വേണമെന്ന നിബന്ധന നിലവിൽ ഉണ്ട്. എന്നാൽ ഇപ്പോൾ ഈ നിബന്ധനയിൽ ഇളവ് നൽകാൻ തീരുമാനമായിട്ടുണ്ട് .
ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസറായി ജോലി നോക്കുന്ന മലപ്പുറം വെള്ളേരി ചെമ്രക്കാട്ടൂർ സ്വദേശിനി വി. മിനി കോളേജ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിച്ച് ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടെങ്കിലും വകുപ്പ് മേധാവിയുടെ സമ്മതപത്രം അപേക്ഷാ തീയതിക്ക് ശേഷമുള്ളതായതിനാൽ സ്വീകരിക്കാനാവില്ലെന്നും മേധാവിയുടെ അനുമതിയില്ലാതെ അപേക്ഷിച്ചതിന് ശിക്ഷാനടപടി സ്വീകരിമെന്നും പി.എസ്.സി. ഇവരെ അറിയിച്ചിരുന്നു. ഇതിന്മേൽ കൊടുത്ത പരാതിയിലാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കാൻ ഉത്തരവായത്
മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ഉത്തരവ് അടുത്തമാസം പൊതുഭരണവകുപ്പ് പുറത്തിറക്കും. ഇതിനായി പി.എസ്.സി. ചട്ടങ്ങളിലോ മാർഗരേഖകളിലോ ഭേദഗതി ആവശ്യമെങ്കിൽ മൂന്നുമാസത്തിനകം നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യം നിയമവകുപ്പ് പരിശോധിച്ചുവരുകയാണ്......
ഏതെങ്കിലും വകുപ്പിൽ എൻ.ഒ.സി. കൂടിയേതീരുവെങ്കിൽ നിയമനം ലഭിച്ചശേഷം നിശ്ചിതമാതൃകയിലുള്ള ഫോറത്തിൽ സമർപ്പിച്ചാൽ മതിയെന്ന നിർദേശവും മുഖ്യമന്ത്രി മുന്നോട്ടു മുന്നോട്ടുവെച്ചു. അഡ്വൈസ് മെമ്മോയോടൊപ്പം ഇതിനുള്ള നിർദേശം നൽകണം.
പി.എസ്.സി. അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുന്ന ഉദ്യോഗസ്ഥരിൽ നിയമനം ലഭിക്കുക പത്തോ അമ്പതോ പേർക്കുമാത്രമാവും....... എന്നാൽ നിരാക്ഷേപപത്രത്തിനുള്ള അപേക്ഷകൾ അടങ്ങിയ ആയിരക്കണക്കിന് ഫയലുകളാണ് ജില്ലാതലംമുതൽ സംസ്ഥാനതലംവരെ വിവിധ സർക്കാർ ഓഫീസുകളിൽ കൈകാര്യംചെയ്യേണ്ടിവരുന്നത്... ഇത്തരം സാങ്കേതികതയുടെ പേരിൽ അർഹതയുള്ള പല ഉദ്യോഗാർഥികളുടെയും അപേക്ഷകൾ പി.എസ്.സി. തള്ളുന്നതായി പരാതി ഉയർന്നിരുന്നു. എൻ.ഒ.സി. വേണ്ടെന്നുവെക്കുന്നതോടെ ഇത്തരം പരാതികളും കേസുകളും ഒഴിവാക്കാനാകും.
https://www.facebook.com/Malayalivartha























