മെയ് ആദ്യവാരംതന്നെ ഹയര്‍ സെക്കന്‍ഡറി ഫലമെത്തും...
എസ്‌എസ്‌എല്‍സി ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കാന്‍ ധാരണയായി. അധികം വൈകാതെ മെയ് ആദ്യവാരംതന്നെ ഹയര്‍ സെക്കന്‍ഡറി ഫലവുമെത്തും. കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച യോഗത്തില്‍ ഫലം മെയ് രണ്ടിന് തന്നെ പ്രഖ്യാപിക്കാന്‍ ധാരണയായി. എട്ട്, ഒൻപത് , പത്ത് ക്ലാസുകളുടെ ഫലം ഒരേദിവസം പുറത്തുവരുമെന്ന പ്രത്യേകതയുമുണ്ട് ഈ വർഷത്തേക്ക് .
വിഷു അവധിക്കുശേഷം എസ്‌എസ്‌എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയ ക്യാമ്പുകൾ തിങ്കളാഴ്ച പുനരാരംഭിക്കും. സംസ്ഥാനമൊട്ടാകെ 59 ക്യാമ്പുകളിലായി ഏപ്രില്‍ ആറിന് തുടങ്ങിയ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം 23ന് അവസാനിക്കും. അതിനുശേഷം ഒരാഴ്ചയ്ക്കകം ഫലം ക്രോഡീകരിക്കാനാകും.
ഏപ്രില്‍ അഞ്ചുമുതല്‍ നൂറ്റന്പത് ക്യാമ്പുകളിലായി നടക്കുന്ന പ്ലസ് വണ്‍, പ്ലസ്ടു മൂല്യനിര്‍ണയം മെയ് 25ന് അവസാനിക്കും. മിക്ക പേപ്പറുകളുടെ മൂല്യനിര്‍ണയവും 20ന് അവസാനിക്കുമെന്നിരിക്കെ, ഇരട്ട മൂല്യനിര്‍ണയം നടക്കുന്ന കണക്ക്, ഫിസിക്സ്, കെമിസ്ട്രി പേപ്പറുകളുടെ മൂല്യനിര്‍ണയത്തിനെടുക്കുന്ന അധികസമയമാണ് ക്യാമ്പുകൾ 25വരെ നീളാന്‍ കാരണം. ഫലപ്രഖ്യാപനം മെയ് ആദ്യവാരംതന്നെ ഉണ്ടാകുമെന്ന് ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ പി പി പ്രകാശന്‍ പറഞ്ഞു.
അധ്യാപകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ച് ഇത്തവണ ചോദ്യപേപ്പര്‍ തയ്യാറാക്കലില്‍ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ എസ്‌എസ്‌എല്‍സി ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത് ഹയര്‍ സെക്കന്‍ഡറി അധ്യാപകരായിരുന്നു. ഇത്തവണ മൂന്ന് ഹൈസ്കൂള്‍ അധ്യാപകരും ഒരു ഹയര്‍ സെക്കന്‍ഡറി അധ്യാപകനുമടങ്ങിയ ടീമാണ് തയ്യാറാക്കിയത്. വിഷയം കൈകാര്യംചെയ്യുന്ന അധ്യാപകര്‍തന്നെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ മികവ് സ്വാഭാവികമായും ഫലത്തിലും പ്രതിഫലിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha