മുഖരാഗം; അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ അഭിനയവും ജീവിതവും അക്ഷരങ്ങളാകുന്നു
അമ്പത്തിയൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ അഭിനയവും ജീവിതവും അക്ഷരങ്ങളാകുന്നു. 'മുഖരാഗം' എന്ന് പേരിട്ടിരിക്കുന്ന ലാലിന്റെ ജീവചരിത്രം പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ് ഇതിനു പിന്നിൽ.
വര്‍ഷങ്ങള്‍ക്കുമുന്പ് അഭിനയജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ 'ബാലേട്ടന്‍' സിനിമയുടെ ഒറ്റപ്പാലത്തെ ലൊക്കേഷനില്‍വെച്ചായിരുന്നു ഭാനുപ്രകാശ് ലാലിനോട് ആദ്യമായി ഈ ആഗ്രഹം പ്രകടിപ്പിച്ചത്. 'വേണ്ട ഭാനു.....' എന്നായിരുന്നു മറുപടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരവസരത്തില്‍ ലാല്‍ സഅനുവാദം നൽകുകയായിരുന്നു.
സമഗ്ര ജീവചരിത്രത്തിന്റെ മുന്നോടിയായി ഭാനുപ്രകാശ് ലാലിന്റെ രണ്ടുപുസ്തകങ്ങള്‍ തയ്യാറാക്കി. ഗുരുമുഖങ്ങളും ഭാവദശരഥവും. അവതാരിക എഴുതിയതിലൂടെ മമ്മൂട്ടിയും വായനാനുഭവം പങ്കുവെച്ചതിലൂടെ നടി മഞ്ജുവാര്യരും ആദ്യ പുസ്തകമായ ഭാവദശരഥത്തിന്റെ ഭാഗമായി. ആയുര്‍വേദ ചികില്‍സയ്ക്കിടെ ലാലുമായി നടത്തിയ സുദീര്‍ഘ സംഭാഷണം പത്രപ്രവര്‍ത്തകനായ ഭാനുപ്രകാശാണ് പുസ്തകരൂപത്തിലേക്ക് മാറ്റിയത്.
മോഹന്‍ലാലിന്റെ ജീവിതം, അഭിനയിച്ച കഥാപാത്രങ്ങള്‍, രാഷ്ട്രീയം, സംഗീതം, എഴുത്ത്, ലഫ്റ്റ്‌നന്റ് കേണല്‍ പദവി, സുകുമാര്‍ അഴീക്കോടുമായുള്ള വിവാദം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയിലൂടെയും ഭാവദശരഥം കടന്നുപോകുന്നു. മോഹന്‍ലാലിന്റെ സിനിമകളില്‍ നിന്നുള്ള അപൂര്‍വ ചിത്രങ്ങളും പുസ്തകത്തിലുണ്ട്.
ഇന്ത്യന്‍ സിനിമയിലെ ഗുരുതുല്യരായ പ്രതിഭകളുടെ അഭിനയ മുഹൂര്‍ത്തങ്ങള്‍ വിവരിക്കുന്ന നടന്‍ മോഹന്‍ലാലിന്റെ ഓര്‍മകളുടെ സമാഹാരമാണ് 'ഗുരുമുഖങ്ങള്‍'’. അഭിനയ ചക്രവര്‍ത്തി സത്യന്‍ മുതല്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍നായര്‍വരെ, അഭിനയത്തിലും എഴുത്തിലും സംഗീതത്തിലും സംവിധാനത്തിലും ഗുരുസാന്നിധ്യങ്ങളായി മാറിയ മഹാരഥന്മാരുടെ ഓര്‍മകളിലൂടെ മോഹന്‍ലാല്‍ നടത്തുന്ന സഞ്ചാരമാണ് ഈ പുസ്തകം.
“'മുഖരാഗം'’എന്ന മോഹന്‍ലാലിന്റെ സമഗ്ര ജീവചരിത്ര രചനയുടെ ഭാഗമായി, കേരള സംഗീത നാടക അക്കാദമി മുഖമാസികയായ“'കേളി'യുടെ വര്‍ക്കിങ് എഡിറ്റര്‍ ഭാനുപ്രകാശ് എഴുതിയ രണ്ടാമത്തെ പുസ്തകമാണിത്. എംജിആര്‍, ഡോ. രാജ്കുമാര്‍, നാഗേശ്വരറാവു, ശിവാജി ഗണേന്‍, അമിതാഭ് ബച്ചന്‍, രജനീകാന്ത്, അംജദ്ഖാന്‍, ജയന്‍, ഭരത്ഗോപി, ജോസ്പ്രകാശ്, ബാലന്‍ കെ നായര്‍, കുതിരവട്ടം പപ്പു, തിലകന്‍, കെ ടി മുഹമ്മദ്, എം എസ് ബാബുരാജ്, കെ രാഘവന്‍, എ വിന്‍സന്റ്, ശശികുമാര്‍, നവോദയ അപ്പച്ചന്‍, കാവാലം നാരായണപ്പണിക്കര്‍, സംഘട്ടനം ത്യാഗരാജന്‍, ഐ വി ശശി തുടങ്ങി ഒട്ടേറെപേര്‍ ഓര്‍മത്താളുകളില്‍ സംഗമിക്കുന്നു.
1960 മെയ് 21ന് വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിലായിരുന്നു ആ താരപ്പിറവി. പിന്നീട് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ മലയാള സിനിമാലോകത്തിന് സമ്മാനമായി കിട്ടിയ ലാലേട്ടന് ഇന്ന് സിനിമ ലോകവും പ്രേക്ഷകരും ഒന്നടങ്കം ജന്മദിനാശംസകള്‍ നേരുന്നു.
1978ല്‍ പുറത്തിറങ്ങിയ 'തിരനോട്ടം' എന്ന സിനിമയാണ് മോഹന്‍ലാല്‍എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്‍റെ വെള്ളിത്തിരയിലേക്കുള്ള കാല്‍വെപ്പിന് കാരണമായത്. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെ മലയാളസിനിമക്ക് കിട്ടിയത് ഒരു നായക നടനെയായിരുന്നു. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തില്‍ വില്ലന്‍്റെ വേഷത്തിലാണ് ലാലേട്ടന്‍എത്തിയതെന്നാണ് ശ്രദ്ധേയം.1980-'90 ദശകങ്ങളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സില്‍ നായകനായ അപൂര്‍വം നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ അടക്കം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001 ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്‍കി ഭാരത സര്‍ക്കാറും ഈ താരപ്രതിഭയെ ആദരിച്ചു. 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്‍റ് കേണല്‍ പദവിയും നല്‍കി.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ 200 കോടി കളക്ഷന്‍ നേടി മുന്നേറുകയാണ്. നേരത്തെ പുലിമുരുകന്‍ നൂറു കോടി ക്ലബില്‍ കയറിയ ആദ്യമലയാള ചിത്രമായി മാറിയിരുന്നു.
അണിയറയില്‍ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, കുഞ്ഞാലി മരയ്ക്കാര്‍, എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകവൃന്ദം.
https://www.facebook.com/Malayalivartha