'ഇതില്‍ക്കൂടുതല്‍ എന്ത് സമത്വമാണ് സ്ത്രീക്കും പുരുഷനും വേണ്ടത്? പാതിരാത്രിയില്‍ എന്തിനാണ് സ്ത്രീകൾ വഴിയിലിറങ്ങി നടക്കുന്നത്. 'ആണുങ്ങളുടെകൂടെ കള്ള് കുടിക്കുന്നു, സിഗരറ്റ് വലിക്കുന്നു, രാത്രിയിലിറങ്ങി നടക്കുന്നു, ഇതില്‍ക്കൂടുതൽ എന്ത് സമത്വമാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടത്, കുറേയെണ്ണങ്ങള് ഇറങ്ങിക്കോളും, സ്ത്രീസമത്വമെന്ന് പറഞ്ഞ്',...ബിഗ്ഗ് ബോസ്സിലെ കുലസ്ത്രീ പരിവേഷം ആർക്ക്...അമ്പരന്ന് പ്രേക്ഷർ
സംഭവ ബഹുലമായ ഒരു എപ്പിസോഡാണ് കഴിഞ്ഞു പോയത്. നിരവധി നാടകീയ രംഗങ്ങളായിരുന്നു പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. വീണ നായർ എന്ന മത്സരാർഥിയുടെ മറ്റൊരു മുഖമായിരുന്നു ഇന്നലെ പുറത്തു വന്നത്. സാമൂഹിക വിഷയങ്ങളിലേ മത്സരാർത്ഥികളുടെ നിലപാടുകളും ഏറെക്കുറെ വ്യക്തമാകുന്ന രംഗങ്ങളായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ അരങ്ങേറിയത്. വളരെ സംഘർഷപരമായ ഒരു ഏറ്റുമുട്ടലായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. അങ്കം കുറിച്ചത് പ്രതികരണമികവ് കൊണ്ട് പ്രശസ്തി നേടിയ ജസ്ല മാടശ്ശേരിയും പാവത്താൻ പട്ടം സ്വന്തമാക്കിയിരുന്ന വീണ നായരും ആയിരുന്നു. ഡോ.രജിത്ത് കുമാറും സുജോ മാത്യുവുമായി പതിവുള്ള കയ്യാങ്കളിയായിരുന്നില്ല ഇന്നലെ നടന്നത്. രണ്ട് വിരുദ്ധ നിലപാടുകൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസിൽ നടന്നത്. മൂർച്ചയേറിയ വാദപ്രതിവാദങ്ങളായിരുന്നു ഏറ്റുമുട്ടലിനിടെ ഉണ്ടായത്.
കഴിഞ്ഞ ദിവസം വീണയും ജസ്ലയും എലീനയും തെസ്‌നിയുമൊക്ക ഡൈനിങ്ങ് ഹാളിൽ ഇരിക്കുകയായിരുന്നു. ആര്യയും പാഷാണം ഷാജിയും ചേർന്ന് പാചകം ചെയ്യുകയും. ഇതിനിടയിലാണ് വീണയും ജസ്ലയും പല വിഷയങ്ങൾ സംസാരിച്ചു തുടങ്ങിയത്. കോമണ്‍ ഹാളിലിരുന്ന് ജസ്ലയും വീണയും കൂടി ശാന്തമായി ആരംഭിച്ച ചര്‍ച്ച പിന്നീട് ഉച്ചത്തിലുള്ള ആശയ സംഘട്ടനമായി മാറുകയായിരുന്നു. ഏകദൈവത്തെ ആരാധിക്കുന്ന ഇസ്ലാമില്‍ സ്ത്രീ-പുരുഷ അസമത്വമുണ്ടെന്ന് പറഞ്ഞ് പൊതുവില്‍ മതവിമര്‍ശനം നടത്തുകയായിരുന്നു ജസ്ല. ഇതിനു മറുപടിയായി വീണ ഒരു മറു ചോദ്യമാണ് ഉന്നയിച്ചത്. താൻ ചാർത്തിയിരിക്കുന്ന സിന്ദുരവും അണിഞ്ഞിരിക്കുന്ന താലിയും ചൂണ്ടികാട്ടിയാണ് വീണ ചോദ്യമുന്നയിച്ചത്. താനിതെന്തിനാണ് അണിഞ്ഞിരുന്നത് എന്നറിയാമോ എന്നാണ് വീണ ജസ്ലയോടായി ചോദിച്ചത്. 'ഇതെന്റെ വിശ്വാസമാണ്. ഷൂട്ടിന് പോയാല്‍ പോലും ഞാനിത് മാറ്റിവെക്കാറില്ല. വിശ്വാസികളുടെ താല്‍പര്യങ്ങളെ ബഹിഷ്‌കരിക്കാന്‍ അവിശ്വാസികള്‍ക്ക് അധികാരമില്ല. ഒരു ലക്ഷം പേരെ എടുത്താല്‍ പത്തോ പതിനഞ്ചോ പേര്‍ കാണും അവിശ്വാസികള്‍. എവിടെയും ഭൂരിപക്ഷത്തിനാണ് പ്രാധാന്യം. ഉദാഹരണത്തിന് ക്യാപ്റ്റന്‍സി ടാസ്‌ക് നടക്കുമ്പോൾ എന്തുകൊണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആളെ തിരഞ്ഞെടുക്കുന്നു. അതുകൊണ്ട് തന്നെ എവിടെയും ഭുരിപക്ഷത്തിനാണ് പ്രാധാന്യം എന്നായിരുന്നു വീണയുടെപ്രതികരണം. എന്നാൽ ഇത്തരം വിഷയങ്ങൾ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ സംസാരിക്കാനാകില്ല എന്നായിരുന്നു ജസ്ലയുടെ മറുപടി. ന്യൂനപക്ഷത്തിന് രാജ്യത്ത് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുമുണ്ടെന്നും കേരളത്തിൽ എന്തിനായിരുന്നു ബീഫ് ഫെസ്റ്റ് നടത്തിയത് എന്നറിയാമോ എന്നും ജസ്ല വീണയോട് ചോദിച്ചു. . 'ഭൂരിപക്ഷത്തിന്റെ തീരുമാനം അംഗീകരിക്കുകയാണെങ്കില്‍ ഇവിടെ ബീഫ് നിരോധിക്കുകയായിരുന്നു വേണ്ടിയിരുന്നത് പക്ഷേ ഇവിടെ ഒരു ന്യൂനപക്ഷം അത് കഴിക്കുന്നവരുണ്ട്. ആദ്യം ഭരണഘടന പഠിക്കൂ' എന്നുമാണ് ജസ്ല വീണക്ക് മറുപടി നൽകിയത്. എന്നാൽ ഭരണ ഘടന പഠിച്ചിട്ടൊന്നുമല്ല താൻ ഇവിടെ വരെ എത്തിയതെന്നും ഭൂരിപക്ഷം മാത്രമേ എന്നും ജയിക്കും എന്നുമാണ് വീണ പ്രതികരിച്ചത്. എന്നാല്‍ നിങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് എന്തിനാണെന്നുപോലും തനിക്കറിയില്ലെന്നായിരുന്നു ജസ്ലയുടെ പ്രതികരണം. 'നിങ്ങള്‍ പല സ്ഥലത്തും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഇങ്ങനെ നേര്‍ക്കുനേരെ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. ഭരണഘടനയിലല്ല ദൈവത്തിലാണ് എന്റെ വിശ്വാസം. ഭര്‍ത്താവിനെ ദൈവത്തെപ്പോലെ പൂജിക്കുന്ന ഒരു പെണ്ണാണ് ഞാന്‍.താന്‍ 24 വയസ്സുള്ള ഒരു കൊച്ചുകുട്ടിയാ, ആദ്യം വളര് കുറച്ച്', വീണ ജസ്ലക്ക് ഉപദേശവും നൽകി. 'കുറേ തടി വെച്ച് സംസാരിച്ചിട്ട് കാര്യമില്ല', എന്നായിരുന്നു ഇതിന് ജസ്ല മറുപടി നൽകിയത്. ഉടൻ തന്നെ വീണ പൊട്ടിത്തെറിക്കുകയായിരുന്നു. ബോഡി ഷെയിമിങ് നടത്തരുത് എന്ന് പറഞ്ഞായിരുന്നു വീണ പൊട്ടിത്തെറിച്ചത്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം എന്നുകൂടി വീണ ജസ്ലക്ക് താക്കീത് നൽകി. താന്‍ നടത്തിയത് ബോഡി ഷെയ്മിംഗ് അല്ലെന്നും വളര് എന്ന് പറഞ്ഞതിന് മറുപടി പറഞ്ഞതാണെന്നും ജസ്ല മറുപടി നൽകി. കൂടാതെ നിങ്ങള്‍ കുലസ്ത്രീ പരിവേഷത്തില്‍ തന്നോട് സംസാരിക്കരുതെന്നും ജസ്ല പറഞ്ഞു. ഇതിൽ അങ്ങേയറ്റം പ്രകോപിതയായ വീണ കുലസ്ത്രീ എന്നൊന്നും തന്നെ വിളിക്കരുതെന്നും അതൊക്കെ നിങ്ങൾ ഫേസ്ബുക്കിൽ പറഞ്ഞാൽ മതി എന്നുമാണ് വീണ പൊട്ടിത്തെറിച്ചു കൊണ്ട് പ്രതികരിച്ചത്.
രംഗം രൂക്ഷമായപ്പോൾ പതുക്കെ മറ്റുള്ളവർ സംഘർഷത്തിൽ ഇടപെടാൻ തുടങ്ങി. ജസ്ലയോട് മിണ്ടാതിരിക്കൂ എന്ന് എലീന പറഞ്ഞപ്പോൾ തന്നോട് മാത്രം എല്ലാവരും മിണ്ടാതിരിക്കാൻ എന്തുകൊണ്ട് പറയുന്നു എന്നും വീണ എന്തിനാണ് തന്നോട് ഇത്തരത്തിൽ സംസാരിച്ചത് എന്ന് അറിയില്ല എന്നുമാണ് ജസ്ല പറഞ്ഞത്. തുടർന്ന് തെസ്നി ഖാൻ ജസ്ലയെ അവിടെ നിന്നും വിളിച്ചോണ്ട് പോകുകയും വീണ നായർ എന്തെങ്കിലും വിഷയത്തിൽ പൊട്ടിത്തെറിക്കാൻ കാത്തിരിക്കുകയായിരുന്നു എന്നും അതിനുള്ള അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചു എന്നുമാണ് തെസ്നി പറഞ്ഞത്. സ്ത്രീക്ക് എന്തിനാണ് ഇത്രയും അധികം സ്വാതന്ത്ര്യമെന്നും പുരോഗമനവാദം ഇത്തിരി ഓവറാണെന്നും വീണ നായരും ആര്യയും പ്രദീപുമടക്കമുള്ളവര്‍ മുൻപത്തെ ഒരു എപ്പിസോഡിൽ ചർച്ച നടത്തിയിരുന്നു. സ്ത്രീസമത്വത്തിനുവേണ്ടിയുള്ള ജസ്ലയുടെ വാദങ്ങളെ രൂക്ഷമായി പരിഹസിച്ചുകൊണ്ടുള്ള ചര്‍ച്ച നടന്നത് വീണ നായരുടെ നേതൃത്വത്തിൽ ആയിരുന്നു. ഇനി എന്ത് സമത്വമാണ് വേണ്ടത് എന്ന ചോദ്യത്തോടെ സാജു നവോദയയാണ് ഗ്രൂപ്പിലെ ചര്‍ച്ച ആരംഭിച്ചത്. തുടർന്ന് വീണ ചർച്ച ഏറ്റെടുക്കുകയായിരുന്നു. 'ഇതില്‍ക്കൂടുതല്‍ എന്ത് സമത്വമാണ് സ്ത്രീക്കും പുരുഷനും വേണ്ടത്? പാതിരാത്രിയില്‍ എന്തിനാണ് സ്ത്രീകൾ വഴിയിലിറങ്ങി നടക്കുന്നത്. 'ആണുങ്ങളുടെകൂടെ കള്ള് കുടിക്കുന്നു, സിഗരറ്റ് വലിക്കുന്നു, രാത്രിയിലിറങ്ങി നടക്കുന്നു, ഇതില്‍ക്കൂടുതൽ എന്ത് സമത്വമാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടത്, കുറേയെണ്ണങ്ങള് ഇറങ്ങിക്കോളും, സ്ത്രീസമത്വമെന്ന് പറഞ്ഞ്',ഇതൊക്കെയായിരുന്നു വീണയുടെ വാക്കുകൾ. എന്നാൽ ഇതൊക്കെ ജസ്ലയുടെ മുന്നിൽ പറയാൻ കഴിയുമോ എന്ന പ്രദീപിന്റെ ചോദ്യത്തിന് മുന്നിൽ കിട്ടാൻ താൻ കാത്തിരിക്കുകയാണ് എന്നായിരുന്നു വീണയുടെ മറുപടി. ഇതിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസത്തെ സംഘട്ടനം എന്ന് മനസ്സിലാക്കാം.
https://www.facebook.com/Malayalivartha