ശരീരം ഒരു അപകര്‍ഷതയും ആത്മനിന്ദയും കൂടാതെ സിനിമയുടെ വിനോദോപാധികളിലൊന്നാക്കി മാറ്റി നിറഞ്ഞു നിന്ന നായികമാര്‍ ഒരുപാട് പേരുണ്ട്. കടുത്ത നിരാശയില്‍ ജീവിതം ഇടയ്ക്ക് ഉപേക്ഷിച്ചവരുമുണ്ട്. സൗന്ദര്യം മങ്ങുമ്പോള്‍ മറവിയിലേക്ക് മുങ്ങി പോയി അസ്തമിച്ചവരുണ്ട്. ഇവയില്‍ ആദ്യത്തെ വഴി തിരഞ്ഞെടുക്കുകയും മൂന്നര പതിറ്റാണ്ടോളം തന്റെ ചുവടുകളും ,ശരീരതാളവും ഇടറാതെ നിലനിര്‍ത്തിയ നടിയാണ് ജ്യോതി ലക്ഷ്മി

ശരീരം ഒരു അപകര്‍ഷതയും ആത്മനിന്ദയും കൂടാതെ സിനിമയുടെ വിനോദോപാധികളിലൊന്നാക്കി മാറ്റി നിറഞ്ഞു നിന്ന നായികമാര്‍ ഒരുപാട് പേരുണ്ട്. കടുത്ത നിരാശയില്‍ ജീവിതം ഇടയ്ക്ക് ഉപേക്ഷിച്ചവരുമുണ്ട്. സൗന്ദര്യം മങ്ങുമ്പോള്‍ മറവിയിലേക്ക് മുങ്ങി പോയി അസ്തമിച്ചവരുണ്ട്. ഇവയില്‍ ആദ്യത്തെ വഴി തിരഞ്ഞെടുക്കുകയും മൂന്നര പതിറ്റാണ്ടോളം തന്റെ ചുവടുകളും ,ശരീരതാളവും ഇടറാതെ നിലനിര്‍ത്തിയ നടിയാണ് ജ്യോതി ലക്ഷ്മി.
ഒരു വനിതാ ദിനം കൂടി കടന്നുപോയി. ഇതുപോലുള്ള പ്രതിഭകളുടെ അധ്വാനത്തില്‍ കണ്ണീരില്‍ രക്തത്തില്‍ കൂടി പടുത്തുയര്‍ത്തിയതാണ് സിനിമയെന്ന് പലരും പലപ്പോഴും അനുസ്മരിക്കാറുകൂടിയില്ല. ശരീരപ്രദര്‍ശനത്തില്‍ ധാരാളിയെന്ന് വിമര്‍ശനമുയര്‍ന്നപ്പോഴും തന്റെ ശരീരമാണ് ,അതിന്റെ വഴക്കവും നിലകളുമാണ് തന്റെ തൊഴിലില്‍ മുഖ്യമെന്നും അത് തന്റെ ഇഷ്ടത്തില്‍ തന്നെ എന്നും അവര്‍ തുറന്നുപറഞ്ഞു. ക്ലാസിക്കല്‍ പരിശുദ്ധവും തിരനൃത്തം നികൃഷ്ടവുമെന്ന ഇരട്ടത്താപ്പില്ലായ്മ ജ്യോതി ലക്ഷ്മിയുടെ നിലപാടായി.
നര്‍ത്തകിയായി നിന്നുകൊണ്ട് തന്നെ അഭിനയ ജീവിതത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാം എന്ന പാഠം ആ ജീവിതത്തിലുണ്ട്.
ആ മുന്നേറ്റത്തില്‍ തന്റെ മികച്ച കഥാപാത്രങ്ങളെയൊക്കെയും മറന്നു കളയാന്‍ ജ്യോതി ലക്ഷ്മി മനപൂര്‍വ്വം ശ്രമിച്ചതാവില്ല. 'ജ്യോതി ലക്ഷ്മി'മാരുണ്ടാകുക എല്ലാക്കാലത്തും സിനിമയുടെ ആവശ്യമായിരുന്നു. ആ ആവശ്യത്തെ പ്രൊഫഷണലിസത്തോടെ ഉപയോഗിച്ചു എന്നതാണ് ജ്യോതി ലക്ഷ്മിയുടെ പ്രത്യേകത.അത് തന്നിലെ അഭിനേത്രിയെ ഒരു തരത്തില്‍ ബലികഴിച്ചു കൊണ്ടാണു താനും.! ജ്യോതിലക്ഷ്മി എന്ന നടിയുടെ പരക്കേ അറിയപ്പെടുന്ന ഒരു വിവരണമിതാണ്. പക്ഷെ അതിനെക്കാള്‍ ഏറെ അതിശക്തയാണ് ഈ നടി.
എം.ടി വാസുദേവന്‍ നായരുടെ ശക്തമായ പെണ്‍കഥാപാത്രങ്ങളില്‍ തിളങ്ങിയ ആദ്യ അഭിനേത്രികളില്‍ ഒരാളാണ് ജ്യോതി ലക്ഷ്മി. എം ടി ആദ്യമായി രചന നിര്‍വ്വഹിച്ച 'മുറപ്പെണ്ണി'ലും പിന്നീട് എഴുതിയ 'നഗരമേ നന്ദി' യിലും ശക്തമായ കഥാപാത്രമായിരുന്നു ജ്യോതി. ജ്യോതി ലക്ഷ്മിയെ അവ വിശ്വസിച്ചേല്‍പിച്ചത് സംവിധായകന്‍ എ.വിന്‍സെന്റായിരുന്നു.
അസാമാന്യ പ്രതിഭ കാണിച്ചിരുന്ന ജ്യോതിലക്ഷ്മി 1963ല്‍ 'പെരിയ ഇടത്തപെണ്ണ്' എന്ന എം ജി ആര്‍ - സരോജ ദേവി സിനിമയില്‍ 'വള്ളി ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സിനിമയില്‍ സജീവമാകുന്നത്. പ്രസന്നതയും കുസൃതിഛായയുമുള്ള മുഖവും കാറ്റു പോല്‍ അനായാസമായ ചലനങ്ങളും മെലിഞ്ഞ ശരീരഘടനയും ജ്യോതി ലക്ഷ്മിയുടെ പില്‍കാല രൂപത്തില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു.
ചലനവും നിലകളും മുദ്രകളും ഓരോ ഫ്രെയിമിലും പരിപൂര്‍ണതയോടെ കൊണ്ടുവരാന്‍ ജ്യോതി ലക്ഷ്മിക്കു കഴിഞ്ഞു ..ഗോപ്യമായ ശരീര കാമനകള്‍ക്കും രതിധ്വനികള്‍ക്കും പകരം കാഴ്ചാരതിയുടെ പുത്തന്‍ സാധ്യതകള്‍ പരീക്ഷിക്കപ്പെട്ടു.ആണ്‍നോട്ടത്തിന്റെ എല്ലാ കച്ചവടലാക്കോടെയുമാണ് സിനിമയില്‍ ജ്യോതി ലക്ഷ്മിയുടെ ശരീരത്തെ ക്യാമറ അടയാളപ്പെടുത്തിയത്. തന്നിലെ അഭിനയശേഷിയേക്കാളേറെ ശാരീരിക ഭംഗിക്കും നൃത്തച്ചുവടുകള്‍ക്കും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് തൊട്ടടുത്ത വര്‍ഷങ്ങളില്‍ തെലുങ്ക്, കന്നട, തമിഴ് സിനിമകളിലൂടെ ജ്യോതി ലക്ഷ്മി തെളിയിച്ചു.
എഴുപതുകള്‍ മുതല്‍ ഒന്നര പതിറ്റാണ്ടോളം തെന്നിന്ത്യന്‍ തിരശ്ശീലയെ തീപ്പിടിപ്പിച്ച അഭിനേത്രിയായി അവര്‍ . പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ,ഹിന്ദി ഭാഷകളിലായി മുന്നൂറോളം സിനിമകളില്‍ അവര്‍ നിറഞ്ഞു നിന്നു.
എം. ജി.ആര്‍, എന്‍. ടി.ആര്‍, നാഗേശ്വരറാവു, ജയശങ്കര്‍, ശിവാജി ഗണേശന്‍, പ്രേം നസീര്‍, ജയന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം ജ്യോതി ലക്ഷ്മി വേഷമിട്ടു. എം. ജി.ആര്‍, എന്‍. ടി.ആര്‍, ജയലളിത എന്നീ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പവുീ വേഷമിട്ട അപൂര്‍വ്വതയും ജ്യോതി ലക്ഷ്മിക്കുണ്ട്.
70 കളിലും 80 കളിലും ജ്യോതിലക്ഷ്മിയുടെ നൃത്തം മാത്രം മതിയായിരുന്നു കാണികളെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍. അവര്‍ക്കു വേണ്ടി മാത്രം ഗാനങ്ങളും ഗാനസന്ദര്‍ഭങ്ങളുമൊരുക്കി. തെലുങ്കില്‍ നായകനും നായികയും കഴിഞ്ഞാല്‍ ജ്യോതിലക്ഷ്മിയുടെ പേര് വലുതായി തിരശീലയില്‍ എഴുതപ്പെട്ടു. അനുജത്തി ജയമാലിനി കൂടി സിനിമയില്‍ സജീവമായതോടെ ജ്യോതി- ജയ സഖ്യം തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നര്‍ത്തകിമാരായി.
പിന്‍ഗാമികളായ ജയമാലിനി, വിജയലളിത, അനുരാധ, സില്‍ക്ക് സ്മിത, ഡിസ്‌കോ ശാന്തി തുടങ്ങിയവര്‍ക്ക് മറികടക്കാനുള്ള ഏറ്റവും വലിയ വെല്ലുവിളിയും ജ്യോതി ലക്ഷ്മി തന്നെയായിരുന്നു. ചെറുപ്പം മുതല്‍ ഭരതനാട്യം പഠിച്ച ജ്യോതിലക്ഷ്മിക്ക്, അതിന്റെ ചിട്ടവട്ടങ്ങളെ ഭേദിച്ചു കൊണ്ട് അറേബ്യന്‍ ബെല്ലി ഡാന്‍സ് ഉള്‍പടെയുള്ള ഏത് നൃത്ത ശൈലിയും ഉള്‍ക്കൊള്ളാനായി.
കണ്ടംപററി നൃത്തമോ, സിനിമയ്ക്കാവശ്യമുള്ള ഫ്രീസ്‌റ്റൈലോ എന്തുമാവട്ടെ ,അഭിനയിക്കാനും ശരീരവഴക്കത്തോടെ അവതരിപ്പിക്കാനും അവര്‍ക്കു കഴിഞ്ഞു.ഇവയില്‍ പലതും സിനിമാ സന്ദര്‍ഭങ്ങളില്‍ , അശ്ലീലഛായയുള്ളതായിരുന്നെങ്കിലും ആത്മാര്‍ത്ഥമായി അവതരിപ്പിക്കുക എന്നതായിരുന്നു ജ്യോതി ലക്ഷ്മിയുടെ രീതി. നൃത്തം കൊണ്ട് കാണിയെ കയ്യിലെടുക്കാനുള്ള കഴിവ് കാലങ്ങള്‍ക്കപ്പുറവും അവസാനിച്ചിട്ടില്ല എന്നതിന് രജനികാന്തിനൊപ്പമുള്ള മുത്തു ,വിക്രമിനൊപ്പമുള്ള സേതു എന്നീ ചിത്രങ്ങള്‍ തെളിവാണ്.
തെന്നിന്ത്യയാകെ 'ജ്യോതി തരംഗം ' അലയടിച്ചു തുടങ്ങിയ എഴുപതുകളില്‍ മലയാള സിനിമയും അവരിലെ അഭിനേത്രിയെ സൗകര്യപൂര്‍വ്വം മറക്കുകയായിരുന്നു. പകരം കാണിയെ ആകര്‍ഷിക്കാനുള്ള നൃത്തരംഗങ്ങളിലേക്ക് മാത്രമായി അവരെ ക്ഷണിക്കുകയും ചെയ്തു.
കുഞ്ഞുലക്ഷ്മിയേയും കൊച്ചമ്മിണിയേയും അവതരിപ്പിച്ച പഴയ ജ്യോതി ലക്ഷ്മിയുടെ പില്ക്കാല രൂപ, മനോഭാവമാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. ആലിബാബയും നാല്പത് കള്ളന്മാരും, മനുഷ്യമൃഗം ,പാലാട്ട് കുഞ്ഞിക്കണ്ണന്‍, തടവറ, സഞ്ചാരി തുടങ്ങിയ സിനിമകളില്‍ നൃത്തരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജ്യോതി ലക്ഷ്മി, കാണിയുടെ കാഴ്ചയെ തൃപ്തിപ്പെടുത്തുന്ന നയനഭോഗവസ്തുവായി എന്നതാണ് നേര്. അപ്പോഴും തന്റെ സമാനതകളില്ലാത്ത നൃത്തച്ചുവടുകള്‍കൊണ്ട് അത്ഭുതം കാണിച്ചു അവര്‍.
ജയന്‍ പൗരുഷ പ്രതീകമായി ഉദിച്ചുയര്‍ന്ന കാലത്ത് ആണത്ത പ്രതിനിധാനത്തിന്റെ സമതുലനത്തിനായി, അത്തരം ആക്ഷന്‍, സാഹസിക സിനിമകളുടെ ആരാധകക്കൂട്ടങ്ങള്‍ക്കായി ഉള്‍പ്പെടുത്തപ്പെട്ട നര്‍ത്തകിമാരില്‍ ഒരാള്‍ ജ്യോതി ലക്ഷ്മിയായിരുന്നു. ആവേശം, തടവറ, സഞ്ചാരി,മനുഷ്യമൃഗം തുടങ്ങിയ ജയന്‍ ചിത്രങ്ങള്‍ ആണ്‍കാഴ്ചയുടെ വിജയ സമവാക്യങ്ങളില്‍ പിറന്നവയാണ്.
ഒറ്റ ഗാനരംഗമാണെങ്കില്‍ പോലും സിനിമയുടെ മസാല സ്വഭാവത്തിന് അവരുടെ സാന്നിധ്യവും ആവശ്യമായിരുന്നു.തന്റെ അഭിനയജീവിതത്തെ ഇത്ര ഹ്രസ്വകാലത്തിനുള്ളില്‍ കീഴ്‌മേല്‍ മറിച്ച് മുന്നോട്ടു പോയ മറ്റൊരു അഭിനേത്രി തെന്നിന്ത്യയിലുണ്ടായിട്ടില്ല.
തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ മികച്ച തുടക്കവും കഥാപാത്രങ്ങളും ലഭ്യമായിട്ടും ആ ധാരയില്‍ നിന്ന് പൂര്‍ണമായി മാറി തന്റെ അഭിനയ ജീവിതത്തെ മാറ്റിപ്പണിയുകയാണ് ജ്യോതി ലക്ഷ്മി ചെയ്തത്. കച്ചവട സിനിമ ഉല്പാദിപ്പിക്കുന്ന അഭിരുചികളോട് ചേര്‍ന്ന് നിന്ന് ,തന്റെ ദശകത്തില്‍ മുന്‍ നിരയിലെത്താന്‍ ജ്യോതി ലക്ഷ്മിക്കായി. തന്നില്‍ നിന്ന് എന്താണോ കാണികൾ പ്രതീക്ഷിക്കുന്നത് അതിനപ്പുറം അവര്‍ നല്‍കി.
കാണികളുടെ വിസിലടികളും കയ്യടികളും തിയറ്ററുകളില്‍ നിറച്ചു കൊണ്ട്, കാമനകളുടെ വിഭവമാകാൻ കാരണക്കാരിയായി. അല്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ ഗാന നൃത്തരംഗങ്ങള്‍ കാര്യമായി ഉപയോഗിക്കപ്പെട്ടതു തന്നെ സാമൂഹ്യകാമനകളുടെ ദൃശ്യപൂരണത്തിനാണ്. കാണികളുടെ ആര്‍ത്തികള്‍ തൃപ്തിപ്പെടുംവിധം മുഴുപ്പോടെ ,ചരക്കുവല്ക്കരിക്കപ്പെട്ട പെണ്‍ശരീരങ്ങള്‍ സിനിമയുടെ വാണിജ്യവിജയത്തില്‍ നിര്‍ണായകമായി.
ഈ താരങ്ങളും അവരുടെ 'ഐറ്റം നമ്പറുകളും' സിനിമ ഉപഭോഗം ചെയ്യുന്ന സാമൂഹ്യചുറ്റുപാടുകളുടെയും വിപണിയുടെയും ആവശ്യമായിരുന്നു എന്ന് ഇക്കാലം തിരിച്ചറിയുന്നുണ്ട്. എന്തൊക്കെ തന്നെയായായാലും ജ്യോതിലക്ഷ്മി എന്ന മികച്ച നായിക, നര്‍ത്തകി സിനിമാമേഖലയിലൂടെ ഒരു തലമുറയ്ക്ക് മുന്നില്‍ കാഴ്ചവച്ചത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. എന്നിട്ടും മലയാള സിനിമ അവരെ അര്‍ഹിക്കുന്ന രീതിയില്‍ ആദരിച്ചോ എന്ന ചോദ്യം ബാക്കിയാവുകയാണ്.
https://www.facebook.com/Malayalivartha

























