പെണ്ണിന്റെ ചന്തവും കണ്ണീരും മലയാള തിരശ്ശീലയുടെ വാണിജ്യ നിയമങ്ങളായി തീര്‍പ്പുകല്പിക്കപ്പെട്ട കാലത്തായിരുന്നു കമലാദേവിയുടെ സിനിമാപ്രവേശം. മലയാള സിനിമയിലെ മികച്ച താരങ്ങളായ ശാരദ, ജയഭാരതി, ഷീല തുടങ്ങിയവര്‍ ഉദിച്ചുയര്‍ന്ന കാലത്ത് മലയാളത്തിരയിലെത്തിയ നായിക

ഹു ഡിസൈഡ്‌സ് ദ എക്‌സ്പയറി ഡേറ്റ് ഓഫ് എ വുമണ്‍സ് ഡ്രീംസ്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ ശക്തമായ കഥാപാത്രവുമായി മടങ്ങി വന്നപ്പോള്‍ ഈ ചിന്തയും കേരളം ഏറ്റെടുത്തു. ഇപ്പോഴിതാ ആര്‍ക്കും ഒരു സ്ത്രീയുടെ സ്വപ്‌നത്തിന് കാലാവധിയും പരിധിയും നിര്‍ണയിക്കാനാകില്ലെന്നും അത് മുന്നോട്ട് തന്നെയെന്നും സ്വന്തം ജീവിതത്തിലൂടെ, കലയിലൂടെ , അനുഭവത്തിലൂടെ ഉറക്കെ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു വാര്യര്‍ എന്ന മകളും ഗിരിജാ വാര്യര്‍ എന്ന അമ്മയും.
സമാനമായി നിരവധി പേരുണ്ട്. അങ്ങനെ ജീവിതത്തില്‍ നിലപാടുകളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് ബിഗ് സല്യട്ട് പറഞ്ഞുകൊണ്ട് ഒരു പ്രതിഭയിലേയ്ക്ക് പോകാം. കമലാ ദേവി. അഭിനയത്തിലെ തന്റെ കഴിവിന് മികവിന് ഒരു കുറവും വന്നിട്ടില്ലെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ്, പുരുഷപ്രഭയില്‍ മുങ്ങി കുളിക്കുന്ന മലയാള സിനിമയില്‍ എന്താണ് ഒരു സ്ത്രീയുടെ അഭിനയമികവ് എന്ന് തെളിയിച്ചുകൊടുത്ത മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരികളിലൊരാള്‍.
മലയാള സിനിമയെ സംബന്ധിച്ച് പെണ്ണിന്റെ ചന്തവും കണ്ണീരും മലയാള തിരശ്ശീലയുടെ വാണിജ്യ നിയമങ്ങളായി തീര്‍പ്പുകല്പിക്കപ്പെട്ട കാലത്തായിരുന്നു കമലാദേവിയുടെ സിനിമാപ്രവേശം. മലയാള സിനിമയിലെ മികച്ച താരങ്ങളായ ശാരദ, ജയഭാരതി, ഷീല തുടങ്ങിയവര്‍ ഉദിച്ചുയര്‍ന്ന കാലത്ത് മലയാളത്തിരയിലെത്തിയ നായിക.
വട്ടമുഖം. വിടര്‍ന്ന കണ്ണുകള്‍. നെറ്റിയില്‍ അല്പം ചുരുണ്ട ഇടതൂര്‍ന്ന മുടി, രൂപഭംഗിയുള്ള ശരീരഘടന, മനോഹരമായ ചിരി, ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം. രൂപലാവണ്യത്തില്‍ മാത്രമല്ല അഭിനയശേഷിയിലും അവരുടെ മികവ് സിനിമാ ചരിത്രം വെളിപ്പെടുത്തുന്നു.
1965 ല്‍ നായികയായ കമലാദേവി 1969 വരെ നാലു വര്‍ഷക്കാലം സത്യന്‍, പ്രേം നസീര്‍, മധു, ജേസി, ഷീല, ഉഷാകുമാരി, സുകുമാരി, കെ.വി ശാന്തി തുടങ്ങിയ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പവും ജെ.ഡി തോട്ടാന്‍, രാമു കാര്യാട്ട്, കെ.എസ് സേതുമാധവന്‍ ,പി .എ തോമസ്, പി.സുബ്രമണ്യം, എം .കൃഷ്ണന്‍ നായര്‍ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ സിനിമകളിലും നായികാവേഷമിട്ടാണ് സ്ഥാനം ഉറപ്പിച്ചത്.
പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം അടുത്ത തലമുറയ്‌ക്കൊപ്പം രംഗത്ത് വന്നപ്പോഴും നടന മികവുകൊണ്ട് കാലഹരണ ഭീഷണിയെ അതിജീവിക്കുന്നത് അത്ഭുതത്തോടെ കാണാം. തമിഴ്‌നാട്ടില്‍ ഹോമിയോ ഡോക്ടര്‍ ആയി ജോലി ചെയ്ത മലയാളി കൃഷ്ണന്‍ നായരുടേയും മദിരാശിക്കാരിയായ സ്‌കൂള്‍ അധ്യാപിക രാജമ്മയുടേയും മകളായാണ് കമലയുടെ ജനനം.
ചെറുപ്പം മുതലേ നൃത്തത്തില്‍ പരിശീലനം നടത്തിയ കമലയ്ക്ക്, അഛനുണ്ടായിരുന്ന വിപുലമായ സമൂഹ്യ ,രാഷ്ട്രീയ ,സാംസ്‌കാരിക സൗഹൃദങ്ങളാണ് സിനിമയിലേക്കുള്ള വഴിയൊരുക്കിയത്.തമിഴ്‌നാട്ടില്‍ തന്നെ ജനിച്ചു വളര്‍ന്ന, മലയാളഭാഷയോ ജീവിതരീതിയോ പരിചയിക്കാതെ കമലാദേവിക്ക് ആ കുറവ് വലിയൊരു നഷ്ടവും ജീവിതത്തില്‍ വരുത്തിവെച്ചു.
എത്ര വൈകാരികമായ സംഭാഷണങ്ങളും അതിന്റെ അര്‍ത്ഥമറിഞ്ഞ് കൃത്യമായ അളവില്‍ ലിപ് മൂവ്‌മെന്റ് കൊടുക്കാന്‍ അഭിനയ ജീവിതത്തിലുടനീളം കമലാദേവി അതീവ ജാഗ്രത പുലര്‍ത്തി. വാക്കുകളുടെ ഉച്ചാരണം, വേഗത, ഭാവം എന്നിവയിലുള്ള കണിശത, ഡബിങ്ങ് കലാകാരികള്‍ക്ക് പൂര്‍ണതയോടെ ഉപയോഗപ്പെടുത്താന്‍ സാധിച്ചു. മാത്രവുമല്ല ഒരു പക്ഷെ, ശാരദ കഴിഞ്ഞാല്‍ കഥാപശ്ചാത്തലങ്ങളോട്, സന്ദര്‍ഭങ്ങളോട് ഇത്രയേറെ സ്വാഭാവികമായി ഇഴുകി ചേരാനുള്ള കഴിവ് പ്രദര്‍ശിപ്പിച്ച അഭിനേത്രി കമലാ ദേവിയായിരിക്കും.
നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ഗാനരചയിതാവ് , ഡബിങ്ങ് ആര്‍ട്ടിസ്റ്റ് തുടങ്ങി സിനിമയുടെ എല്ലാമേഖലകളിലും തിളങ്ങി നിന്ന ഒ.രാമദാസ് ,കമലാ ദേവിയുടെ ജീവിത പങ്കാളിയായി വന്നതോടെ അഭിനയജീവിതത്തില്‍ നിന്ന് നീണ്ട അവധിയെടുത്തു.ഒരു പിടി മികച്ച അഭിനേത്രികള്‍ സിനിമയിലേക്ക് കടന്നു വരികയും പ്രശസ്തിയുടെ പുതുഗാഥകള്‍ രചിക്കുകയും ചെയ്തപ്പോള്‍, ഹ്രസ്വകാലം കൊണ്ടു തന്നെ കമലാദേവി മറവിയുടെ മറു ജീവിതത്തിലായി.
കാല്‍ നൂറ്റാണ്ടിന് ശേഷം മലയാള സിനിമകളില്‍ കമലാദേവിയെ പ്രേക്ഷകര്‍ കണ്ടു. ഭര്‍ത്താവിനോ മകനോ കീഴ്‌പ്പെട്ട് നില്‍ക്കുന്ന ,സാധ്വിയായ അമ്മവേഷങ്ങളാണ് രണ്ടാം വരവില്‍ കമലാദേവിക്ക് ലഭിച്ചത്. സവര്‍ണതയും പുരുഷാധികാരഘോഷണവും സിനിമയെ ഗ്രസിച്ച കാലവുമായിരുന്നു അത്. ആ കാലത്തിനോട് ചേര്‍ന്ന തിരസ്വരൂപമായി കാരുണ്യത്തിലും സ്‌നേഹത്തിലും കമലാ ദേവി. പക്ഷെ നീണ്ട ഇടവേള തന്നിലെ അഭിനേത്രിക്ക് ഒരു കുറവും വരുത്തിയിട്ടില്ല എന്ന് കാണിച്ചു തരികയായിരുന്നു അവര്‍. മാറിയ സിനിമാ നിര്‍മാണ അഭിനയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും മലയാളത്തിലെ മികച്ച നടന്മാര്‍ക്കൊപ്പം വേഷങ്ങള്‍ ചെയ്യാനും അവര്‍ക്ക് സാധിച്ചു.
സി.വി ബാലകൃഷ്ണന്റെ രചനയില്‍ പിറന്ന കാറ്റത്തൊരു പെണ്‍പൂവില്‍ തിലകന്റെ ഭാര്യയായി തകര്‍ത്തഭിനയിച്ചു. മുക്കുത്തിയിട്ട്, മുടി പകുത്ത് വാര്‍ന്നു കെട്ടി, കരിമണി മാലയിട്ട്, നെറ്റിയില്‍ ചുവന്ന പൊട്ടും സിന്ദൂരവുമിട്ട്, ചക്കിലാട്ടി എണ്ണ വില്പന നടത്തുന്ന ചെട്ടിയാര്‍ ജനവിഭാഗത്തിലൊരാളായി തോന്നുംവിധം താദാത്മ്യപ്പെട്ടാണ് കമലാദേവി ഓരോ സീനിലും പ്രത്യക്ഷപ്പെടുന്നത്.
2002 ല്‍ ഒരിക്കല്‍ കൂടി നടന്‍ മുരളിക്കൊപ്പം കമലാദേവി ശക്തമായ കഥാപാത്രമവതരിപ്പിച്ച സിനിമയാണ് എ.ആര്‍ കാസിം സംവിധാനം ചെയ്ത 'നീലാകാശം നിറയെ '. നിലവാരമുള്ള പ്രകടനങ്ങള്‍ തുടര്‍ച്ചയായി കാഴ്ചവെച്ചിട്ടും തന്റെ സമകാലീനരായ പല അഭിനേത്രികളെയും പോലെ ആഘോഷിക്കപ്പെട്ടില്ല കമലാദേവി.
താരപ്രഭയോടുള്ള താല്പര്യമില്ലായ്മയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പമുളള ജീവിതം നല്കുന്ന സംതൃപ്തിയുമാവാം ഈ പിന്മാറ്റത്തിന് കാരണം. അഭിനേത്രികള്‍ തന്റെ തട്ടകംവിട്ട് പൊടുന്നനെ പിന്‍വാങ്ങുമ്പോള്‍ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്ലാതെ എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നു കാണാറെയില്ല.
അതുവരെ ചെയ്തു വെച്ച കഥാപാത്രങ്ങളുടെ മികവും തികവുറ്റ തിരസാന്നിധ്യവും കൊണ്ട് ഈ പിന്‍മാറ്റങ്ങള്‍ സിനിമാ കാണിക്ക് നല്കിയ വലിയ നഷ്ടങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം തെളിയുന്ന മുഖങ്ങളിലൊന്നാണ് കമലാദേവിയുടേത്.
https://www.facebook.com/Malayalivartha

























