'എന്റെ പിറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകൻ ചേട്ടന് രസമായിരുന്നു. ഒരിക്കൽ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭർത്താവിനെ കുറിച്ച് മോശം പറഞ്ഞു...' ആ ആരോപണം ലളിതയ്ക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല... പിന്നെ സംഭവിച്ചത് മറ്റൊന്ന്

മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രിയും അങ്ങനെ ആരാധകരെ കണ്ണീരിലാഴ്ത്തി അരങ്ങൊഴിഞ്ഞു. മറ്റാർക്കും പകർന്നാടാൻ കഴിയാത്ത തരത്തിൽ കിട്ടിയ വേഷങ്ങളെല്ലാം ഗംഭീരമാക്കിയാണ് അവർ യാത്രയായിരിക്കുന്നത്. കരഞ്ഞും കരയിച്ചും ചിരിച്ചും ചിരിപ്പിച്ചും മലയാളി സ്ത്രീത്വത്തിന്‍റെ ഭാവങ്ങള്‍ ആവാഹിച്ച മലയാള സിനിമയിലെ ഒരമ്മ കൂടി പടിയിറങ്ങിപ്പോവുകയാണ്.
കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന കെപിഎസി ലളിത ഇന്നലെ രാത്രി 11 മണിയോടെ തൃപ്പൂണിത്തറയിലെ സ്വവസതിയിലാണ് അന്തരിച്ചത്. നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അങ്ങനെ ആർക്കും പകരം വയ്ക്കാനാകാത്ത അമ്മയായി ലളിതാമ്മ മടങ്ങുമ്പോൾ നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്.
ആരെയും കണ്ണീരണിയിക്കും കഥകൾക്കൊപ്പം ധീരതയുടെ മറുഭാഗവും ഇവിടെ കാണുവാൻ കഴിയും. നിരവധി സിനിമകളിലാണ് കെപിഎസി ലളിതയും തിലകനൊപ്പം ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. എന്നാൽ, ഇരുവർക്കുമിടയിൽ പ്രേക്ഷകർക്ക് അറിയാത്ത ഒരു വലിയ പിണക്കത്തിന്റെ കഥയുണ്ടായിരുന്നുവെന്ന ഒരു വാർത്തയാണ് വരുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് അഭിമുഖത്തിലായിരുന്നു കെപിഎസി ലളിതയുടെ ഈ തുറന്നു പറച്ചിൽ.
'എന്റെ പിറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകൻ ചേട്ടന് രസമായിരുന്നു. ഒരിക്കൽ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭർത്താവിനെ കുറിച്ച് മോശം പറഞ്ഞു. ഭരതേട്ടൻ ജാതി കളിക്കുന്ന ആളെന്നായിരുന്നു തിലകൻ ചേട്ടന്റെ ആരോപണം. അന്ന് എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ ചേട്ടൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അടിയിൽ കലാശിക്കുമായിരുന്നു.
ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകൻ ചേട്ടൻ പറഞ്ഞു ഇതു രണ്ടും ഒന്നിക്കുന്ന കാലത്തേ നിന്നോട് ഇനി മിണ്ടൂവെന്ന്. നിങ്ങളെ കുഴിയിൽ കൊണ്ടുവച്ചാൽ പോലും മിണ്ടാൻ വരത്തില്ലെന്ന് ഞാനും പറഞ്ഞു. സ്ഫടികത്തിൽ അഭിനയിക്കുമ്പോഴും ഞങ്ങൾ മിണ്ടില്ലായിരുന്നു. കോമ്പിനേഷൻ സീനിൽ അഭിനയിക്കുമ്പോൾ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ അത് സംവിധായകൻ ഭദ്രനോട് പറയുമായിരുന്നു. അനിയത്തിപ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്." എന്നും അവർ പറയുകയുണ്ടായി.
അതേസമയം, 1947 മാർച്ച് പത്തിന് കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻ നായരുടെയും ഭാർഗവി അമ്മയുടെയും മകളായി ജനിച്ചു. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. രാമപുരത്തെ സ്‌കൂളിൽ വച്ച് 'പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ...' എന്ന വിപ്ളവഗാനത്തിന് ചുവടുവച്ചായിരുന്നു കലാരംഗത്തേക്ക് വന്നത്.പത്താം വയസിൽ ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യിലൂടെ നാടകരംഗത്തെത്തി. കെ പി എ സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ പി എ സി ലളിതയാവുന്നത്. ചുരുങ്ങിയ കാലംകൊണ്ട് നാടകവേദികളിൽ ശ്രദ്ധനേടി. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969 ൽ കെ എസ് സേതുമാധവൻ സിനിമയാക്കിയപ്പോൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകൻ, വാഴ്‌വേ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്തും നിറസാന്നിദ്ധ്യമായി. സഹനായിക വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്.അറുനൂറിലേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടുതവണ നേടി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊൻമാൻ, ആരവം, അമരം, കടിഞ്ഞൂൽ കല്യാണം,ഗോഡ്ഫാദർ, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി. ടിവി സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 'കഥ തുടരും' എന്ന ആത്മകഥ രചിച്ചു. മക്കൾ: സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ, ശ്രീക്കുട്ടി.
https://www.facebook.com/Malayalivartha



























