'ആണുങ്ങള്‍ ആണ്, ആള്‍ക്കാരാണ്. അവര്‍ പലതും ചോദിക്കും. ഒരു അഭിമുഖത്തില്‍ തന്നോട് പലതും ചോദിക്കുന്നില്ലേ. അതിനോട് തനിക്ക് പല തരത്തില്‍ പ്രതികരിക്കാം. നമ്മള്‍ അതിനോട് പ്രതികരിക്കുന്ന രീതി പോലെയിരിക്കും. തന്നോടാണ് ചോദിക്കുന്നതെന്ന് വെച്ചാല്‍ താനത് വലിയ പ്രശ്‌നമാക്കാന്‍ പോകില്ല. അങ്ങേരൊരു ചോദ്യം ചോദിച്ചു, എന്റെ ഉത്തരം ഞാന്‍ പറയും. അത്രയേ ചെയ്യുകയുളളൂ...' നടൻ വിനായകൻ നടത്തിയ പ്രസ്താവനയിൽ അഭിപ്രായം വ്യക്തമാക്കി നടി ഗായത്രി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീടൂ ക്യാംപെയ്നുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ പ്രസ്താവന വലിയ വിവാദമാണ് നടന്നുവരുന്നത്. പാർവ്വതി തിരുവോത്തും റിമ കല്ലിങ്കലും അടക്കമുളളവർ വിനായകനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വിനായകനെ പിന്തുണച്ചും അഭിപ്രായ പ്രകടനങ്ങൾ ഉയർന്നുവരുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ വിനായകനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടി ഗായത്രി സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ്. ആണുങ്ങൾ പലതും ചോദിക്കുമെന്നും അതിനോട് നമ്മൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യമെന്നും ഗായത്രി മൂവി മാൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.
ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ:
വിനായകന്‍ പറഞ്ഞത് കുറച്ച് അരോചകം തന്നെയാണ്. കാരണം അത് സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. കണ്ട ഉടനെ അങ്ങനെ ചോദിക്കുകയാണെങ്കില്‍ അത് ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. പക്ഷെ അങ്ങനെ ചോദിച്ചത് കൊണ്ട് നമ്മള്‍ ഭയങ്കരമായി പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
ആണുങ്ങള്‍ ആണ്, ആള്‍ക്കാരാണ്. അവര്‍ പലതും ചോദിക്കും. ഒരു അഭിമുഖത്തില്‍ തന്നോട് പലതും ചോദിക്കുന്നില്ലേ. അതിനോട് തനിക്ക് പല തരത്തില്‍ പ്രതികരിക്കാം. നമ്മള്‍ അതിനോട് പ്രതികരിക്കുന്ന രീതി പോലെയിരിക്കും. തന്നോടാണ് ചോദിക്കുന്നതെന്ന് വെച്ചാല്‍ താനത് വലിയ പ്രശ്‌നമാക്കാന്‍ പോകില്ല. അങ്ങേരൊരു ചോദ്യം ചോദിച്ചു, എന്റെ ഉത്തരം ഞാന്‍ പറയും. അത്രയേ ചെയ്യുകയുളളൂ.
അത്തരം ചോദ്യം ഒരിക്കലും മീടൂ ആയിട്ട് കൂട്ടാന്‍ പറ്റില്ല. മറ്റൊന്ന് സ്ത്രീകളുടെ ആറ്റിട്യൂഡ് അനുസരിച്ചിരിക്കും. സ്‌ട്രോംഗ് ആയി നില്‍ക്കുന്ന ഒരു പെണ്ണിന്റെ അടുത്ത് പോയി ആരും അത് ചോദിക്കുമെന്ന് തോന്നുന്നില്ല. ഇവരോട് ചോദിക്കാം എന്നുളള തോന്നല്‍ ഉളളവരോടാണ് ആണുങ്ങള്‍ അങ്ങനെ ചോദിക്കുന്നത് എന്നാണ് താന്‍ കരുതുന്നത്. ഒരാളെ കണ്ടാല്‍ അറിയാമല്ലോ താല്‍പര്യമുണ്ടോ എന്ന്.
മീ ടൂ ക്യാംപെയ്ന്‍ നല്ലതാണ്. പക്ഷേ കഴിവതും നമ്മള്‍ തന്നെ കൈകാര്യം ചെയ്ത് വിടുന്നതാണ് നല്ലത്. ഒരാള്‍ വന്ന് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ നോ ചേട്ടാ എന്ന് പറഞ്ഞ് വിടുകയാണ് നല്ലത്. പണ്ട് പെണ്‍കുട്ടികള്‍ക്ക് അങ്ങനെ പ്രതികരിക്കാനുളള ധൈര്യം ഉണ്ടായിരുന്നില്ല. അപ്പോള്‍ ചിലപ്പോള്‍ വഴങ്ങിപ്പോയെന്ന് വരാം. സിനിമ കിട്ടാമോ മറ്റോ വഴങ്ങിയിട്ടുണ്ടാകാം.
പക്ഷേ പിന്നീടാവും ചിന്തിക്കുക അന്ന് താന്‍ എന്തിന് അങ്ങനെ ചെയ്തു എന്ന്. അന്ന് പ്രതികരിക്കാമായിരുന്നില്ലേ എന്ന് ചിന്തിക്കും. അപ്പോഴാണ് ഇവര്‍ രംഗത്തേക്ക് വരുന്നത്. രണ്ട് പേരുടേയും പൂര്‍ണ സമ്മതത്തോടെയാണ് ബന്ധമെങ്കില്‍ പിന്നീട് മീ ടൂ ചെയ്യുന്നത് ശരിയല്ല. അതില്‍ പെണ്‍കുട്ടിയുടെ ഭാഗത്താണ് തെറ്റ്. കാരണം അന്നതിന് സമ്മതിച്ചിട്ടല്ലേ.എന്നാല്‍ എന്തെങ്കിലും ഒരു നിസ്സഹായമായ അവസ്ഥയിലോ ട്രാപ്പിലായിപ്പോയതോ മറ്റോ ആണ്, അന്ന് അത് പറയാനുളള ധൈര്യം ഉണ്ടായില്ല എങ്കില്‍ പിന്നീട് അത് പറയുന്നതില്‍ കുഴപ്പമില്ല' എന്നും ഗായത്രി പറയുകയുണ്ടായി.
അതേസമയം ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് നടന്‍ വിനായകന്‍ ഇത്തരത്തിൽ വിവാദ പ്രസ്താവന നടത്തിയത്. വിനായകന് എതിരെ ഉയര്‍ന്ന മീ ടൂ ആരോപണത്തെ കുറിച്ചുളള ചോദ്യത്തിനായിരുന്നു മറുപടി നൽകിയത്.
പത്രപ്രവർത്തകൻ മീ ടൂ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇത്തരത്തിൽ വിവാദ പ്രസ്താവന നടത്തിയത്. ഒരു പെണ്ണുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യുമെന്ന് വിനായകനോട് ചോദിച്ചു.
താന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ആ പത്ത് പേരോടും താനാണ് അങ്ങോട്ട് ചോദിച്ചത് എന്നുമാണ് വിനായകന്‍ പറഞ്ഞത്. അതാണ് മീ ടൂ എങ്കില്‍ താന്‍ ഇനിയും ചോദിക്കുമെന്നും വിനായകന്‍ പറയുകയുണ്ടായി. ഇതിനുപിന്നാലെ വിനായകന്റെ വാക്കുകള്‍ക്കെതിരെ വലിയ വിമര്‍ശനം ആണ് ഉയര്‍ന്നത്.
https://www.facebook.com/Malayalivartha



























