ഫോണില്‍ നിന്ന് നീക്കിയ 12 വാട്സാപ്പ് ചാറ്റുകളില്‍ ഒന്ന് ഇറാന്‍ സ്വദേശിയുടേത്, ദിലീപിന്റെ ഒട്ടേറെ മലയാള സിനിമകള്‍ ഗുല്‍ച്ചൻ ഇറാനില്‍ മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിച്ചു, ദിലീപിന് വീണ്ടും കുരുക്ക് മുറുക്കി അന്വേഷണ സംഘം, ഗുല്‍ച്ചനുമായുള്ള ബന്ധം ഊരാക്കുടുക്കിലേക്ക്...!

ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തതായി ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുംബൈയിലെ സ്വകാര്യ ലാബിൽ കൊണ്ടുപോയിട്ടായിരുന്നു ചില ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചത്. ഇതു കൂടാതെ ദിലീപിന്റെ കൈയ്യിലെ മറ്റൊരു ഫോണിൽ നിന്നുള്ള വിവരങ്ങൾ സായ് ശങ്കർ നീക്കിയതായും അന്വേഷണ സംഘം കണ്ടെത്തി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ 12 വാട്സാപ്പ് ചാറ്റുകളില്‍ ഒന്ന് ഇറാന്‍ സ്വദേശി ഗുല്‍ച്ചന്റെയാണെന്ന് കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന് പിന്നിൽ ക്രൈംബ്രാഞ്ചാണ്. ഇറാന്‍ സ്വദേശി ഗുല്‍ച്ചന്റെ വാട്സാപ്പ് സംഭാഷണങ്ങളാണ് ദിലീപിന്റെ ഫോണില്‍ നിന്ന് മായ്ച്ച് കളഞ്ഞ 12 വാട്സാപ്പ് ചാറ്റുകളില്‍ ഒന്ന്.
ദിലീപിന്റെ ഒട്ടേറെ സിനിമകള്‍ ഇയാള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഇയാള്‍ മലയാള ചിത്രങ്ങള്‍ ഇറാനില്‍ മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിക്കുന്നയാളാണെന്ന് ഇതോടെ അന്വേഷണത്തില്‍ വ്യക്തമായി.ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച ചാറ്റുകളില്‍ യുഎഇ പൗരന്റെ സംഭാഷണവുമുണ്ട്. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ചാറ്റുകള്‍ നീക്കിയത്. ഇയാള്‍ ദുബായില്‍ ബിസിനസ് നടത്തുകയാണ്.
നശിപ്പിച്ച ചാറ്റുകളിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുടെ സംഭാഷണവുമുണ്ട്. വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ചാറ്റുകള്‍ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘ പറയുന്നു. ഈ ചാറ്റുകള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമെ ദിലീപിന്റെ അളിയന്‍ സുരാജ്, ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍ ദുബായിലെ സാമൂഹികപ്രവര്‍ത്തകന്‍ തൃശ്ശൂര്‍ സ്വദേശി നസീര്‍ എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ദേ പൂട്ടിന്റെ ദുബായ് പാര്‍ട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ദിലീപിന്റെ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ ഫോണിൽ നിന്നും കോടതി രേഖകൾ ഉൾപ്പെടെ നീക്കം ചെയ്തതായി സായ് ശങ്കർ തന്നെ സമ്മതിച്ചിട്ടുണ്ട്. സായ് ശങ്കറിന്റെ ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോൾ ഈ കോടതി രേഖകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു.
അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന വസ്തുതകള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഫോണുകളിലെ വിവരങ്ങള്‍ മായ്ച്ചുകളയാനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ദിലീപും സഹോദരീഭര്‍ത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളില്‍നിന്ന് ലഭിച്ച പുതിയ വസ്തുതകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയത്.
ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങള്‍ മാത്രം 200 മണിക്കൂറിലേറെ വരും. ആറ് ഫോണുകളില്‍ രണ്ടെണ്ണത്തിന്റെ പരിശോധന 90 ശതമാനം പൂര്‍ത്തിയായി. മറ്റു നാല് ഫോണുകളുടെ പരിശോധന നടത്തേണ്ടതുണ്ട്.
അഭിഭാഷകരുടെ സഹായത്തോടെ ദിലീപ് അടക്കമുള്ളവര്‍ തെളിവുകള്‍ നശിപ്പിച്ചെങ്കിലും ചില തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള ഓഡിയോ ടേപ്പിലെ ശബ്ദശകലവും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്.
ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകളുടെ ഫോട്ടോയും ലഭിച്ചിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട രേഖകളാണിത്. ഇതിനെ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ അനുമതി തേടി മാര്‍ച്ച് 29-ന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























