ആശിര്‍വാദ് സിനിമാസ് പ്രവര്‍ത്തനം ഗള്‍ഫിലേക്കും...! പ്രഖ്യാപനം നടത്തി നടൻ മോഹന്‍ലാൽ, ദുബൈ ബിസിനസ് ബേയില്‍ ആശിര്‍വാദിന്റെ പുതിയ ഓഫീസ് തുറന്നു

ആശിര്‍വാദ് സിനിമാസ് പ്രവര്‍ത്തനം ഗള്‍ഫിലേക്കും വ്യാപിപ്പിക്കുന്നു. ദുബൈയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ മോഹന്‍ലാലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.നിര്‍മാണവും വിതരണവും ലക്ഷ്യമിട്ട് ദുബൈ ബിസിനസ് ബേയില്‍ ആശിര്‍വാദിന്റെ പുതിയ ഓഫീസ് തുറന്നു.
ദുബൈ മലയാള സിനിമയുടെ ഹബ്ബാണെന്നും ആശിര്‍വാദ് അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിക്കുമ്പോള്‍ ദുബൈ ആയിരിക്കും ഉചിതമായ ഇടമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സൗദി ഉള്‍പ്പെടെ സിനിമ മേഖലയെ സ്വീകരിച്ചുകഴിഞ്ഞു. വലിയ മാറ്റങ്ങളാണ് അവിടെയുണ്ടാകുന്നത്. ബൃഹത് ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണം. വലിയ ചിത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ ബജറ്റ് തടസ്സമാകാന്‍ പാടില്ല.
അത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കും. 'മരക്കാര്‍'ഇതിന് ഉദാഹരണമാണ്. ഈ ചിത്രം നിര്‍മിച്ചത് ആശിര്വാദായതിനാല് ഇതിന്റെ ലാഭനഷ്ടക്കണക്കിലുപരി ഗുണനിലവാരത്തിനാണ് മുന്‍തൂക്കം നല്‍കിയത്.മുന്‍കാലത്ത് ഹിന്ദി ചിത്രങ്ങള്‍ക്കായിരുന്നു വലിയ നിര്‍മാണ ചെലവ്. എന്നാല്‍, അഞ്ച് വര്‍ഷമായി തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ അവയേക്കാള്‍ വലിയ ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്.
കേരളവും അതുപോലെ വളരണം എന്ന ആശയത്തിലൂന്നിയാണ് ആശിര്‍വാദിന്റെ നിര്‍മാണവും വിതരണവും ദുബൈയില്‍ തുടങ്ങുന്നത്.ഒ.ടി.ടിക്ക് മാത്രമായി സിനിമ ചെയ്യുന്നതില്‍ തെറ്റില്ല. കോവിഡ് കാലത്ത് അത് അനിവാര്യമായിരുന്നു.ആ സമയത്ത് ഏറ്റവും കൂടുതല്‍ സിനിമ ചെയ്തയാളാണ് ഞാന്‍. 'ബറോസ്'ബിഗ് ബജറ്റ് ചിത്രമാണ്.
ത്രീഡി ചിത്രമാകുമ്പോള്‍ അതിന്റെ ചെലവ് എത്രയാണെന്ന് മുന്‍കൂട്ടി കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ല. സാധാരണ മലയാള സിനിമയുടെ പത്തിരട്ടി ചെലവ് വന്നേക്കാം. കേരളം പോലെ ചെറിയൊരു സംസ്ഥാനത്തെ ജനത മാത്രം കണ്ടാല്‍ തിരികെ ലഭിക്കുന്നതല്ല ബറോസിന്റെ നിര്‍മാണച്ചെലവ്.
അത് ലോകമെമ്പാടും കാണണം. 15-20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്യണമെന്നാണ് ആഗ്രഹം. ഇത് വിജയിക്കണമെങ്കില്‍ ഓരോ രാജ്യത്തും ആശിര്‍വാദിന്റെ നെറ്റ്വര്‍ക്ക് സ്വന്തമായി സ്ഥാപിക്കണം. ഫാര്‍സ് ഫിലിംസുമായി ചേര്‍ന്നായിരിക്കും ആശിര്‍വാദിന്റെ പ്രവര്‍ത്തനം. ഏത് മലയാള സിനിമക്കും ഇതര ഭാഷ ചിത്രങ്ങള്‍ക്കും ആശിര്‍വാദിന്റെ ഈ ശൃംഖല ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















