കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലെ തെന്നിന്ത്യന്‍ നടിയ്ക്കും, യുവ മലയാള നടനും വിശ്രമിക്കാൻ ആഡംബര കാരവൻ:- ഒടുക്കം ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി 2 ലക്ഷം രൂപ പിഴ ചുമത്തി

സിനിമാസെറ്റിലെ ആഡംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി.പ്രമുഖ മലയാള യുവനടനും തെന്നിന്ത്യയിലെ നടിക്കും വിശ്രമിക്കാനായി എത്തിച്ച ആഡംബര കാരവനുകളാണ് പിടികൂടിയത്. കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടത്തിയ പരിശോധനയില്‍ 2 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്‌തു. 19 സീറ്റുള്ള സ്വകാര്യ വാന്‍ നിയമാനുസൃതമല്ലാതെ കാരവനാക്കി മാറ്റിയതിനാണ് ഉടമയില്‍ നിന്ന് ഒന്നരലക്ഷം രൂപ ഈടാക്കിയത്. തമിഴ്നാട്ടില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ള കാരവന്‍ കേരളത്തില്‍ കൊണ്ടുവന്നതിന് മറ്റൊരാളില്‍ നിന്നും 40000 രൂപ ഈടാക്കി. നിയമവിരുദ്ധമായി വാടകയ്‌ക്ക് കൊടുത്തതിന് മൂന്നാമത്തെയാളില്‍ നിന്ന് 10,000രൂപയും പിഴ ചുമത്തി.
ഏതാനും ദിവസങ്ങളായി കൊച്ചി കാക്കനാട് ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ അനധികൃത കാരവനുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇവിടെ എത്തിയത്. വകുപ്പിന്റെ രേഖകളില്‍ സ്വകാര്യ വാനുകളെന്ന് രേഖപ്പെടുത്തിയിരിക്കുന്ന വാഹനത്തിന്റെ സീറ്റുകള്‍ അഴിച്ചുമാറ്റി ബെഡ്റൂം, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളോടെയാണ് കാരവനാക്കി മാറ്റിയത്. ഇത് മോട്ടോര്‍ വാഹന നിയമപ്രകാരം കുറ്റകരമാണ്. രണ്ടാമത്തെ വാഹനം തമിഴ്നാട്ടില്‍ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം കേരളത്തില്‍ എത്തിച്ച് ഉപയോഗിച്ചതായി കണ്ടെത്തി. ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ കേരളത്തില്‍ വാടകയ്‌ക്ക് കൊടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാഹനത്തിന് നികുതി ചുമത്തിയത്. മൂന്നാമത്തെ വാഹനത്തിന്റെ രേഖകള്‍ കൃത്യമായിരുന്നെങ്കിലും പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള വാഹനം മറ്റൊരാളുടെ ഉപയോഗത്തിനായി വാടകയ്‌ക്ക് കൊടുത്തുവെന്നാണ് കുറ്റം.
നേരത്തെയും സമാന രീതിയില്‍ നികുതി വെട്ടിച്ച് കൊണ്ടുവന്ന കാരവനുകള്‍ കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ നിന്ന് പിടികൂടിയിരുന്നു. സ്വന്തമായി കാരവനുകള്‍ ഉള്ള താരങ്ങള്‍ പോലും ഷൂട്ടിംഗ് ലൊക്കേഷനില്‍ നിര്‍മാതാവ് തരപ്പെടുത്തിക്കൊടുക്കുന്ന കാരവനുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കാരവനുകള്‍ കേരളത്തില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ഒട്ടേറെ കടമ്ബകള്‍ ഉള്ളതിനാലാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജരേഖയുണ്ടാക്കി കാരവനുകള്‍ കൊണ്ടുവരുന്നതെന്നാണ് സിനിമാക്കാരുടെ നിലപാട്.
19 സീറ്റുള്ള വണ്ടി രൂപം മാറ്റി കാരവനാക്കി ഉപയോഗിച്ചതിനാണ് ഒരു വാഹനം പിടികൂടിയത്. ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയതാണ് മറ്റ് രണ്ട് കാരവനുകള്‍ക്കെതിരേയുള്ള കേസ്. ഓരോ വാഹനത്തിനും പിഴയായി അര ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ ഈടാക്കുകയും ചെയ്തു.
മോട്ടോര്‍ വാഹന ചട്ടപ്രകാരം കാരവാനുകള്‍ വാടകയ്ക്ക് നല്‍കാന്‍ പാടില്ല. താരങ്ങള്‍ ഷൂട്ടിങിനായി ലൊക്കേഷനിലേക്ക് എത്തുന്നതിന് മുമ്പാണ് കാരവനുകള്‍ കസ്റ്റഡിയിലെടുത്തത്. ശേഷം മൂന്ന് വാഹനങ്ങൾക്കുമായി രണ്ട് ലക്ഷം രൂപ പിഴ അടച്ചതിന് ശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുകയും ചെയ്തു. ഇത്തരത്തില്‍ നിയമം ലംഘിച്ചതിന്റെ പേരിൽ കൊച്ചിയില്‍നിന്നും ഇതുവരെ ഏഴ് കാരവനുകളാണ് പിടികൂടിട്ടുള്ളത്.
https://www.facebook.com/Malayalivartha























