മാറ്റമില്ലാതെ അന്നും ഇന്നും മമ്മൂക്ക മാത്രം; ഓരോ വർഷങ്ങൾ കഴിയും തോറും പലപല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നെങ്കിലും മാറ്റമില്ലാതെ അന്നും ഇന്നും തുടരുന്നത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മാത്രം
10 ഇയര്‍ ചാലഞ്ച് പോലും മമ്മൂട്ടിയുടെ മുന്നില്‍ തോറ്റു പോയി. ഓരോ വർഷങ്ങൾ കഴിയും തോറും പലപല മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നെങ്കിലും മാറ്റമില്ലാതെ ഇന്നും തുടരുന്നത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മാത്രമാണെന്നാണ് ആരാധകർ പറയുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത വടക്കന്‍ വീരഗാഥയിലൂടെ 1989ൽ ചതിയന്‍ ചന്തുവായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയ മമ്മൂട്ടി രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം കേരളവര്‍മ പഴശ്ശിരാജായായി 2009 ൽ ഹരിഹരന്‍ ചിത്രത്തില്‍ വീണ്ടും എത്തി . ഇപ്പോഴിതാ 2019 ൽ എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിലൂടെ ചരിത്രപുരുഷ കഥാപാത്രമായി മമ്മൂട്ടി വീണ്ടുമെത്തുന്നു. 10 ഇയർ ചലഞ്ചായി കണക്കാക്കിയാലും അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നത് മലയാളികളുടെ സ്വന്തം മമ്മൂക്കമാത്രം.
വടക്കന്‍ വീരഗാഥ പുറത്തിറങ്ങിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഒരു കാര്യത്തിന് മാറ്റമില്ല, മമ്മൂട്ടിയുടെ ഗെറ്റപ്പിന് തന്നെ. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൊടിപ്പൊടിക്കുകയാണ്. പഴകും തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നതുപോലെ അഭിനയത്തോടുള്ള അഭിനിവേശത്തിന് യാതൊരു കുറവുമില്ല. 67 വയസ്സിലും യൗവനം കാത്തുസൂക്ഷിക്കുന്ന നടന്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയ 10 ഇയര്‍ ചാലഞ്ച് മമ്മൂട്ടിയുടെ മുന്നില്‍ തോറ്റു പോയെന്ന് ആരാധകര്‍ പറയുന്നു.
ചന്തുവിന്റെ പഴയ കഥ പുതിയ രൂപത്തിൽ പറഞ്ഞ സിനിമയ്ക്ക് 30 വയസായി. 1989ൽ വടക്കൻ വീരഗാഥ പുറത്തിറങ്ങി. പത്തു വർഷങ്ങൾക്കിപ്പുറം 2009-ൽ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരൻ കൂട്ട് വെള്ളിത്തിരയിലെത്തിച്ച ചിത്രമാണ് പഴശിരാജ. വീണ്ടും 10 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി നായകനാകുന്ന ഇതിഹാസ ചിത്രമാണ് മാമാങ്കം. ഈ 30 വർഷങ്ങൾക്കിടയിൽ മലയാള സിനിമ പലരീതിയിൽ മാറി. കഥ പറച്ചിലിലും സാങ്കേതികതയിലുമൊക്കെ ഒരുപാട് മാറ്റങ്ങൾ വന്നു. 1989ൽ ജനിച്ചവർ മുപ്പതുകളുടെ പടിവാതിലിൽ നിൽക്കുന്നു.
എന്നാൽ ഈ 30 വർഷങ്ങളിൽ മാറാതെ നിൽക്കുന്ന ഒന്നുണ്ട്- മമ്മൂട്ടിയുടെ സൗന്ദര്യം. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന ചൊല്ല് മമ്മൂട്ടിയ്ക്കും ബാധകമാണ്. മാമാങ്കത്തിന്റെ പുറത്തുവന്ന പുതിയ ചിത്രം ഇത് ഊട്ടിയുറപ്പിക്കുന്നു. ഒരു വടക്കൻ വീരഗാഥയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ പ്രായം 37 വയസാണ്. മാമാങ്കത്തിലേക്ക് എത്തിയപ്പോൾ 67 വയസും. എന്നാൽ ഈ വലിയ കാലയളവ് മമ്മൂട്ടിയിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നുതന്നെ പറയേണ്ടിവരും പുതിയ ചിത്രം കാണുമ്പോൾ.
മമ്മൂട്ടി എന്ന മലയാളനടന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടിയുടെ അഭിനയം, മുഖഭാവങ്ങള്‍, ചലനങ്ങള്‍, ആംഗ്യങ്ങള്‍, മാനറിസങ്ങള്‍, ശബ്ദം ഇതൊക്കെ ഇന്ത്യയൊട്ടുക്കു ചര്‍ച്ച ചെയ്യപ്പെട്ടു. ആ മികച്ച പ്രകടനത്തിന് ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും മഹത്തായ ബഹുമതി മമ്മൂട്ടിക്ക് കിട്ടുകയും ചെയ്തു. മലയാളത്തില്‍ ഒരു സൂപ്പര്‍താരത്തിനു കിട്ടുന്ന ആദ്യത്തെ ദേശീയഅവാര്‍ഡ്. എംടിയുടെ കാവ്യസുന്ദരമായ സംഭാഷണങ്ങളും അവയുടെ ആത്മാവറിഞ്ഞുകൊണ്ടുള്ള മമ്മൂട്ടിയുടെ അവതരണവുമായിരുന്നു വടക്കന്‍ വീരഗാഥയുടെ ഏറ്റവും വലിയ പ്രത്യേകത.
വള്ളുവനാടിന്റ ചരിത്രം പറയുന്ന മാമാങ്കത്തില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വച്ച് നടന്നിരുന്ന മാമാങ്കാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണിമുകുന്ദനും ചിത്രത്തില്‍ വേഷമിടുന്നു. സജീവ് പിള്ളയുടേതാണ് കഥയും തിരക്കഥയും. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു.
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍, പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha