ഏറെ കാലമായി പിന്തുടർന്ന അസുഖം വില്ലനായി ; പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ച്; വിട പറഞ്ഞത് അമ്പതോളം സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ച മഹാപ്രതിഭ
പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ അന്തരിച്ചു.. 67 വയസ്സായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്.
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987-ല്‍ പുറത്തിറങ്ങിയ സ്വാതിതിരുനാള്‍ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നാലുപെണ്ണുങ്ങള്‍, വിധേയന്‍, ഗോഡ്‌ഫാദര്‍, ഇടുക്കി ഗോള്‍ഡ് തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു.
സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നാടകാചാര്യന്‍ ടി. എന്‍.ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ: ഗീതലക്ഷ്മി.
ടി.എന്‍. ഗോപിനാഥന്‍ നായരുടെ മൂന്ന് മക്കളില്‍ മൂത്തവനായി ജനിച്ച രവി 1996ല്‍ ദൂരദര്‍ശനിലെ വൈതരണി എന്ന പമ്ബരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അച്ഛന്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ തന്നെയായിരുന്നു പരമ്ബരയുടെ രചന. തുടര്‍ന്ന് നൂറിലേറെ ടെലിവിഷന്‍ പരമ്ബരകളില്‍ അഭിനയിച്ചു.
ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന രവി വള്ളത്തോള്‍ പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഏതാണ്ട് അമ്ബതോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സ്വാതി തിരുനാളിലെ ഗായകന്റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. 2014ല്‍ പുറത്തിറങ്ങിയ ദി ഡോള്‍ഫിന്‍സാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.
സിബി മലയിലിന്റെ നീവരുവോളം, സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദര്‍ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. ഇരുപത്തിയഞ്ചോളം ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. രവി വള്ളത്തോളിന്റെ നാടകമായ രേവതിക്കൊരു പാവക്കുട്ടി പിന്നീട് സിനിമയാക്കി.
അമേരിക്കന്‍ ഡ്രീംസ് എന്ന പരമ്ബരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചത്. പാരിജാതം എന്ന പരമ്ബരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha