മരുന്നുകളോട് പ്രതികരിച്ചതോടെ വെന്റിലേറ്റർ സംവിധാനം മാറ്റി! അങ്കമാലി അപ്പോളോ അഡലക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസൻ... ആരോഗ്യനിലയിലെ പുരോഗതി ആരാധകർക്കും ആശ്വാസമായി...
ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും വെന്റിലേറ്റർ സംവിധാനം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അങ്കമാലി അപ്പോളോ അഡലക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസൻ ഇപ്പോഴുള്ളത്. മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ രക്തമൊഴുക്കിന് തടസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 31ന് അദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതോടെ അണുബാധ ഉണ്ടായി. ഇതിനെതുടർന്നാണ് വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.
അതേസമയം 2019 ലും എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിഞ്ഞിരുന്നു. അന്ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന് ഹൃദയസ്തംഭനവുമുണ്ടാവുകയായിരുന്നു. കടുത്ത ശ്വാസതടവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ അന്നും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.അദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുണ്ട്. അന്ന് ഡബ്ബിംഗിനായി എറണാകുളം ലാല്‍ മീഡിയയിലെത്തിയപ്പോളാണ് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്റ്റുഡിയോയിലേക്ക് എത്തിയ കാറില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെ അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തേ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ മുമ്പ് ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നതാണെന്നു പറഞ്ഞ് മകന്‍ വിനീത് ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അന്ന് വിനിത് അപേക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha