കപ്പൽമുതലാളിയ്ക്ക് ശേഷം ഇതുവരെ നായകനായി വേഷം ചെയ്യാതിരുന്നതിന് കാരണമുണ്ട്' ആദ്യമായി ആ വെളിപ്പെടുത്തലുമായി രമേഷ് പിഷാരടി

മലയാളികളുടെ മനസ്സിൽ കോമഡിയിലൂടെയും സഹ നടനായുമൊക്കെ തിളങ്ങിയ താരമാണ് രമേഷ്‌പിഷാരടി. ഇപ്പോഴിതാ കപ്പൽമുതലാളിയ്ക്ക് ശേഷം വീണ്ടും നായക വേഷത്തിൽ ചുവടു വെയ്ക്കുകയാണ് താരം. രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിൻ ദേവിദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നോ വേ ഔട്ട്'. ചിത്രത്തിലെ റോപ്പിൽ തൂങ്ങിയും മറ്റും ദിവസങ്ങളോളം ഷൂട്ട് ചെയ്തതിനെ തുടർന്നുണ്ടായ മുറിവുകൾ പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'വലിയൊരു ത്യാഗമെന്നും അല്ല. എനിക്കിതൊരു സന്തോഷമാണ്, അതുകൊണ്ട് പങ്കുവെക്കുന്നു' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
കടക്കെണി മൂലം ആത്മഹത്യയ്ക്കൊരുങ്ങുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം ഒരു സർവൈവൽ ത്രില്ലറാണ്. തനിക്കേറ്റവും യോജിച്ച വേഷമാണെന്ന് തോന്നിയതിനാലാണ് 'നോ വേ ഔട്ടി'ൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും രമേഷ് പിഷാരടി പറയുകയാണ്. നായകനായി കപ്പൽ മുതലാളിയിൽ അഭിനയിച്ച ശേഷം പല കാലങ്ങളിലും നായകനായി ഇഷ്ടംപോലെ സിനിമകൾ വന്നിരുന്നു. എന്നാൽ, എനിക്കറിയാം ഈ സിനിമ ഇവർ മറ്റേതോ നായകനെ മനസ്സിൽ കണ്ടെഴുതിയതാണ്, വർഷങ്ങളോളം കാത്തിരുന്നിട്ടും ഒരു നിവൃത്തിയുമില്ലാത്തതിനാലാണ് എന്റെയടുത്ത് വന്നതെന്ന്. അതൊന്നും എന്നെക്കൊണ്ട് ഉൾക്കൊള്ളാനാകുന്ന കഥാപാത്രങ്ങളായിരുന്നില്ല. എന്നാൽ, നിധിൻ നോ വേ ഔട്ടിന്റെ കഥ പറഞ്ഞപ്പോൾ നല്ല രസമായിട്ടാണല്ലോ ഇവൻ ഇത് എന്റെ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നത് എന്നാണ് തോന്നിയതെന്നും പിഷാരടി പറയുന്നു.
https://www.facebook.com/Malayalivartha
























