സിനിമയ്ക്കായി പണിയെടുക്കുന്നതിനിടെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും പിന്നീട് അസഭ്യം പറയുകയും ചെയ്തു; മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ...
പണ്ടൊക്കെ ആരെങ്കിലും ലൈംഗീകമായി പീഡിപ്പിച്ചാൽ അത് തുറന്ന് പറയാൻ സിനിമാനടിമാർ മടിച്ചിരുന്നു. എന്നാൽ ഇന്ന് സിനിമാനടിമാർക്ക് പീഡനവിവരം പുറത്തുപറയാൻ യാതൊരു മടിയുമില്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമുതൽ മറ്റു നടിമാരുടെയും സിനിമാപ്രവർത്തകരുടെയും പീഡനവിവരങ്ങൾ അവർ തന്നെ തുറന്ന് പറയുകയാണ്. ഇപ്പോൾത്തന്നെ മീ ടൂ ഹാഷ് ടാഗിലുടെ നിരവധിപ്പേർ താനും പീഡനത്തിനിരയായിട്ടുണ്ടെന്ന് പറഞ്ഞു കഴിഞ്ഞു.
ഏറ്റവും ഒടുവിലായി തന്നെ പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍ ആണ്. കുമളിയില്‍ സിനിമയ്ക്കായി പണിയെടുക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും പിന്നീട് അസഭ്യം പറയുകയും ചെയ്തെന്ന പരാതിയുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍. വി കെ പ്രകാശ് നിത്യ മേനോനെ നായികയാക്കി നാല് ഭാഷകളിലൊരുക്കുന്ന പ്രാണ എന്ന ചിത്രത്തില്‍ ജോലി ചെയ്യവെയാണ് ജൂലിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഒക്ടൊബര്‍ 15ന് ഉണ്ടായ സംഭവത്തെ കുറിച്ച് ജൂലി ജൂലിയന്‍ എറണാകുളം ഐ ജി ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തലേ ദിവസം ലൊക്കേഷനില്‍ നിന്ന് മടങ്ങിവരുമ്പോൾ സലിം വില്ലയില്‍ ജൂലി കഴിഞ്ഞിരുന്ന മുറി തുറന്നു കിടക്കുകയായിരുന്നു. മുറിയില്‍ നിന്ന് വിലയേറിയ മേക്കപ്പ് സാധനങ്ങള്‍ ഉള്‍പ്പെടെ കാണാതായി. ഇതേച്ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി പ്രശ്നമുണ്ടായി. പിന്നീട് സലിം വില്ലയില്‍ വച്ച് ഉടമയും ഒരു സംഘവും മുറിയില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
താന്‍ ചെറുത്ത് നിന്നതിനാല്‍ ആള്‍ക്കാര്‍ കൂടുകയും സംഘം പിന്‍തിരിയുകയുമായിരുന്നു. പിന്നീട് അസഭ്യവര്‍ഷം ഇവര്‍ നടത്തി. ജൂലി 11 വര്‍ഷമായി പരസ്യ ചിത്രീകരണ രംഗത്തും ബ്രൈഡല്‍ മേക്കപ്പ് രംഗത്തും സജീവമാണ്. തിയേറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്ന മെര്‍സലില്‍ അടക്കം നിത്യ മേനോന്‍റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. മഞ്ജു വാര്യര്‍, റിമ കല്ലിങ്കൽ, ഇഷാ തല്‍വാര്‍, നൈല ഉഷ, നസ്റിയ തുടങ്ങിയ നടിമാര്‍ക്ക് മേക്ക്പ്പ് ചെയ്തിട്ടുണ്ട് ഇവര്‍. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജൂലിയുടെ പരാതിയില്‍ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കണ്ട്രോളറായ ബാദുഷയെ എതിര്‍കക്ഷിയാക്കിയിട്ടുണ്ട്. ഗുരുതര അനാസ്ഥയാണ് ഇയാള്‍ കാട്ടിയതെന്നും ഇയാള്‍ക്കും പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ആരോ പറഞ്ഞറിഞ്ഞ് പൊലീസെത്തിയെങ്കിലും ചിത്രീകരണം മുടങ്ങുമെന്ന കാരണം പറഞ്ഞ് തന്നെ മുറിയില്‍ പൂട്ടിയിട്ട് പൊലീസിനെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് ജൂലി പറയുന്നു. പിറ്റേന്ന് വാഹനത്തില്‍ കയറ്റി എറണാകുളത്ത് കൊണ്ട് വിടുകയായിരുന്നു. ഇതിന് ശേഷം സംവിധായകനോ മറ്റ് അണിയറപ്രവര്‍ത്തകരോ വിളിച്ച് അന്വേഷിച്ചിട്ടില്ല.
ചിത്രത്തിലെ നായിക എറണാകുളത്ത് വരുമ്പോൾ കാണാമെന്ന് അറിയിച്ചു. ഇത്രകാലമായിട്ടും ഫെഫ്ക അംഗത്വം നല്‍കിയിട്ടില്ല. അതിനാല്‍ തനിക്ക് വേണ്ടി ആരും ഇടപെടുന്നില്ലെന്നും ജൂലി പരാതിപ്പെടുന്നു. എന്നാല്‍ ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാലാണ് ജൂലി ജൂലിയനെ പറഞ്ഞുവിട്ടതെന്ന് വി കെ പ്രകാശ് പറഞ്ഞു. തുടര്‍ച്ചയായി ഇവര്‍ സെറ്റില്‍ ഇങ്ങനെ പ്രശ്നങ്ങളുണ്ടാക്കി. ഇങ്ങനെ ചെയ്തിട്ടും ശമ്പളവും നല്‍കി മാന്യമായി യാത്രയാക്കുകയായിരുന്നു. ഫെഫ്കയില്‍ ഇത്തരക്കാര്‍ക്ക് അംഗത്വം നല്‍കരുതെന്നാണ് അഭിപ്രായമെന്നും വി കെ പ്രകാശ് പറഞ്ഞു.
https://www.facebook.com/Malayalivartha